Thursday, October 16, 2008

കുരുക്ഷേത്ര: ധീരം, വീരം!

കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: മേജര്‍ രവി

നിര്‍മ്മാണം: സന്തോഷ് ദാമോദര്‍, ദാമര്‍ സിനിമ
അഭിനേതാക്കള്‍
: മോഹന്‍ലാല്‍, സിദ്ദിക്ക്, ബിജു മേനോന്‍ തുടങ്ങിയവര്‍
റിലീസിംഗ് തിയ്യതി: 8, ഒക്ടോബര്‍, 2008
സിനിമ കണ്ടത്
: 10, ഒക്ടോബര്‍, 2008 @ കൈരളി, മഞ്ചേരി
ദൃശ്യന്റെ റേറ്റിംഗ്: 5.23 @ 10



കീര്‍ത്തിചക്രയ്ക്കും മിഷന്‍
90 ഡേയ്സിനും ശേഷം മേജര്‍ രവി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് കുരുക്ഷേത്ര. ‘മാടമ്പി’ എന്ന ഹിറ്റായ പാഴ്‌സിനിമയ്ക്ക് ശേഷം മോഹന്‍ലാല്‍ അഭിനയിച്ച ഈ യുദ്ധസിനിമ നിര്‍മ്മിക്കാന്‍ ആര്‍ജ്ജവം കാണിച്ചിരിക്കുന്നത് സന്തോഷ് ദാമോദര്‍. പക്ഷെ യുദ്ധസിനിമ എന്ന് നിലയില്‍ കുരുക്ഷേത്ര ഒരു പരാജയമാണ്. മാധ്യമങ്ങളില്‍ നിന്നും നാം കേട്ടറിഞ്ഞതില്‍‍ നിന്നും കൂടുതലൊന്നും തരുന്നില്ല എന്ന് മാത്രമല്ല സമീപകാലരാഷ്ട്രീയ-സാമൂഹ്യസാഹചര്യങ്ങള്‍ കണക്കിലെക്കുമ്പോള്‍ അനവസരത്തിലാണോ ഈ സിനിമ എന്നും ചിന്തിക്കേണ്ടതുണ്ട്. ഇന്ത്യന്‍യുദ്ധചരിത്രത്തിലെ ഒരു പ്രധാനഏട് ചലച്ചിത്രമാക്കി എന്നതില്‍ കവിഞ്ഞ് പുതിയതൊന്നും നല്‍കാനില്ലെങ്കിലും മലയാളസിനിമ എന്ന നിലയില്‍ നോക്കിയാന്‍ ധീരമായൊരു നല്ല സംരംഭമാണ് ഈ സിനിമ.

പാക്കിസ്ഥാന്‍ സൈന്യം/നുഴഞ്ഞ്കയറ്റക്കാര്‍ പിടിച്ചെടുത്ത കാര്‍ഗില്‍ പ്രവിശ്യയിലെ ഇന്ത്യന്‍ പോയിന്റുകള്‍ തിരികെപിടിക്കാനുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ ശ്രമമാണ് ഈ സിനിമയുടെ പ്രതിപാദ്യ വിഷയം. ശവപ്പെട്ടികോഴയും മുന്‍‌യുദ്ധങ്ങളില്‍ നാം ചെയ്ത ‘തലകുനിക്കലുകളും’ സൈനികരോട് ഇന്ത്യന്‍ജനതയും ബ്യൂറോക്രാറ്റുകളും കാണിക്കുന്ന അവഗണനയുമെല്ലാം ഉപരിപ്ലവമായ ചര്‍ച്ചയ്ക്ക് വിധേയമാകുന്നുണ്ട്.

കേണല്‍/മേജര്‍ മഹാദേവനായ് മോഹന്‍ലാല്‍ തരക്കേടില്ല എന്ന് പറയാം. കീര്‍ത്തിചക്രയിലേതിലും ക്ഷീണിതനായാ‍ണ് ഈ പട്ടാളക്കാരന്‍ ഇതില്‍ കാണപ്പെടുന്നുന്നത്. വീറും ആവേശവും ആവശ്യപ്പെടുന്ന മോട്ടിവേഷന്‍ ഡയലോഗുകള്‍ വളരെ ലാഘവത്തോടെ പറയുന്ന പോലെ തോന്നി. വേണമെന്ന് വെച്ചിട്ടാണോ മോഹന്‍ലാലിന്റെ ഹിന്ദി ഉച്ചാരണം ഇത്ര മോശമാക്കിയത്. അല്ലെങ്കില്‍, ഡബ്ബിങ് വേളയില്‍ ഇത്തിരി കൂടെ ശ്രദ്ധ ആവാമായിരുന്നു.

ബിജു മേനോന്‍, സിദ്ദിക്ക്, മണിക്കുട്ടന്‍, കൊച്ചിന്‍ ഹനീഫ തുടങ്ങിയ വമ്പന്‍ താരനിരയില്‍ ആരും തന്നെ എടുത്ത് പറയതക്കതായ പ്രകടനമൊന്നും നടത്തിയിട്ടില്ല. സുറാജ് വെഞ്ഞാറമൂട് മിമിക്രി ഡയലോഗുകള്‍ ഒന്നും അടിച്ചില്ല എന്നത് ആശ്വാസകരം! വര്‍ഷങ്ങളുടെ സ്വപ്നമായിരുന്ന പുതിയ വീട്ടിലേക്ക് മൃതദേഹമായ് മടങ്ങേണ്ടി വന്ന പട്ടാളക്കാരന്റെ രംഗങ്ങള്‍ കണ്ണുകളെ ഈറനണിയിക്കുന്നതാണ്. സിനിമയുടെ അവസാനം തങ്ങി നില്‍കുന്ന ഒരേ ഒരു രംഗം ഒരുപക്ഷെ അതായിരിക്കും.



ലോകനാഥന്റെ ക്യാമറ പരിസരങ്ങളും യുദ്ധരംഗങ്ങളും പകര്‍ത്തുക എന്ന പ്രാഥമികകര്‍മ്മത്തിനപ്പുറത്തേക്ക് നീങ്ങുന്നില്ല. ജയശങ്കറിന്റെ ചിത്രസംയോജനം കുറച്ച് കൂടെ വേഗത ആവശ്യപ്പെടുന്നു. കഥ ആവശ്യപ്പെടുന്ന പരിസരങ്ങളൊരുക്കാന്‍ സാബു റാമിന്റെ കലാസംവിധാ‍നത്തിനായിട്ടുണ്ട്. സംഘട്ടനങ്ങള്‍ക്ക് ഒരുപാട് സാദ്ധ്യതകളുള്ള സിനിമയാണല്ലോ ഇത്. മലയാളസിനിമയുടെ പരിമിതമായ ബഡ്‌ജറ്റില്‍ നിന്ന് കൊണ്ട് മനോഹരമായ് സംഘട്ടനവിഭാഗം അത് നിര്‍വ്വഹിച്ചിട്ടുണ്ട്.

ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്കോ സിദ്ദാര്‍ത്ഥിന്റെ സംഗീതത്തിനോ പുതുമയേതുമില്ല. ബോംബെ.എസ്.കമാല്‍ എഴുതിയ ‘ചലോ ചലോ ജവാന്‍’ എന്ന ഗാനം തികച്ചും സാധാരണമാണ്. ഈ സിനിമ കാണുമ്പോഴും ‘ഖുദാ സേ മന്നത് ഹേ മേരി’ എന്ന ‘കീര്‍ത്തിചക്ര’യിലെ ഗാനമാണ് നമ്മുടെ മനസ്സിലേ‍ക്കോടി വരിക. ‘ഒരു യാത്രാമൊഴിയോടെ’ എന്ന ഗാനം എം.ജി.ശ്രീകുമാറിന്റെ ആലാപനത്താല്‍ ശ്രദ്ധേയമാണ്.

സംവിധായകന്‍ എന്ന നിലയില്‍ മേജര്‍ രവി യുദ്ധസിനിമയുടെ സ്പെഷ്യലിസ്റ്റായി മാറിയിരിക്കുന്നു. താന്‍ കണ്ട രംഗങ്ങള്‍ അതേ ആര്‍ജ്ജവത്തോടെ അഭ്രപാളികയിലേക്ക് പകര്‍ത്താന്‍ അദ്ദേഹത്തിനായിട്ടുണ്ട്. തന്ത്രപ്രധാനമായ മീറ്റിംഗില്‍ മേജര്‍ മലയാളികളല്ലാത്ത സീനിയേഴ്സിനോട് മലയാളം സംസാരിക്കുന്നതും അവര്‍ അത് കേട്ട് തലയാട്ടുന്നതും, പട്ടാളക്യാമ്പിലെ ഭൂരിഭാഗം മലയാളിയും തമിഴനും മാത്രമാകുന്നതുമെല്ലാം കല്ലുകടിയാവുന്നെങ്കിലും സിനിമ കാണു സാധാരണക്കാരനോടുള്ള പരിഗണനയായ് കരുതി അതിനെ അവഗണിക്കാം. സിനിമ എന്ന മാധ്യമം ഒരു സംവിധായകനോട് ആവശ്യപ്പെടുന്ന ഒരു പാട് കാര്യങ്ങളില്‍ മുഖ്യം ‘പറയാനുള്ളത് പ്രേക്ഷകനിലേക്ക് ഫലപ്രദമായ് എത്തിക്കുക‘ എന്നതാണ്. കഥാസന്ദര്‍ഭങ്ങളും തിരക്കഥയും മറ്റു സാങ്കേതികവശങ്ങളും അതിനുള്ള ഉപകരണങ്ങളാണ്. അവ ശരിക്കും വിനിയോഗിക്കാന്‍ തിരക്കഥാക്കൃത്ത് കൂടിയായ സംവിധായകന് കഴിഞ്ഞോ എന്ന് സംശയമാണ്.കഥാപാത്രങ്ങളായ് ഒരു കഥാക്കൃത്ത് മാറുന്നത് പോലെ സംവിധായകന്‍ മാറിയാല്‍ സിനിമയില്‍ എന്തൊക്കെ നഷ്ടമാകാമോ അതെല്ലാമാണ് കുരുക്ഷേത്രത്തിന്റെ ന്യൂനതകള്‍. മഹാദേവനില്‍ നങ്കൂരമിട്ട് കൊണ്ട് ‘സിനിമ പറഞ്ഞ‘പ്പോള്‍ നഷ്ടപ്പെട്ടത് ഒരു യുദ്ധസിനിമ ആവശ്യപ്പെടുന്ന ഊര്‍ജ്ജവും മുറുക്കവും ഭീതിയും അശാന്തതയുമാണ്. കീര്‍ത്തിചക്രയ്ക്കും കുരുക്ഷേത്രയ്ക്കുമിടയില്‍ നഷ്ടപ്പെട്ടതും അതാണ്.



+
മലയാളസിനിമയുടെ ഇട്ടാവട്ടബഡ്ജറ്റില്‍ നിന്നു കൊണ്ട് സാങ്കേതികതികവോടെയുള്ള നിര്‍മ്മാണം
+ ദൈര്‍ഘ്യം. രണ്ട് മണിക്കൂര്‍ മാത്രമേ ഉള്ളൂ എന്നത് കൊണ്ട് സിനിമ കൂടുതല്‍ അനുഭവേദ്യമാകുന്നു.

x
ഒരു യുദ്ധസിനിമ ആവശ്യപ്പെടുന്ന ഊര്‍ജ്ജവും മുറുക്കവും ‘കുരുക്ഷേത്ര‘യ്ക്കില്ല
x പട്ടാളക്കാരന്റെ പ്രശ്നങ്ങളുടെ കണ്ട് പഴകിയ അവതരണം
x ക്ഷീണിതനായ മോഹന്‍ലാല്‍

--------------------------------------------------------------------------------------------------------------------------------------

Wednesday, October 8, 2008

ഗുല്‍മോഹര്‍: തീയില്‍ കുരുത്തത്

കഥ, തിരക്കഥ, സംഭാഷണം: ദീദി ദാമോദരന്‍
സംവിധാനം: ജയരാജ്
നിര്‍മ്മാണം: മാത്യൂസ്, ബാനര്‍: ന്യൂ ജനറേഷന്‍ സിനിമ/ ഓറിയന്റ് മൂവീസ്
അഭിനേതാക്കള്‍: രഞ്ജിത്ത്, നീനു മാത്യു, സിദ്ധിക്ക്, കൊല്ലം തുളസി, സുധീഷ് തുടങ്ങിയവര്‍
റിലീസിംഗ് തിയ്യതി: 2 ഓക്ടോബര്‍‍‍, 2008
സിനിമ കണ്ടത്: 4 ഓക്ടോബര്‍‍‍, 2008 @ രാധ, കോഴിക്കോട്
ദൃശ്യന്റെ റേറ്റിംഗ്: 6.36 @ 10


സൂര്യന്റെ കൊടും‌ചൂട് ആഗിരണം ചെയ്ത് തന്റെ പൂക്കളെ തീജ്വാലകളാക്കി മാറ്റുന്ന, വെയിലില്‍ പൂക്കുന്ന ഗുല്‍മോഹര്‍. ഇന്ദുചൂഢന്‍ ഗുല്‍മോഹറിനെ പോലെയാണ്. മനസ്സിലെ വിപ്ലവത്തിന്റെ ചൂട് പ്രവര്‍ത്തിയാക്കി, ഒടുവില്‍ തീജ്വാലയായ് മാറുന്ന അവന്റെ കഥയാണ് ദീദി ദാമോദരന്‍ എഴുതി ജയരാജ് സംവിധാനം ചെയ്ത ‘ഗുല്‍മോഹര്‍’. ഫയര്‍ ബ്രാന്‍ഡില്‍ പെട്ട ഒരു പുരുഷന്‍ കേന്ദ്രകഥാപാത്രമാവുന്ന ഒരു സിനിമയില്‍ ഉണ്ടാകാവുന്ന കുഴപ്പങ്ങളൊഴിച്ചാല്‍ സമീപകാലത്ത് മലയാളത്തിലിറങ്ങിയ മികച്ച സിനിമകളിലൊന്നാണ് ഈ ചലച്ചിത്രം.

കഥാസംഗ്രഹം:
പകച്ച മുഖങ്ങളും പൊഴിയുന്ന ഗുല്‍മോഹര്‍‌ഇലകളും ഇടകലര്‍ന്ന ടൈറ്റിലുകള്‍ക്ക് ശേഷം ഒരു സ്കൂള്‍ ഹെഡ്‌മാസ്റ്ററായ ഇന്ദുചൂഢന്റെ (രഞ്ജിത്ത്) ദിനാരംഭത്തിലാണ് സിനിമ തുടങ്ങുന്നത്. ‘അറിയ്യോ ഈ പഴയ ചങ്ങാതിയെ’ എന്ന ചോദ്യവുമായ് വന്ന ഹരിക്കൃഷ്ണനോട് (സിദ്ധിക്ക്) ‘അങ്ങനെ ഒരു ചങ്ങാതി എനിക്കില്ലല്ലോ, കൂടപ്പിറപ്പല്ലേടാ’ എന്ന മറുചോദ്യം നമുക്ക് ഇന്ദുചൂഢന്റെ വ്യക്തിത്വത്തിലേക്കും പൂര്‍വ്വകാലജീവിതത്തേക്കുമുള്ള ചൂണ്ടുപലകയാവുന്നു. ഒരു കോളേജിലെ മലയാളം ഗസ്റ്റ് ലക്ചററായ ഇന്ദുചൂഢനും ഹരിക്കൃഷ്ണനും മറ്റു സുഹൃത്തുക്കളും (മേഘനാഥന്‍, നിഷാന്ത് സാഗര്‍ തുടങ്ങിയവര്‍) നടത്തുന്ന വിപ്ലവം കലര്‍ന്ന പ്രതികരണശേഷിയുള്ള സംഘടനാപ്രവര്‍ത്തനങ്ങളിലൂടെ മുന്നേറുന്ന സിനിമ, തന്റെ വിദ്യാര്‍ഥിയായ ഗായത്രി (നീനു മാത്യു)യുമായുള്ള ഇന്ദുചൂഢന്റെ നിശബ്ദസുന്ദരമായ പ്രണയമുഹൂര്‍ത്തങ്ങളും നമുക്ക് സമ്മാനിക്കുന്നു. അടിയാളുകളെ അടിമകളായ് കരുതുന്ന ചാക്കോ മുതലാളിയുടെ (രാജാമണി) ക്രൂരതകള്‍ക്കെതിരെ പ്രതികരിക്കാന്‍ വിപ്ലവകാരികള്‍ ‘ഓപ്പറേഷന്‍ ഏപ്രില്‍’ ആരംഭിക്കുന്നതോടെ കഥയുടേ മൂഡ് മാറുന്നു. ഈ കര്‍മ്മത്തില്‍ ഇന്ദുചൂഢന് ലഭിക്കുന്ന വിളിപ്പേരാണ് ‘ഗുല്‍മോഹര്‍’. ആദിവാസിയുവാവിന്റെ (ഐ.എം.വിജയന്‍) സഹായത്തോടെ ചാക്കോ മുതലാളിയെ കൊല്ലാനുള്ള ശ്രമം വ്യക്തമായ പ്ലാനിംഗും ലക്ഷ്യബോധവും ഉണ്ടായിട്ടും പാളുന്നു; എല്ലാവരും ഒളിവില്‍ പോകുന്നു. തുടര്‍ന്ന് ഇന്ദുചൂഢന്റെ ജീവിതത്തിന്റെ ഗതിവിഗതികളാണ് സിനിമ കൈകാര്യം ചെയ്യുന്നത്.

അഭിനയം, സാങ്കേതികം:
ഒരര്‍ത്ഥത്തില്‍ ‘ഗുല്‍മോഹര്‍’ രഞ്ജിത്തിന് അവകാശപ്പെട്ടതാണ്. കാലത്തിന് കെടുത്താനാവാത്ത വിപ്ലവവീര്യം മനസ്സില്‍ സൂക്ഷിക്കുന്ന ഇന്ദുചൂഢനെ രഞ്ജിത്ത് നന്നായി അവതരിപ്പിച്ചിരിട്ടുണ്ട്. ഡയലോഗ് ഡെലിവെറിയില്‍ അല്പം കൂടി ശ്രദ്ധ വേണമെന്നതൊഴിച്ചാല്‍ അടി മുതല്‍ മുടി വരെ രഞ്ജിത്ത് ഇന്ദുചൂ‍ഢനാണ്. നോട്ടങ്ങളിലൂടെയും ചലനങ്ങളിലും എന്തിന് മൌനത്തില്‍ പോലും വല്ലാത്തൊരു ഭാവം പകരുന്നുണ്ട് രഞ്ജിത്ത്.

സിന്ധുവായ് മീര വാസുദേവ്, ഹരിക്കൃഷ്ണനായ് സിദ്ദിക്ക്, ഗായത്രിയായ് പുതുമുഖം നീനു മാത്യു, ചാക്കോയായ് ഭാവമാറ്റം നടത്തിയ രാജാമണി എന്നിവര്‍ തരക്കേടില്ല. പോലീസ് ഉദ്യോഗസ്ഥന്മാരായി വരുന്ന സുബൈര്‍, കൊല്ലം തുളസി, നെഗോഷിയേറ്ററായി വരുന്ന നടന്‍, സിനിമയുടെ ആരംഭത്തില്‍ നാം കാണുന്ന സ്കൂള്‍ വിദ്യാര്‍ഥി, ഇന്ദുചൂഢന്റെ മക്കളെ അവതരിപ്പിച്ച ബാലതാരങ്ങള്‍ എന്നിവരും താന്താങ്ങളുടെ ഭാഗം നന്നാക്കി. കൂട്ടത്തില്‍ ഗായത്രിയുടെ കൂട്ടുകാരിയെ അവതരിപ്പിച്ച നടിയുടെ (പുതുമുഖമാണെന്ന് തോന്നുന്നു) പ്രകടനം എടുത്ത് പറയേണ്ടതാണ്. സഹോദരന്റെ മരണശേഷം കോളേജ് കാന്റീനില്‍ വെച്ച് ഇന്ദുചൂഢനെ കാണുന്ന രംഗം അവരുടെ സ്വാഭാവികമായ പ്രകടനം കൊണ്ട് ശ്രദ്ധേയമായി. “കഴിക്കാന്‍ എന്തെങ്കിലും പറയട്ടെ?” എന്ന ഇന്ദുചൂഢന്റെ ചോദ്യത്തിന് “സാറ് പറഞ്ഞോളൂ, ഞാനിന്നൊന്നും കഴിച്ചിട്ടില്ല’ എന്ന് മറുപടി പറയുമ്പോള്‍ അവരുടെ മുഖത്ത് കാണുന്ന നിസ്സംഗത, സിനിമാക്കാഴ്ചയുടെ ഒടുക്കവും മനസ്സില്‍ തങ്ങി നില്‍കുന്ന ഒന്നാണ്.

എം.ജെ.രാധാക്കൃഷ്നന്റെ ഛായാഗ്രഹണമാണ് ചിത്രത്തില്‍ എടുത്ത് പറയേണ്ട മറ്റൊരു ഘടകം. ‘ശാലിനി എന്റെ കൂട്ടുകാരി’ തുടങ്ങിയ സിനിമകളിലൂടെ നമുക്ക് പരിചിതമായ കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ് കാമ്പസും എസ്റ്റേറ്റ് പരിസരങ്ങളും മറ്റും മനസ്സില്‍ തട്ടും വിധം ഒപ്പിയെടുത്തിട്ടുണ്ട് അദ്ദേഹത്തിന്റെ ക്യാമറ. മനോജിന്റെ ചിത്രസംയോജനകലയും സുജിത് രാഘവന്റെ കലാസംവിധാനവും കഥാവതരണാനുയോജ്യം തന്നെ. സിദ്ദിക്കിന്റെ താടിയുടെ സ്ഥിരതയില്ലായ്മ (കൃത്രിമത്വം പ്രകടം!) മേക്കപ്പ് വിഭാഗത്തിന്റെ നല്ല ജോലിയില്‍ റെഡ് മാര്‍ക്കാകുന്നു.

ഒ.എന്‍.വി-ജോണ്‍സണ്‍ ടീം ഒരുക്കിയ ഗാനങ്ങള്‍ പഴയ കാലഗാനങ്ങളുടെ ചുവട് പിടിച്ചാണ്. കവിതയൂറുന്ന വരികളും മൃദുവായ സംഗീതവും (ഓര്‍ക്കസ്‌ട്രേഷന്‍ ജോണ്‍സണ്‍ മാഷിന്റെ തന്നെ പഴയ ചില ഗാനങ്ങളെ ഓര്‍മ്മിപ്പിക്കുമെങ്കിലും!) കര്‍ണ്ണാമൃതമാവുന്നു. രഹസ്യദൂതസന്ദേശങ്ങള്‍ക്കിടയില്‍ ഗായത്രി (നിര്‍ഭയം) കൊടുക്കുന്ന പ്രണയലേഖനം ഇന്ദുചൂഢന്‍ വായിക്കുന്ന രംഗം സംവിധായകന്‍ പകര്‍ത്തുന്നത് വിജയ് യേശുദാസ്, ശ്വേത എന്നിവര്‍ മനോഹരമായ് പാടിയ ‘ഒരു നാള്‍ ശുഭരാത്രി നേര്‍ന്നു പോയി നീ, ഇതിലെ ഒരു പൂക്കിനാവായ് വന്ന നീ’ എന്ന ഗാനത്തിന്റെ അകമ്പടിയോടെയാണ്. നായകന്റെ വിടരാന്‍ മടിക്കുന്ന പ്രണയഭാവങ്ങളും നായികയുടെ ആകാക്ഷയും ഗാനചിത്രീകരണത്തില്‍ കൊണ്ട് വരാന്‍ സംവിധായകനും അഭിനേതാക്കള്‍ക്കും കഴിഞ്ഞിട്ടുണ്ട്. ഇന്ദുചൂഢന്റെ ചിന്തകളും യാത്രകളും പകര്‍ത്തിയ യേശുദാസ് പാടിയ ‘കാനനത്തിലെ ജ്വാലകള്‍ പോല്‍ മലര്‍വാക പൂക്കുമീ താഴ്വരയില്‍’ എന്ന ഗാനം നന്നെങ്കിലും അനവസരത്തിലായ് തോന്നി.

ദീദി ദാമോദരന്റെ ആദ്യ തിരക്കഥയാണ് ‘ഗുല്‍മോഹര്‍’. സിനിമയുടെ സാമ്പത്തികശാസ്ത്രം സമ്മര്‍ദ്ദം ചെലുത്തിയതിന്റെ പരിണാമഫലമായ ഒരു ക്ലൈമാക്സ് ഒഴിച്ചാല്‍ മികച്ച കഥാമുഹൂര്‍ത്തങ്ങളുള്ള നല്ല ഒരു തിരക്കഥയാണ് ഇത്. ഒരുപാട് സൂപ്പര്‍ ചിത്രങ്ങള്‍ ക്രെഡിറ്റിലുള്ള ടി.ദാമോദരന്റെ മകളായ ദീദിയുടെ തൂലിക തന്റെ ആദ്യചിത്രത്തിന് ഒരു രാഷ്ട്രീയസ്വഭാവം നല്‍കിയതില്‍ അത്ഭുതമില്ല. പക്ഷെ കഥയ്ക്കനുയോജ്യമായ രീതിയിലുള്ള കാച്ചികുറുക്കിയ സംഭാഷണങ്ങളും ലളിതമായ ആഖ്യാനശൈലിയും അച്ഛനില്‍ നിന്ന് അവരെ വ്യത്യസ്തയാക്കുന്നു. അപൂര്‍വ്വമായേ ഇന്ത്യന്‍സിനിമയില്‍ സ്ത്രീകള്‍ സ്വതന്ത്രതിരക്കഥാക്കൃത്തുകള്‍ ആകാറുള്ളൂ. അതില്‍ തന്നെ രാഷ്ട്രീയ-സാമൂഹികപശ്ചാത്തലത്തില്‍ ഗൌരവപരമായ വിഷയങ്ങള്‍ സ്വീകരിക്കുന്നവര്‍ വിരളം. തന്റെ ആദ്യതിരക്കഥയില്‍ ഇത്തരമൊരു വിഷയം കൈകാര്യം ചെയ്യാന്‍ ദീദി ദാമോദരന്‍ കാണിച്ച ധൈര്യം അഭിനന്ദനമര്‍ഹിക്കുന്നു.
‘ഗുല്‍മോഹറി‘ലെ പിഴവുകള്‍ അവര്‍ അടുത്ത തിരക്കഥയില്‍ തിരുത്തുമെന്ന് നമുക്ക് പ്രത്യാശിക്കാം.

ജയരാജിന്റെ മികച്ച സിനിമകളുടെ അവസാനം നില്‍കുന്ന സിനിമയാകാം ചിലപ്പോള്‍ ഗുല്‍മോഹര്‍. ‘കരുണ‘ത്തില്‍ നാം അനുഭവിച്ച ആകുലതയോ, ‘ശാന്ത’ത്തിലെ അശാന്തതയോ, ‘കളിയാട്ട’ത്തില്‍ കണ്ട മീഡിയത്തിലുള്ള കയ്യൊതുക്കമോ, ‘ദേശാടന‘ത്തില്‍ പ്രകടമായ പ്രതിഷ്ഠയോ, ‘പൈതൃക‘ത്തിലെ ആശയവൈരുദ്ധ്യപോരാട്ടത്തിന്റെ രൂക്ഷതയോ ‘ഗുല്‍മോഹറി‘ല്‍ കണ്ടെന്ന് വരില്ല. പക്ഷെ വിപ്ലവത്തിന്റെ തീഷ്ണതയും പ്രണയത്തിന്റെ ഗൃഹാതുരത്വവും പുതുമുഖങ്ങളിലെ പുതുമയും ഇതിലുണ്ട്. ഉള്ളിലെ അഗ്നിയുടെ ഊര്‍ജ്ജത്തില്‍ സ്വയം ദഹിക്കാന്‍ തയ്യാറെടുക്കുന്ന ഇന്ദുചൂഢനെ നോക്കി നില്‍ക്കുന്ന തൂങ്ങി മരിക്കാന്‍ ഒരുങ്ങുന്ന അവഗണിക്കപ്പെട്ട ജനതയുടെ മുഖം, പോലീസ് ഇന്ററോഗ്ഗേഷന്‍/നെഗോസിയേഷന്‍‍, അറിയാതെ കൊന്നവന്റെ കുടുംബത്തോടുള്ള മാപ്പപേക്ഷ, ക്ലാസ്സില്‍ നിന്ന് പുറത്താക്കപ്പെട്ട കുട്ടിയുമായുള്ള ഇന്ദുചൂഢന്റെ സംഭാഷണം, വര്‍ഷങ്ങള്‍ക്ക് ശേഷം ഹരിക്കൃഷ്ണനുമായുള്ള കൂടിക്കാഴ്ച തുടങ്ങിയ മറക്കാനാവാത്ത ചില കാഴ്ചകളും ‘ഗുല്‍മോഹര്‍’ നമുക്ക് നല്‍കുന്നുണ്ട്.

തിരക്കഥയിലെയും സംവിധാനത്തിലെയും പാളിച്ചകളാണ് ഗുല്‍മോഹറിന് വിനയാവുന്നത്. ജയരാജിന്റെ മുന്‍‌മസാലചിത്രങ്ങളില്‍ നാം കണ്ട് മടുത്ത ക്യാമറാചലനങ്ങളും ചിത്രസംയോജന‌ട്രിക്കുകളും അപക്വമായ ക്ലൈമാക്സും ആസ്വാദനത്തിന് വിലങ്ങുതടിയായി. ഇന്ദുചൂഢന്റെ ഭാര്യ സിന്ധു (മീര വാസുദേവ്), സിന്ധുവിന്റെ അമ്മ (കവിയൂര്‍ പൊന്നമ്മ), സാമൂഹ്യബോധമുള്ള ചെറുപ്പക്കാരന്‍ (സുധീഷ് അവതരിപ്പിച്ച ഈ കഥാപാത്രത്തിന്റെ പേര് ഓര്‍മ്മയില്‍ തെളിയുന്നില്ല) തുടങ്ങിയ അപൂര്‍ണ്ണകഥാപാത്രങ്ങളും ചിത്രത്തിലുണ്ട്. ജയിലില്‍ നിന്നിറങ്ങിയ ഇന്ദുചൂഢനിലെ മാറ്റങ്ങള്‍, അവന്റെ ജീവിതത്തിലേക്കുള്ള സിന്ധുവിന്റേയും അവളുടെ അമ്മയുടേയും വരവ്, വിപ്ലവജീവിതത്തിലേക്കുള്ള മടങ്ങിപ്പോക്കിന് മുന്‍പുള്ള യാത്രപറച്ചിലില്‍ ‘എന്റെ സ്വന്തം അമ്മ’ എന്ന് കൂട്ടുകാരന് പരിചയപ്പെടുത്തിയ അമ്മയുടെ അസാന്നിധ്യം, ഒന്ന് രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ വളര്‍ന്ന ഇന്ദുചൂഢന്റെ താടി എന്നിങ്ങനെ ഉത്തരം കിട്ടാത്ത ‘സംഗതി‘കള്‍ സിനിമാക്കാഴ്ചയുടെ ഒടുക്കം പ്രേക്ഷകനുണ്ടാകുന്നു. സ്ഥിരം ഫയര്‍ബ്രാന്‍ഡ് നായകന്മാരുടെ രീതിയിലുള്ള ഇന്ദുചൂഢന്റെ പരിണാമം, ചാക്കോയെ വധിക്കാനുണ്ടാകുന്ന വ്യക്തിപരമായ മോട്ടീവ് (നായകന്റെ മകളുടെ കൂട്ടുകാരിയായ സീതക്കുട്ടിയെയും ചാക്കോ പിടിച്ച് കൊണ്ട് പോയിരിക്കുന്നു!), മൂന്നാംകിട മസാല പടങ്ങളെ അനുസ്മരിപ്പിക്കുന്ന പ്രതിനായക-പ്രതിനായകസഹചാരി ഉന്മൂലനം, ക്ലൈമാക്സിലെ നായകരംഗപ്രവേശനം മുതലായ രചനയിലെയും അവതരണത്തിലേയും ഇത്തരം അശ്രദ്ധകളില്‍ സംവിധായകനുമുണ്ടായേക്കാം നല്ല ഒരു പങ്ക്.

വാല്‍ക്കഷ്ണം:

ഗുല്‍മോഹര്‍ ഒരു അടയാളമാണ്. സിനിമയിലുടനീളം ഗുല്‍മോഹറായും, വിപ്ല്ലവകാരിയുടെ മനസ്സായും, മനസ്സിലെ നിശബ്ദതയായും തീജ്വാലകളുടെ ചൂട് നമുക്കനുഭവപ്പെടുന്നു. ഗുല്‍മോഹറിന്റെ ഏറ്റവും മികച്ച ഗുണവും അതാണ്. നക്സല്‍-വിപ്ലവചിത്രങ്ങളുടെ പേരിലിറങ്ങുന്ന മിക്ക സിനിമകളും നെടുനീളന്‍ ഡയലോഗുകളും അമിതശബ്ദവും സംവേദനത്തിനുള്ള ഉപാധിയായ് സ്വീകരിക്കുമ്പോള്‍ ‘ഗുല്‍മോഹറി‘ല്‍ നാം അനുഭവിക്കുന്നത് ചെറുചലനങ്ങളും നിശബ്ദതയും മനോഹരമായ സംഭാഷണങ്ങളുമാണ്. ‘ഇതെന്റെ തീരുമാനമാണ്, വരും വരായ്കകളെ കുറിച്ച് ആലോചിച്ചെടുത്ത തീരുമാനം.‘ എന്ന് ഇന്ററോഗ്ഗേഷന്‍ സെല്ലില്‍ വെച്ചും ‘അതൊരു പ്രതീക്ഷയാണ്, മോഹിപ്പിക്കുന്ന പ്രതീക്ഷ. പൂത്ത ഗുല്‍മോഹര്‍ മരത്തിന് കീഴില്‍ ഋതുഭേദങ്ങളറിയാതെ കാത്ത് നില്‍കുന്ന ഒരു പെണ്‍‌കുട്ടി.‘ എന്ന് ജയിലില്‍ വെച്ചും ഇന്ദുചൂഢന്‍ പറയുമ്പോള്‍ പ്രണയത്തിന്റേയും പ്രതീക്ഷയുടേയും തീഷ്ണത നാം അറിയുന്നു. ആ അനുഭവത്തിന്റെ മധുരതരമായ ചൂ‍ടേകിയ അണിയറശില്പികള്‍ക്ക്, ഇരിക്കട്ടെ ദൃശ്യന്റെ വക ചുവപ്പ് കലരാത്ത ഒരു സല്യൂട്ട്.

+ രഞ്ജിത്ത്
+
കഥാപാത്രങ്ങള്‍, സംഭാഷണങ്ങള്‍, നല്ല കഥാമുഹൂര്‍ത്തങ്ങളുള്ള തിരക്കഥ (മൈനസ്സ് ക്ലൈമാക്സ് !)

x ക്ലൈമാക്സ്
x അവതരണത്തിലെ ചില്ലറ തട്ടലും മുട്ടലും ; വിശദീകരണം ആവശ്യപ്പെടുന്ന കഥാഗതി
x അപൂര്‍ണ്ണമായ ചില കഥാപാത്രങ്ങള്‍
--------------------------------------------------------------------------------------------------------------------------------------

മായാബസാര്‍: ഒരു തട്ടുപൊളിപ്പന്‍ ചിത്രം!

കഥ: ഗോവിന്ദ് രാംദാസ്
തിരക്കഥ
, സംഭാഷണം: ടി.എ. റസാഖ്
സംവിധാനം: തോമസ് സെബാസ്റ്റ്യന്‍‍
നിര്‍മ്മാണം: കല നായര്‍
അഭിനേതാക്കള്‍: മമ്മൂട്ടി, ഷീല, രാജന്‍.പി.ദേവ്, സായികുമാര്‍ തുടങ്ങിയവര്‍
റിലീസിംഗ് തിയ്യതി: 1 ഒക്‍ടോബര്‍, 2008
സിനിമ കണ്ടത്: 11 ഒക്‍ടോബര്‍, 2008@ നര്‍ത്തകി, മഞ്ചേരി
ദൃശ്യന്റെ റേറ്റിംഗ്: 2.85 @ 10


ഇത് ഒരു റിവ്യൂവേ അല്ല, സിനിമ കണ്ട് പോയത് കൊണ്ട് ഒരു അഭിപ്രായപ്രകടനം നടത്തുന്നു, അത്ര മാത്രം!

സിനിമ ഒരു വിനോദോപാധിയാണ്, കച്ചവടമാണ്. എല്ലാ സിനിമാപ്രവര്‍ത്തകരും ഈ വിനോദകച്ചവടത്തിന്റെ ഭാഗമാണ്. എന്നാല്‍ ‘വിനോദം’ എന്ന വാക്ക് നിര്‍വചിക്കുന്നതിലെ വ്യത്യാസമാണ് ഒരുവനെ നല്ല സിനിമാക്കാരനും മോശം സിനിമാക്കാരനുമാക്കുന്നത്. ആ വ്യത്യാസം തന്നെയാണ് നമ്മളെ ‘സാദാ പ്രേക്ഷകനെന്നും സഹൃദയനെന്നും പറഞ്ഞ് വേര്‍തിരിക്കുന്നത്. ‘പ്രേക്ഷകന് വേണ്ടത് ഞങ്ങള്‍ നല്‍കുന്നു’ എന്ന് പറയുന്ന സിനിമാക്കാരന്‍ ഒരു കള്ളനാണ്. കാരണം തനിക്കെന്താണ് വേണ്ടതെന്ന് പ്രേക്ഷകന് തന്നെയറിയില്ല, പിന്നയല്ലേ അവനുമായ് ഒന്നു സംസാരിക്കാന്‍ പോലും മിനക്കേടാത്ത സിനിമാക്കാര്‍ക്ക്! കാഴ്ചക്കാരന് വേണ്ടത് ഇതൊക്കെയാണ് എന്ന് സ്വയം വിശ്വസിപ്പിച്ച് സിനിമയുണ്ടാക്കുന്നവരുടെ പ്രൊഡക്ട് വര്‍ണ്ണശബളമായ പുറം‌മോടിയുള്ള ഉള്ള് പൊള്ളയായ ബലൂണുകളാണ്. അവ ഒരിക്കലും സിനിമയാകുന്നില്ല. അതില്‍ ‘നേരംകൊല്ലല്‍’ അല്ലാതെ വിനോദവുമില്ല! അത്തരം ഒരു ടിപ്പിക്കല്‍ നേരംകൊല്ലി തട്ടുപൊളിപ്പന്‍ സൂപ്പര്‍സ്റ്റാര്‍ പ്രോഡക്ടാണ് മമ്മൂട്ടി നായകനായ ‘മായാബസാര്‍‘. സാധാരണ മമ്മൂട്ടി മസാലപടങ്ങളില്‍ കാണാത്ത ഒന്നു കൂടി ഉണ്ട് ഈ തോമസ് സെബാസ്റ്റ്യന്‍ ചിത്രത്തില്‍ - കഥയുമായ് ഒരു ബന്ധവുമില്ലാത്ത മാദകനൃത്തം!

സിനിമ കണ്ടീട്ടേ അഭിപ്രായം പറയാവൂ എന്ന നിര്‍ബന്ധമുള്ളത് കൊണ്ടാണ് ഈ സിനിമ കണ്ടത്. ഗാനരംഗങ്ങള്‍ ടി.വി.യില്‍ കണ്ടീട്ടും ഈ ‘ആത്മഹത്യ‘ക്ക് മുതിര്‍ന്ന എനിക്കും കിട്ടണം ‘മായബസാറി‘ലെ ഇരുമ്പു‌ദണ്ഡ് കൊണ്ട് തലയ്ക്കൊരു മേട്ടം!!! ഇതുമൊരു മായക്കാഴ്ച! വെല്‍ഡണ്‍ മമ്മൂട്ടി! വെല്‍ഡണ്‍ തോമസ് സെബാസ്റ്റ്യന്‍! ഈ സിനിമയെ കുറിച്ച് എത്രയും പെട്ടന്ന് മടക്കാന്‍ പ്രേക്ഷകനെ ദൈവം സഹായിക്കട്ടെ - അതാവും നിങ്ങള്‍ക്കും നല്ലത്!

കഥ തിരഞ്ഞെടുക്കാനുള്ള കഴിവു‌കേടിന് മാപ്പു കൊടുക്കാമെങ്കില്‍
, ഇതിലും നല്ല സിനികള്‍ എടുക്കാനുള്ള സിനിമാ-സാങ്കേതികപരിജ്ഞാനമുണ്ടെന്ന് തോന്നുന്നു തോമസ് സെബാസ്റ്റ്യന്. മായാബസാറില്‍ അതിന്റെ സൂചനകളുണ്ട്.



അതിനാല്‍ പുതുമുഖസംവിധായകനിലുള്ള പ്രതീക്ഷ ദൃശ്യന് തീരെ നഷ്ടപ്പെട്ടിട്ടില്ല എന്ന് മാത്രം പറഞ്ഞ്, ‘മായബസാറി‘ന്റെ കഥ, അഭിനയം, സാങ്കേതികം തുടങ്ങിയവയെ കുറിച്ച് അധികമൊന്നും പറയാന്‍ മിനക്കെടാതെ ഇവിടെ നിര്‍ത്തുന്നു. കണ്ട മറ്റു സിനിമകളെ കുറിച്ച് എഴുതാന്‍ ആ സമയം പ്രയോജനപ്പെടട്ടേ, അല്ലേ?


+ ടൈറ്റില്‍‌സില്‍ വരുന്ന ഗ്രാഫിക്സ് അല്ലാതെ മറ്റൊന്നുമില്ല.


x
കഥ, തിരക്കഥ – ഏച്ചു കൂട്ടുമ്പോളുള്ള മുഴച്ച് നില്‍ക്കല്‍ പ്രകടം!
x മമ്മൂട്ടിയുടെ നൃത്തപ്രകടനം, അനാവശ്യ-അറുബോറന്‍ ഗാനങ്ങള്‍ ഗാനരംഗങ്ങള്‍
x കോമഡിക്കായുള്ള പാഴ്‌ശ്രമം

വാല്‍ക്കഷ്ണം:
ഈ ഒരു സിനിമയ്ക്ക് ‘ഇത്ര’ വലിയ റേറ്റിംഗ് കൊടുത്തതിന് എതിരഭിപ്രായവുമായ് ഒട്ടനേകം പേര്‍ വരുമെന്നുറപ്പ്
. ചലച്ചിത്രങ്ങള്‍ക്ക് റേറ്റിംഗ് കൊടുക്കുന്നതിന് എനിക്കൊരു കണക്കുണ്ട്. അതു പ്രകാരം ചിത്രത്തിലെ സാങ്കേതികവിഭാഗത്തിന്റെ (ബിജിത്ത് ബാലയുടെ ചിത്രസംയോജനം, മനോജ് പിള്ളയുടെ ഛായാഗ്രഹണം, പ്രശാന്ത് മാധവിന്റെ കലാസംവിധാനം) പിന്‍‌ബലത്തിലാണ് മായബസാറിന് പത്തില്‍ 2.85 കിട്ടിയത്.


--------------------------------------------------------------------------------------------------------------------------------------