Showing posts with label ജോധാ‍അക്‍ബര്‍. Show all posts
Showing posts with label ജോധാ‍അക്‍ബര്‍. Show all posts

Wednesday, March 12, 2008

ജോധാ അക്‍ബര്‍: ചരിത്രവും ഭാവനയും ചേര്‍ന്ന നല്ല മിശ്രണം

സംവിധാനം: അഷുതോഷ് ഗൊവാരിക്കര്‍
കഥ: ഹൈദര്‍ അലി
തിരക്കഥ: ഹൈദര്‍ അലി, അഷുതോഷ് ഗൊവാരിക്കര്‍
സംഭാഷണം: കെ.പി. സക്സേന
നിര്‍മ്മാണം: റോണി സ്ക്രൂവാല (UTV), അഷുതോഷ് ഗൊവാരിക്കര്‍ (AGPLL)
അഭിനേതാക്കള്‍: ഹൃതിക്ക് റോഷന്‍, ഐശ്വര്യ ബച്ചന്‍, കുല്‍ബുഷന്‍ കര്‍ബന്ധ, സോനു സൂദ് തുടങ്ങിയവര്‍
റിലീസിംഗ് തിയ്യതി: 15 ഫെബ്രുവരി‍, 2008
സിനിമ കണ്ടത്: 19 ഫെബ്രുവരി, 2008 @ രാധാകൃഷ്ണ, ബാംഗ്ലൂര്‍
ദൃശ്യന്റെ റേറ്റിംഗ്: 7.47 @ 10





‘ലഗാന്‍’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലെ ‘കലാബോധമുള്ള’ സംവിധായകരുടെ ഗണത്തില്‍ ചേര്‍ന്നയാളാണ് അഷുതോഷ് ഗവാരിക്കര്‍. ‘സ്വദേശ്’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ അതിനടിവരയിടുകയും ചെയ്തു. ചരിത്രപരമായ തര്‍ക്കവിതര്‍ക്കങ്ങള്‍ മറന്ന് ഒരു സിനിമ എന്ന നിലയില്‍ വിലയിരുത്തിയാല്‍, അഷുതോഷിന്റെ രണ്ട് മുന്‍‌ചിത്രങ്ങളേക്കാളും മികച്ച ഒന്നാണ് അദ്ദേഹത്തിന്റെ പുതിയ ചിത്രം - ഹൃതിക്ക് റോഷന്‍, ഐശ്വര്യ ബച്ചന്‍ എന്നിവര്‍ ടൈറ്റില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ജോധാ-അക്‍ബര്‍’.
കഥാസംഗ്രഹം: ഹുമയൂണിന്റെ മരണത്തിന് ശേഷം പതിമൂന്നുകാരനായ ജലാലുദ്ദീന്‍ മുഹമ്മദ് ചക്രവര്‍ത്തിയായി അധികാരമേറ്റ കാലഘട്ടത്തില്‍ നിന്നാണ് സിനിമയാരംഭിക്കുന്നത്. മുന്‍‌കാലമുഗള്‍ ചക്രവര്‍ത്തിമാരില്‍ നിന്ന് വേറിട്ട കാഴ്ചപ്പാടാണ് ശത്രുക്കളോടും പ്രജകളോടും അദ്ദേഹത്തിനുള്ളതെന്ന് ആദ്യരംഗത്തില്‍ തന്നെ നമ്മെ അറിയിക്കുന്നു സംവിധായകന്‍. സമാന്തരമായി, രജപുത്രരാജാവായ ബാര്‍മലിന്റെ (കുല്‍ബുഷന്‍ കര്‍ബന്ധ) മകള്‍ ഹിരാ കുന്‍‌വാരി എന്ന ജോധയുടെ ബാല്യം, സഹോദരതുല്യനായ സുജാമലുമായുള്ള കായിക-ആയോധനാഭ്യാസങ്ങളിലൂടെ നാം കാണുന്നു. കൌമാരത്തില്‍ നിന്ന് യൌവനത്തിലേക്കെത്തിയപ്പോഴേക്കും ജലാലുദ്ദീന്‍ മുഹമ്മദ് (ഹൃതിക്ക് റോഷന്‍) രാഷ്ടീയപരമായി പതിന്മടങ്ങ് ശക്തനായി കഴിഞ്ഞിരുന്നു. മുഗളന്മാര്‍ക്ക് കപ്പം നല്‍കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം രജപുത്രരാജാക്കന്മാര്‍ക്കിടയില്‍ അതൃപ്തിയും എതിര്‍പ്പുമുളവാക്കി. രാജ്യഭരണത്തിലെ പ്രമുഖസ്ഥാനമാനങ്ങള്‍ തനിക്ക് ലഭിക്കുന്നില്ല എന്ന് മനസ്സിലാക്കുന്ന സുജാമല്‍ (സോനു സൂദ്) മറ്റു രജപുത്രരുമായി കൂട്ടു ചേര്‍ന്ന് തനിക്കെതിരെ ആക്രമണത്തിനൊരുങ്ങുന്നതറിഞ്ഞ ബാര്‍മല്‍ മുഗളന്മാരുമായി ബന്ധം ആഗ്രഹിക്കുന്നു, തന്റെ മകളെ വിവാഹം കഴിക്കണമെന്ന് ജലാലുദ്ദീനോടാവശ്യപ്പെടുന്നു. രാഷ്ട്രീയപരമായി ഈ നീക്കം തങ്ങള്‍ക്ക് ഗുണപരമാകുമെന്ന് മനസ്സിലാക്കിയ ജലാലുദ്ദീന്‍ വിവാഹത്തിന് സമ്മതിക്കുന്നു. ജോധ (ഐശ്വര്യ ബച്ചന്‍) ഈ വിവാഹത്തോട് എതിര്‍പ്പ് പ്രകടിപ്പിക്കുന്നെങ്കിലും വേറെ നിവൃത്തിയില്ലെന്നറിഞ്ഞ അവള്‍ ജലാലുദ്ദീനു മുന്നില്‍ ചില നിബന്ധനകള്‍ വെയ്ക്കുന്നു. അതെല്ലാം സമ്മതിച്ച് കൊണ്ട് ജോധയെ രാജ്ഞിയായ് മുഗള്‍കൊട്ടാരത്തിലെത്തിക്കുന്ന ജലാലുദ്ദീന്റെ മുന്നില്‍ പ്രശ്നങ്ങള്‍ ഏറെയായിരുന്നു - ജോധയുള്‍പ്പടെ! അവര്‍ക്കിടയില്‍ പതിയെ ഉടലെടുക്കുന്ന സ്നേഹബന്ധവും ജലാലുദ്ദീനിന്‍ നിന്ന് അക്‍ബറിലേക്കുള്ള മുഗള്‍ചക്രവര്‍ത്തിയുടെ പ്രയാണവുമാണ് പിന്നീട് ഈ സിനിമ പ്രതിപാദിക്കുന്നത്.

അഭിനയം, സാങ്കേതികം: ഒരു ചരിത്രപുരുഷനായ് നമ്മുടെയെല്ലാം മനസ്സിലുള്ള അക്‍ബറിന്റെ വീര-പ്രണയ-രൌദ്ര-രാഷ്ടീയഭാവങ്ങള്‍ അവതരിപ്പിക്കുക ഏതൊരു നടനും വലിയ ഒരു വെല്ലുവിളി തന്നെയാണ്. തന്റെ കഴിവിന്റെ പരിമിതികള്‍ മനസ്സിലാക്കി കൊണ്ട്, വീരത്വത്തേക്കാള്‍ അക്‍ബറിന്റെ മാനുഷികഭാവങ്ങള്‍ക്ക് പ്രാധാന്യം നല്‍കി അഷുതോഷ് തയാറാക്കിയ അക്‍ബറെ അവതരിപ്പിക്കുന്നതില്‍, ഒരു പരിധി വരെ ഹൃതിക്ക് വിജയിച്ചിട്ടുണ്ട് - സൂക്ഷ്മാഭിനയത്തിന്റെ അഭാവം നമ്മെ ചിലപ്പോഴൊക്കെ അലോസരപ്പെടുത്തുമെങ്കിലും!

മറുവശത്ത് ജോധയാവാന്‍, പ്രത്യേകിച്ചും ജോധയുടെ ‘രജപുത്ര’ഭാവങ്ങളാവിഷ്ക്കരിക്കാന്‍ ഐശ്വര്യ തെല്ല് കഷ്ടപ്പെടുന്നതായ് തോന്നി. ശുഷ്കമായ മുഖാഭിനയം ഈ സിനിമയിലും ഐശ്വര്യയുടെ പ്രശ്നമായി തുടരുന്നെങ്കിലും അമിതാഭിനയത്തിലേക്ക് വഴുതി വീഴാതെ തന്റെ കഥാപാത്രത്തെ ഐശ്വര്യ കാത്തു. അവരുടെ അഭിനയത്തിന്റെ ഗ്രാഫില്‍ ഈ ചിത്രം വളരെ മുകളിലായിരിക്കുമെന്നതില്‍ സംശയമില്ല.

അഭിനയമേഖലയില്‍ അതിശയിപ്പിക്കുന്ന പുരോഗതി കാണിച്ചിരിക്കുന്ന ഒരു നടന്‍ സോനു സൂദ് ആണ്. രാജ്‌കുമാര്‍ സുജാമലിനെ സോനു വളരെ ഭംഗിയായ് അവതരിപ്പിച്ചിരിക്കുന്നു. അമിതാഭിനയത്തിലേക്ക് വഴുതി വീഴാവുന്ന രംഗങ്ങളില്‍ അദ്ദേഹത്തെ വരിഞ്ഞു കെട്ടി അഭിനയിപ്പിച്ചതില്‍ സംവിധായകനും ഉണ്ട് നല്ലൊരു പങ്ക്.

അക്‍ബറിന്റെ ജീവിതത്തെ ഒരു പരിധി വരെ നിയന്ത്രിച്ചിരുന്ന മഹാം അംഗയെ അവതരിപ്പിച്ച ഇളാ അരുണ്‍ തന്റെ കഥാപാത്രത്തെ മനോഹരമായ് അവതരിപ്പിച്ചിട്ടുണ്ട്. തന്റെ ചെയ്തികളെ അക്‍ബര്‍ ചോദ്യം ചെയ്യുന്ന രംഗത്തില്‍ മാഹം അംഗയുടെ മനോവികാരങ്ങളും നിര്‍വ്വികാരതയും മനസ്സില്‍ തട്ടും വിധം അവര്‍ അഭിനയിച്ചിരിക്കുന്നത് എടുത്ത് പറയാതിരിക്കാനാവില്ല. മഹാം അംഗയുടെ മകനായ ആദം ഖാനായ് വന്ന ഷാജി ചൌധരി, മുഖ്യപ്രതിനായകനായ് ഷരിഫുദ്ദിന്‍ ഹുസ്സൈനെ അവതരിപ്പിച്ച നികിതിന്‍ എന്നിവരും നന്നായിട്ടുണ്ട്. മറ്റുള്ള കഥാപാത്രങ്ങളും പ്രേക്ഷകന്റെ മനസ്സില്‍ തങ്ങി നില്‍ക്കും വിധം തങ്ങളുടെ റോളുകള്‍ നന്നാക്കിയിട്ടുണ്ട്.

ബല്ലു സഹൂജയുടെ ചിത്രസംയോജനം നീളമേറേയുള്ള സിനിമയുടെ വേഗതയ്ക്ക് ആക്കം കൂട്ടാനേറേ പ്രയാസപ്പെട്ടിട്ടുണ്ട്. ഇത്രയും നീളമുള്ള സിനിമ വിരസമാവാതെ രക്ഷപ്പെടുത്തിയതില്‍ സംവിധായകനോടോപ്പം അദ്ദേഹത്തിനുമുണ്ട് വലിയൊരു പങ്ക്. ഓരോ രംഗങ്ങളും ആവശ്യപ്പെടുന്നരീതിയില്‍, രംഗങ്ങളുടെ വികാരതീവ്രത ചോര്‍ന്നു പോകാത്ത വിധം വിശദമായ ഷോട്ടുകളിലൂടെ ഛായാഗ്രഹണകലയിലെ തന്റെ കഴിവ് കിരണ്‍ പ്രകടിപ്പിച്ചിരിക്കുന്നു. നീത ലുല്ലയുടെ വസ്ത്രാലങ്കാരവും മാധവ് കദമിന്റെ മേക്കപ്പും രവി ദേവന്റെ സ്റ്റണ്ട്‌സും സ്റ്റീഫന്‍ ഗോംസിന്റെ ശബ്ദലേഖനവുംസിനിമയ്ക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്നു. സിനിമയ്ക്കനുയോജ്യമായ രീതിയില്‍ ചെയ്തിട്ടുള്ള പങ്കജിന്റെ (ടാറ്റാ എലക്സി) വിഷ്വല്‍ ഇഫക്ട്‌സ് നന്നായിട്ടുണ്ട്. ഉദയസൂര്യന്റെ ആദ്യകിരണങ്ങള്‍ ജോധയുടെ അന്ത:പുരത്തിലെ കണ്ണാടിയില്‍ പ്രതിഫലിക്കുന്ന രംഗം പ്രത്യേകപരാമര്‍ശയോഗ്യമാണ്.
ഗാനങ്ങള്‍: ഒരു ചരിത്ര-പ്രണയകഥയില്‍ സംഗീതം ഒഴിച്ചു കൂടാനാകാത്ത ഘടകമാണ്. ജോധാ-അക്‍ബറില്‍ അഷുതോഷ് തന്റെ മുന്‍‌ചിത്രങ്ങളിലെ സംഗീതശില്പികളെ തന്നെയാണ് ഈ ദൌത്യം ഏല്പിച്ചിരിക്കുന്നത്. ജാവേദ് അക്തറിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നത് ഏ. ആര്‍. റഹ്‌മാന്‍.

ജാവേദ് അലി ആലപിച്ച ‘ജഷ്‌ന്‍ യെ ബഹാറാ ഹെ’ എന്നിവയ്ക്ക് ‘പുതിയ മുഖ’ത്തിലെ ഗാനങ്ങളുടെ വിദൂരഛായയുണ്ട്. ‘അസീം ഓ ഷഹന്‍ഷാ‘ (ഗായകന്‍: അസീം) എന്ന സൂഫിഗാനത്തിന്റെ പശ്ചാത്തലസംഗീതം ചിലയിടങ്ങളില്‍ ലഗാനിലെ ‘ഗനന്‍ ഗനന്‍’ എന്ന ഗാനത്തെ ഓര്‍മ്മപ്പെടുത്തുന്നു.ഈ ഗാനത്തിലും ‘ഖ്വാജാ മേരെ ഖ്വാജാ‘ (ഗായകന്‍: ഏ.ആര്‍. റഹ്‌മാന്‍) എന്ന ഗാനത്തിലും കോറസ് അതിമനോഹരമായ് ഉപയോഗിച്ചിരിക്കുന്നു സംഗീതസംവിധായകന്‍ എന്നത് എടുത്തു പറയേണ്ടതാണ്. ‘മന്‍ മോഹന’ (ഗായിക: ബേല) എന്ന ഭജന്‍ തരക്കേടില്ല. പാട്ടുകള്‍ക്ക് വേണ്ടി സീനുകളുണ്ടാക്കാതെ സീനുകളുടെ മൂഡിനനുസരിച്ചാണ് എല്ലാ ഗാനങ്ങളും സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. മധുശ്രീ, സോനു നിഗം എന്നിവര്‍ മനോഹരമായ് ആലപിച്ച ‘ഇന്‍ ലഹോം കെ ദാമന്‍ മേം‘ എന്ന ഗാനചിത്രീകരണം ഒരു ഉദാഹരണം മാത്രം. ജോധാ-അക്‍ബറിന്റെ ആദ്യസമാഗമം അതിസൂക്ഷ്മമായും മനോഹരമായും ഈ ഗാനത്തിലൂടെ ചിത്രീകരിച്ചിരിക്കുന്നു സംവിധായകന്‍. കഥാപാത്രങ്ങളുടെ മാനസികാവസ്ഥ പ്രതിഫലിക്കുന്ന രീതിയില്‍, സംഗീതത്തിനൊപ്പം ചലനങ്ങളൊ‍രുക്കിയ ചിന്നി പ്രകാശ്, രേഖ പ്രകാശ്, രാജു ഖാന്‍ എന്നിവര്‍ താന്താങ്ങളുടെ പങ്ക് മികച്ചതാക്കി.

എഴുത്തും സിനിമാഭാഷയും: ഒരു സിനിമയ്ക്കാവശ്യമായ സിറ്റുവേഷന്‍സും സംഭാഷണങ്ങളും രൂപപ്പെടുത്തിയെടുക്കുന്നതില്‍ സംവിധായകനും സഹ-എഴുത്തുകാരും വിജയിച്ചു എന്ന് തന്നെ വേണം കരുതാന്‍. സിനിമയോട് ഇഴുകി ചേര്‍ന്ന് കാണാന്‍ പ്രേക്ഷകന് അവസരം നല്‍കുന്ന പല രംഗങ്ങളും സിനിമയിലുണ്ട്. കീഴടങ്ങിയ ശത്രുവിനെ കൊല്ലുന്ന പാരമ്പര്യം താന്‍ ഉപേക്ഷിക്കുന്നു എന്ന് പതിമൂന്നുകാരനായ ചക്രവര്‍ത്തി പടനായകന്‍ ബൈരം ഖാനോട് (യുരി) പറയുന്ന രംഗം, താന്‍ നിരക്ഷരനാണെന്ന് അക്‍ബര്‍ ജോധയോട് പറയുന്ന രംഗം, വിവാഹത്തലേന്നത്തെ സൂഫിമാരുടെ പാട്ടില്‍ ലയിച്ച് ചക്രവര്‍ത്തി നൃത്തച്ചുവടുകള്‍ വെയ്ക്കുന്ന രംഗം, തന്റെ പ്രധാനമന്ത്രിയായിരുന്ന അത്കാ ഖാനെ കൊന്ന ആദം ഖാനെ കൊട്ടാരത്തിന് മുകളില്‍ നിന്ന് വലിച്ചെറിഞ്ഞു കൊല്ലാന്‍ അക്‍ബര്‍ കല്പിക്കുന്ന രംഗം, ട്രോയ് എന്ന സിനിമയില്‍ നിന്ന് അടര്‍ത്തിയെടുത്ത ക്ലൈമാക്സ് സീന്‍ എന്നിവ അവയില്‍ ചിലത് മാത്രം.

30% ചരിത്രം 70% ഭാവന എന്നാണ് ഒരു അഭിമുഖത്തില്‍ അഷുതോഷ് ഈ സിനിമയെ കുറിച്ച് പറഞ്ഞിരുന്നത്. അതനുസരിച്ച് വിലയിരുത്തിയാല്‍ ജോധാ അക്‍ബര്‍ നല്ലൊരു ചിത്രം തന്നെയാണ്. എങ്കിലും ഇത്തിരി ചരിത്രമറിയുന്നവര്‍ക്ക് മനസ്സില്‍ ഒരു പാട് സംശയങ്ങളുയരുക സ്വാഭാവികം. അക്‍ബറിന്റെ ആദ്യഭാര്യയെ കുറിച്ച് സിനിമയില്‍ പരാമര്‍ശങ്ങളൊന്നും തന്നെ ഇല്ല. ഈ സിനിമ കൂടുതല്‍ ഫോക്കസ് ചെയ്യുന്നത് ജോധയും അക്‍ബറുമായുള്ള ബന്ധമായതിനാലാണ് അക്‍ബറിന്റെ ജീവിതത്തിലെ ചരിത്രപരമായ് പ്രാധാന്യം പുലര്‍ത്തുന്ന പല രംഗങ്ങളും ഒഴിവാക്കിയിയിരിക്കുന്നത് എന്ന വാദം മുഖവിലയ്ക്കെടുത്താലും, വൈകാരികമായി ജോധയെ ബാധിക്കാമായിരുന്ന ഈ കഥാപാത്രത്തിന്റെ അഭാവം വിശദീകരണം അര്‍ഹിക്കുന്നതാണ്. ഇത്തരം സംശയങ്ങള്‍ മനസ്സിലുണര്‍ത്തുമെങ്കിലും രചനാപരമായും സാങ്കേതികപരമായും മികച്ചു നില്‍കുന്നു അഷുതോഷ് ചരിത്രത്തില്‍ ഭാവന ചേര്‍ത്തുണ്ടാക്കിയ ഈ ചലച്ചിത്രം - ബോളിവുഡില്‍ നിന്ന് അപൂര്‍വ്വമായി മാത്രം ലഭിക്കുന്ന നല്ല ചിത്രങ്ങളില്‍ ഒന്ന്!


+ കഥയുടെ, സിനിമയുടെ മര്‍മ്മമറിഞ്ഞ സംവിധാനം
+ സാങ്കേതികവിഭാഗം
+ ഗാനങ്ങള്‍, ഗാനരംഗങ്ങള്‍

x മെച്ചപ്പെടുത്താമായിരുന്ന മുഖ്യകഥാപാത്രങ്ങളുടെ അഭിനയം. സൂക്ഷ്മാഭിനയത്തിന് ഒരു പാട് സാദ്ധ്യതകളുണ്ടായിരുന്ന പാത്രങ്ങള്‍ക്ക് തങ്ങളുടേതായ പങ്ക് വലുതായൊന്നും നല്‍കാന്‍ ഹൃതിക്കിനും ഐശ്വര്യക്കുമായില്ല എന്ന് വേണം കരുതാന്‍. മോശമാക്കിയില്ല എന്നത് ആശ്വാസം.
x നീളം: 3മണിക്കൂര്‍ 20 മിനിട്ട് ഇത്തരമൊരു സിനിമയ്ക്ക് അവശ്യമെങ്കിലും, ചില പാട്ടുകളും സീനുകളും ഒഴിവാക്കി നീളം അല്പം ഒന്നു കുറച്ചിരുന്നെങ്കില്‍ വളരെ നന്നായേനെ.