Wednesday, March 14, 2012

ക്രെഡിറ്റ് കാര്‍ഡ് - ഷോര്‍ട്ട് ഫിലിം ട്രെയിലര്‍

ക്രെഡിറ്റ് കാര്‍ഡ് എന്ന എന്റെ പുതിയ ഷോര്‍ട്ട് ഫിലിമിന്റെ ട്രെയിലര്‍.



March Release at www.forumkeralam.com

Friday, September 23, 2011

പൃഥ്വിരാജ് ഇത് അര്‍ഹിക്കുന്നോ?

I'm not a fan of Prithvi. I like Prithvi the same way I like many other actors. Many of his movies failed to impress me; few of them are in my favorites.

As far as the current concerns about Pruithviraj, what I could understand as a frequent internet surfer are;
1. Of the people who express their feelings in social media, there are more who dislike him than like him. You may even get cornered if speak something good about him.
2. More that any Malayalam actor/actress till date, people are interested to hear and talk about Prithviraj’s personal life. His marriage has acted as a catalyst towards this mania.

3. PHA (Prithviraj Haters Association) members feel that after Puthiya Mugham’s BO success, Prithvi has started treating him as a superstar. HIs interviews that time repeatedly focused on the crowd-pulling ability a.k.a superstardom of the young actor.

4. And many more


More at http://cinemaoutlook.blogspot.com/2011/09/does-prithviraj-deserve-this.html
----------------------------------------------------------------------

Thursday, April 28, 2011

പ്രതിരോധം - എന്റെ ഷോര്‍ട്ട് ഫിലിം


പ്രതിരോധം - എന്റെ ഷോര്‍ട്ട് ഫിലിം

കയ്യില്‍ കിട്ടിയ ക്യമറ വെച്ച്, സഹകരിക്കാന്‍ താല്പര്യമുള്ള സുഹൃത്തുക്കളെ കൂടെ കൂട്ടി ഞാന്‍ ഒരു ഷോര്‍ട്ട് ഫിലിം എടുത്തിട്ടുണ്ട്. ‘പണി പഠിക്കാന്‍’ ആഗഹമുള്ള ഒരുവന്റെ ആദ്യസംരഭമാണിത്. ശീലമില്ലാ‍ത്ത പണി ചെയ്യുന്നവന്റെ എല്ലാ പോരായ്മകളും നിങ്ങള്‍ക്കിതില്‍ കാണാം. പക്ഷെ 11:17മിനിറ്റ് മുഷിപ്പില്ലാതെ കണ്ടിരിക്കാന്‍ പറ്റുന്ന ഒരു സിനിമയാണിതെന്ന് തോന്നുന്നു.



http://www.youtube.com/watch?v=0uYqNFJSdbw

കാണുക, അഭിപ്രായം പറയുക


Wednesday, April 7, 2010

ഒരു ചിന്ന ഇടവേള


ബ്ലോഗുലകത്തിലെ ചങ്ങാതിമാരേ,

2006 ഒക്‍ടോബര്‍ 30 തിങ്കളാഴ്ചയാണ് ഞാന്‍ ആദ്യമായ് ബ്ലോഗില്‍ ഒരു പോസ്റ്റിടുന്നത്. സ്വന്തം പേരില്‍ ‘ബ്ലോഗിയാല്‍‘ ഓഫീസില്‍ പ്രശ്നമാവുമോ എന്ന ഭയമാവണം ദൃശ്യന്‍ എന്ന പേര് സ്വീകരിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. പതിയെ പതിയെ ആ പേര് എനിക്ക് പ്രിയപ്പെട്ടതായി മാറി… ചിലരെങ്കിലും എന്നെ തിരിച്ചറിയുന്നത് ആ പേരിലായ്…

ആദ്യത്തെ പോസ്റ്റ് വെറുമൊരു കുറിപ്പായിരുന്നു. പിന്നീട് കവിതകളും കഥകളുമായ് ഒരുപാട് പോസ്റ്റുകള്‍.... ചിന്തുകളില്‍ നിന്ന് നരസായകഥകളിലേക്കും പിന്നെ സിനിമാക്കാഴ്ചയിലേക്കും നീണ്ട മൂന്ന്-മൂന്നര വര്‍ഷത്തെ (സാന്ദര്‍ഭിക)ബ്ലോഗ്‌ജീവിതത്തിന് ഞാനിവിടെ ഒരിടവേള നല്‍കുകയാണ്.
ബ്ലോഗിലെ എഴുത്ത് തമാശയായ് – വെറുമൊരു ടൈം‌പാസ്സായ് – ഞാനൊരിക്കലും കണ്ടിരുന്നില്ല. ആവശ്യത്തിന് സമയമെടുത്തായിരുന്നോ ഓരോ പോസ്റ്റും എഴുതിയിരുന്നതെന്ന് ചോദിച്ചാല്‍ ഞാന്‍ ഒന്ന് സംശയിക്കുമെങ്കിലും ‘പോസ്റ്റുകളുടെ ലിസ്റ്റിലേക്കൊന്നു കൂടെ‘ എന്ന മട്ടില്‍ എഴുതിയിരുന്നില്ലെന്ന് എനിക്കുറപ്പിച്ച് പറയാന് കഴിയും.

വ്യക്തിജീവിതത്തിലെ വലിയൊരു സ്വപ്നം സാക്ഷാത്കരിക്കുന്നതിന് കൂടുതല്‍ സമയം വേണമെന്നതിനാല്‍, ഒരു നല്ല വാര്‍ത്തയുമായ് വീണ്ടും ഇവിടേക്ക് തിരിച്ച് വരാനാവുമെന്ന പ്രതീക്ഷയില്‍ ഞാന്‍ ഒരിടവേളയെടുക്കുന്നു – മടങ്ങി വരാനായ് ഒരു ചിന്ന ഇടവേള!

എല്ലാ ബ്ലോഗര്‍മാര്‍ക്കും എന്റെ ഭാവുകങ്ങള്‍!

സസ്നേഹം
ദൃശ്യന്‍

----------------------------------------------------

Tuesday, March 30, 2010

ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍ - വിരസം!

‘ഇന്‍ ഹരിഹര്‍ നഗര്‍’, ‘ടു ഹരിഹര്‍നഗര്‍‘ എന്നിവയുടെ തുടര്‍ച്ചയായ് ലാല്‍ അവതരിപ്പിക്കുന്ന ചലച്ചിത്രമാണ് ‘ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍’. പ്രേതത്തെ കണ്ട് പേടിച്ച് കരയുന്ന കഥാപാത്രങ്ങള്‍ സിനിമ കാണുന്ന പ്രേക്ഷകനെ ചിരിപ്പിക്കും എന്ന സിമ്പിള്‍ തത്വം ഒരു മുഴുനീളസിനിമയാക്കി മാറ്റിയിരിക്കുന്നതിനുള്ള ചിലവുകള്‍ വഹിച്ചിരിക്കുന്നത് പി എന്‍ വേണുഗോപാല്‍. സിനിമയുടെ അവതരണത്തിലും ഒഴുക്കിലും ബദ്ധശ്രദ്ധ പുലര്‍ത്തി വരുന്ന ലാല്‍ ഹാസ്യത്തില്‍ ഹാസ്യമുണ്ടെങ്കിലേ സഹൃദയന് ചിരിക്കാനാവൂ എന്ന കോമണ്‍‌സെന്‍സ് ഓര്‍ക്കാത്തതിന്റെ ഫലമായ് ഒരു നനഞ്ഞ പടക്കത്തിന്റെ പൊട്ടിത്തെറിയേ ഈ സിനിമ ഉണ്ടാക്കുന്നുള്ളൂ.

കഥാസംഗ്രഹം:
നാല്‍‌വര്‍‌സംഘത്തിന്റെ രണ്ടാം വരവില്‍ തോമസ്സ്കുട്ടിയുടെ കയ്യില്‍ മറ്റുള്ളവര്‍ വെച്ചു കൊടുക്കുന്ന ആദ്യവരവിലെ സമ്പത്ത് കൊണ്ട് ഊട്ടിപരിസരത്ത് വാങ്ങിച്ച പുതിയ ബംഗ്ലാവിന്റെ ഭൂതകാലത്തിലാണ് സിനിമ ആരംഭിക്കുന്നത്. ഡൊറോത്തി എന്ന മദാമ്മ തന്നെ വഞ്ചിച്ച ഭര്‍ത്താവിനേയും അയാളുടെ കാമുകിയേയും കൊന്ന് പെട്ടിയിലാക്കി കൊണ്ട് വരുന്നു. അതിന് ശേഷം തന്നെ കൊണ്ട് വന്നാക്കിയ ടാക്സി ഡ്രൈവറേയും കൊല്ലുന്നു. എല്ലാ ശവങ്ങളും വീട്ടിനകത്തെ കിണറ്റില്‍ തള്ളുന്നു (കിണറും പരിസരവും പിന്നീട് ഒരു സ്വപ്നരംഗത്തില്‍ കിണറ്റില്‍ നിന്നിറങ്ങി വരുന്ന പ്രേതവും ‘ദി റിംഗ്’ എന്ന ജപ്പാനീസ്/ഇംഗ്ലീഷ് സിനിമയെ ഓര്‍മ്മിപ്പിക്കും). പിന്നീറ്റ്, 70 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തോമസ്സ്കുട്ടി ഡൊറോത്തി ബംഗ്ലാവ് ചുളുവിലയ്ക്ക് വാങ്ങുന്നത്. പ്രേതബാധയുണ്ടെന്ന് നാട്ടുകാര്‍ വിശ്വസിക്കുന്ന ഈ ബംഗ്ലാവില്‍ താമസിച്ച് കുഴപ്പങ്ങളൊന്നും തന്നെയില്ല എന്ന് എല്ലാവരേയും ബോദ്ധ്യപ്പെടുത്താന്‍ ഇവര്‍ ശ്രമിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന കുഴപ്പങ്ങളുമാണ് ‘ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍’ നമ്മെ കാണിക്കുന്നത്.

അഭിനയം, സാങ്കേതികം:

മഹാദേവന്‍, തോമസ്സ്കുട്ടി, ഗോവിന്ദന്‍ കുട്ടി എന്ന കഥാപാത്രങ്ങളെ മുകേഷ്, അശോകന്‍, സിദ്ദിക്ക് എന്നിവര്‍ അനായാസം അവതരിപ്പിച്ച് ഫലിപ്പിച്ചിരിക്കുന്നു. ജഗദീഷിന്റെ അപ്പുക്കുട്ടന്‍ ‘ഇന്‍ ഹരിഹര്‍നഗറില്‍‘ ഒരു നിഷ്കളങ്കനായിരുന്നുവെങ്കില്‍ ‘ടു ഹരിഹര്‍നഗറില്‍‘ കോമാളിയും മൂന്നാം ഭാഗത്തില്‍ ബുദ്ധിശൂന്യനുമാണ്. രണ്ടാം ഭാഗത്തില്‍ ‘കാക്കക്കുയിലിലെ‘ കഥാപാത്രത്തെയാണ് ജഗദീശ് അനുകരിച്ചിരുന്നതെങ്കില്‍ ‘ഗോസ്റ്റില്‍’ രണ്ടാം ഭാഗത്തിലെ അപ്പുക്കുട്ടനെ അനുകരിക്കാന്‍ ശ്രമിക്കുന്നതായ് തോന്നും. നാലാം ഭാഗമെന്നൊന്ന് കാശിനായ് പടച്ചുണ്ടാക്കാന്‍ ലാല്‍ ചിന്തിക്കുന്നുണ്ടെങ്കില്‍ അതില്‍ അപ്പുക്കുട്ടനെ ദയവു ചെയ്ത് ‘കൊല്ലണം’ എന്ന് അഭ്യര്‍ത്ഥിക്കുന്നു - ഭാവി തലമുറയെങ്കിലും അപ്പുക്കുട്ടന്റെ അഞ്ചാം അവതാരത്തില്‍ നിന്ന് രക്ഷപ്പെടട്ടെ!

ഫാദര്‍ ഡൊമിനിക്ക് ആയി വരുന്ന നെടുമുടി വേണുവിനും മരതകമായ് വരുന്ന രാധികയ്ക്കും മാത്രമാണ് അഭിനയസാദ്ധ്യതയുള്ള മുഹൂര്‍ത്തങ്ങളുള്ളത്. തോമസ്‌കുട്ടിയുടെ അമ്മാവനായ് കൊച്ചുപ്രേമനും‍, ഏണസ്റ്റ് എന്ന ചായക്കടക്കാരനായ് ഹരിശ്രീ അശോകനും നമ്മെ ചിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. രോഹിണി, ലെന, റീന ബഷീര്‍, രാഖി എന്നിവര്‍ അവതരിപ്പിച്ച സ്ത്രീകഥാപാത്രങ്ങള്‍ക്ക് പറയത്തക്ക പ്രാധാന്യമൊന്നും സിനിമയിലില്ല. ഒരു പ്രൊലോഗ് പോലെ അവതരിപ്പിക്കപ്പെട്ട 70 വര്‍ഷം മുന്‍പുള്ള കാലഘട്ടത്തിലെ ഡ്രൈവറായ് അനൂപ്‌ചന്ദ്രനും ഡൊറോത്തി മദാമയായ് വന്ന നടിയും നന്ന്. രാമചന്ദ്രന്‍, അപ്പാ ഹാജ, തമ്പി ആന്റണി തുടങ്ങിയ മറ്റു ചിലരും വിവിധ കഥാപാത്രങ്ങളായ് രംഗത്ത് വരുന്നുണ്ട്.

വിരസമായ നിമിഷങ്ങളിലൂടെ കടന്നു പോവുന്ന ഈ സിനിമയെ കണ്ടിരിക്കാവുന്ന പരുവത്തിലാക്കിയെടുത്തതിന്റെ ക്രെഡിറ്റ് വി സാജന്റെ ചടുലമായ കട്ടിംഗ്‌സിനും വേണുവിന്റെ കണിശമായ വിഷ്വല്‍‌സിനും പ്രശാന്തിന്റെ ഇത്തിരി നാടകീയമെങ്കിലും കഥയുടെ മൂഡിനനുസരിച്ച പശ്ചാത്തലസജ്ജീകരണത്തിനുമാണ്. സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും പട്ടണം റഷീദിന്റെ ചമയവും നന്ന്. രണ്ടാം ഭാഗത്തിലെ കോമാളിമേക്കപ്പും മറ്റും ഇതിലില്ല എന്നത് ആശ്വാസകരം. മുകേഷിന് ഇത്തിരി കൂടെ നല്ല വിഗ്ഗ് കൊടുക്കാനും ഇവര്‍ ശ്രമിച്ചിട്ടുണ്ട്. ജഗദീശിന്റെ മുടിയലങ്കാരം അപ്പുക്കുട്ടനെ കൂടുതല്‍ കോമാളിയാക്കിയിരിക്കുന്നു. രാജീവ് ബാലന്റെ ടൈറ്റില്‍‌സ് വളരെ നന്നായിട്ടുണ്ട്.

അലക്സ് പോളിന്റെ ബാക്ക്ഗ്രൌണ്ട്‌സ്കോര്‍ മികവു പുലര്‍ത്തുന്നുവെങ്കിലും ബിച്ചു തിരുമല, മുത്തു വിജയ് എന്നിവരുടെ തൂലിക(?)യില്‍ പിറന്ന വാക്കുകള്‍ക്കേകിയ സംഗീതം ചാപിള്ളയാണ് - ക്ഷണഭംഗുരങ്ങളായ അനവധി ഗാനങ്ങള്‍ക്കിടയിലേക്ക് ചിലത് കൂടി. മുത്തു വിജയ് രചിച്ച ജാസി ഗിഫ്റ്റ്, അനിത എന്നിവരുടെ ശബ്ദത്തിലുള്ള “ഓലേ ഓലേ...” ഏതു ഭാഷയിലാണ് എന്ന് മനസ്സിലാക്കാന്‍ ഇത്തിരി സമയമെടുത്തു. ട്രൌസറിട്ട് ലക്ഷ്മി റായിയെ തുള്ളിച്ചാടിച്ചിരിക്കുന്ന ഈ ഗാനത്തിന് സിനിമയുമായ് പുലബന്ധം പോലുമില്ല എന്നതും ഖേദകരം. എം.ജി.ശ്രീകുമാര്‍, വിധുപ്രതാപ്, രമേശ് ബാബു, വിപിന്‍ സേവ്യര്‍ എന്നിവര്‍ പാടിയ “ഓ റാംബോ..” എന്നതും ഗാനമെന്ന രീതിയില്‍ സിനിമയിലുണ്ട്. സരോജ എന്ന തമിഴ് ചിത്രത്തിലെ ഒരു ഗാനരംഗവുമായ് (നാലു കൂട്ടുകാര്‍, അസാധാരണമായ ഒരു വാഹനം, യാത്ര, എഡിറ്റിംഗ് സ്റ്റൈല്‍) ഇതിനുള്ള സാദൃശ്യം യാദൃശ്ചികം മാത്രമാണെന്ന് തോന്നുന്നില്ല. കൂട്ടത്തില്‍, എം.ജി,ശ്രീകുമാര്‍, റെജു ജോസഫ്, പ്രിയ്, റിമി ടോമി എന്നിവര്‍ ആലപിച്ച “തീ കായും താന്തോന്നിക്കാറ്റേ...” തരക്കേടില്ല എന്ന് മാത്രം. ഷോബി-പോപ്പിയുടെ തുള്ളിക്കളിനൃത്തത്തില്‍ നൃത്തം തീരെയില്ല എന്ന കുറവ് മാത്രമേയുള്ളൂ.

എല്ലാ‍ അര്‍ത്ഥത്തിലും ‘ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍”-ന്റെ അമരക്കാരന്‍ ലാലാണ്. സാങ്കേതികപരമായി മികച്ച നിലവാരം പുലര്‍ത്തിയ, സാമാന്യം ഭേദപ്പെട്ട താളത്തില്‍ ചലിക്കുന്ന, ഒരു സിനിമയാണ് ലാല്‍ ഒരുക്കിയിരിക്കുന്നതെങ്കിലും പുതുമയില്ലാത്ത അവതരണരീതിയും നിലവാരമുള്ള – നാളുകള്‍ക്ക് ശേഷവും ഓര്‍ത്തിരിക്കാന്‍ കഴിയുന്ന – തമാശകള്‍ ഇല്ലാത്തതും “തോമസ്സ്കുട്ടീ വിട്ടോടാ‍...” എന്ന മഹാദേവന്റെ വിളി വരാത്തതും പ്രേക്ഷകപ്രതീക്ഷകള്‍ക്ക് വിപരീതമായി പ്രവര്‍ത്തിച്ചിരിക്കുന്നു.

സിനിമയുടെ മുഴുവന്‍ പഞ്ചും ക്ലൈമാക്സിലാണെന്ന രീതിയില്‍ നീങ്ങുന്ന ഒരു സിനിമയില്‍ അവസാ‍നരംഗങ്ങളിലെ വിഷ്വല്‍‌സ് ഉയര്‍ന്ന ശബ്ദത്തിന്റെ അകമ്പടിയോടെ ആവശ്യത്തിലധികം വേഗത്തില്‍ നീങ്ങുന്നത് കാഴ്ചക്കാരനില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നതായ് അനുഭവപ്പെട്ടു.

(താഴെ നക്ഷത്രങ്ങള്‍ക്കിടയിലെ വാചകം ചിലര്‍ക്ക് കഥയിലെ ട്വിസ്റ്റിലേക്കുള്ള ചൂണ്ടുപലകയായ് തോന്നിയേക്കാം; വായിക്കാന്‍ താല്പര്യമുള്ളവര്‍ താഴെ ഭാഗം ഹൈ‌ലൈറ്റ് ചെയ്തു വായിക്കുക)

*** ഫാദറിന്റെ തന്ത്രങ്ങള്‍ ആദ്യമേ നല്‍‌വര്‍ സംഘം തിരിച്ചറിയുകയും പിന്നീട് അത് പൊളിക്കാന്‍ വേണ്ടി അവര്‍ പെരുമാറുകയും ചെയ്തിരുന്നെങ്കില്‍ കഥയില്‍ ഹാസ്യവും സിനിമയില്‍ പ്രേക്ഷകര്‍ ഇന്‍‌വോള്‍‌വ്‌ഡ് ആവുകയും ചെയ്യുമായിരുന്നു. ഇവിടെ സാദാ‌ ഒരു പ്രേതസിനിമ കാണുന്ന പോലെ ഇരുന്ന പ്രേക്ഷകര്‍ക്ക് മുന്നില്‍ ‘ഇതില്‍ പ്രേതവുമില്ല ഒരു മണ്ണാങ്കട്ടയുമില്ല, ഒക്കെ നാല്‍‌വര്‍സംഘത്തേയും നിങ്ങളെയും പറ്റിക്കാനായിരുന്നു‍. ബുദ്ധിയുള്ളത് കൊണ്ട് ആദ്യമേ അവര്‍ക്ക് കാര്യങ്ങള്‍ മനസ്സിലായി, പക്ഷെ നിങ്ങള്‍ മണ്ടന്മാര്‍ ആയതിനാല്‍ മനസ്സിലായില്ല’ എന്ന മട്ടില്‍ സിനിമ അവസാനിക്കുമ്പോള്‍ ഒന്നും പറയാനില്ലാതെ തിയേറ്റര്‍ വിടാന്‍ മാത്രമേ പ്രേക്ഷകനാവൂ.***

സസ്പെന്‍സിന്റെ എലെമെന്റ്‌സ് പ്രേക്ഷകര്‍ക്ക് മനസ്സിലായെങ്കിലും കണ്ട് കഴിഞ്ഞ രംഗങ്ങളുമായ് അത് കോര്‍ത്തിണക്കി സ്വയം ഒന്നത്ഭുതപ്പെട്ടിരിക്കുന്നതിന് പകരം’ഓ.. ഇതൊക്കെയാണോ അപ്പോള്‍ സംഭവിച്ചത്‘ എന്ന് മാത്രം കരുതി തിയേറ്റര്‍ വിടുന്ന പ്രേക്ഷകരെ കാണാന്‍ ഒരു സംവിധായകനും താല്‍പ്പര്യപ്പെടുമെന്ന് കരുതുന്നില്ല. പ്രതീക്ഷിച്ച് വന്ന തരത്തില്‍ തമാശകളോ പാട്ടുകളോ കഥാസന്ദര്‍ഭങ്ങളോ ഇല്ലാതെ - വലിയ തട്ടും തടവുമില്ലാതെ - നീങ്ങുന്ന ഒരു സാധാരണ സിനിമ ഒരുക്കുവാന്‍ മാത്രമേ ലാലിന് ഇവിടെ കഴിഞ്ഞുള്ളൂ.

ലാലിന്റെ മാര്‍ക്കറ്റിംഗ് കഴിവും മുന്‍‌ചിത്രങ്ങളുടെ വിജയവും ഭീഷണിയാവാന്‍ സാദ്ധ്യതയുള്ള സിനിമകളുടെ അഭാവവും ഈ ഹൊറര്‍-കോമഡി സിനിമയുടെ നിര്‍മ്മാണ-വിതരണക്കാരെ സാമ്പത്തികമായി രക്ഷപ്പെടുത്തിയേക്കും.


+ ‍ഛായാഗ്രഹണം, ചിത്രസംയോജനം, കലാസംവിധാനം



- പുതുമയില്ലാത്ത ഹാസ്യം,
- ഗാനങ്ങള്‍


Labels:
ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍, In Ghost House Inn Review, ദൃശ്യന്‍, റിവ്യൂ, സിനിമ, സിനിമാ നിരൂപണം
&------------------------------------------------------------------------------------------------------------------&

Wednesday, March 3, 2010

വിണ്ണൈതാണ്ടി വരുവായാ: കഥാപാത്രങ്ങള്‍ മാത്രം!

മിന്നലെ, കാക്ക കാക്ക, വേട്ടയാട് വിളയാട്, വാരണം ആയിരം തുടങ്ങിയ സിനിമകളിലൂടെ അഭികാമ്യനായ ഗൌതം മേനോന്റെ പുതിയ ചിത്രമായ വിണ്ണൈത്താണ്ടി വരുവായാ ഒരു പ്രണയകഥയാണ്. കാര്‍ത്തിക് എന്ന ഇരുപത്തൊന്നുകാരനും ജെസ്സി എന്ന ഇരുപത്തിരണ്ടുകാരിയും തമ്മിലുള്ള പ്രണയത്തിന്റെ ഉദയവും ഒഴുക്കുമാണ് സിനിമ പ്രതിപാദിക്കുന്നത്. കഥയ്ക്ക് പ്രാധാന്യമില്ലാത്ത , കഥാപാത്രങ്ങളില്‍ മാത്രം ശ്രദ്ധചെലുത്തുന്ന കഥനരീതിയാണ് ഗൌതം അവലംബിച്ചിട്ടുള്ളത്. രണ്ടര മണിക്കൂര്‍ സമയം മുഷിക്കാതെ കണ്ടിരിക്കാന്‍ നമ്മെ സഹായിക്കുന്നത് ചിമ്പു-തൃഷ എന്നിവരുടെ അനായാസവും സ്വാഭാവികവുമായ അഭിനയവും മനോജ് പരമഹംസന്റെ ഛായാഗ്രഹണവും ഏ ആര്‍ റഹ്‌മാന്റെ പശ്ചാത്തലസംഗീതവുമാണ്.

വിശദമായ അഭിപ്രായം ഇവിടെ.


+ ‍പശ്ചാത്തലസംഗീതം
+ ചിമ്പു-തൃഷ ജോഡിക്കിടയിലെ കെമിസ്ട്രി
+ മുഷിപ്പിക്കാത്ത തിരക്കഥ, പിന്തുണയേകുന്ന സാങ്കേതികവിഭാഗം
+ ജീവിതവും സിനിമയും തമ്മിലുള്ള ദൂരമളക്കുന്ന ക്ലൈമാക്സ്


- കഥയില്ലായ്മ,
- പുതുമയില്ലാത്ത ഗാനങ്ങള്‍


Labels: Vinnaithaandi Varuvaayaa Review, വിണ്ണൈത്താണ്ടി വരുവായാ, ദൃശ്യന്‍, റിവ്യൂ, സിനിമ, സിനിമാ നിരൂപണം, സിനിമാക്കാഴ്ച

&------------------------------------------------------------------------------------------------------------------&

Thursday, January 28, 2010

ബോഡിഗാര്‍ഡ്: അവിയല്‍ സിനിമ

റാംജിറാവ് സ്പീക്കിംഗിലൂടെ ഇരട്ടസംവിധായകരിലൊരാളായ് വരികയും ഹിറ്റ്ലറിലൂടെ സ്വതന്ത്രസംവിധായകനായ് മാറുകയും ചെയ്ത സിദ്ദിക്ക് വലിച്ച് വാരി സിനിമകള്‍ ചെയ്യാത്ത സിനിമാക്കാരനാണ്. സിദ്ദിക്ക്-ലാല്‍ സിനിമകളുടെ മുഖമുദ്ര സിറ്റ്വേഷണല്‍ കോമഡിയിലൂന്നിയ പുതുമയും രസകരവുമായ നറേഷനാണ്. അതിന് പകരം കൃത്രിമമായ കഥാപരിസരങ്ങളും കഥയുമായ് ഏച്ചുകൂട്ടിയ ഹാസ്യരംഗങ്ങളും കളറില്‍ കുളിച്ച നടീനടന്മാരും സിദ്ദിക്ക്സിനിമയില്‍ നിറഞ്ഞാടുന്നത് ഈ സംവിധായകനെ കുറിച്ചുള്ള പ്രേക്ഷകമതിപ്പ് കുറയ്ക്കുന്നതിന് ഹേതുവായി. 2003ലിറങ്ങിയ ക്രോണിക്ക്ബാച്ചിലറിന് ശേഷം സിദ്ദിക്ക് രചനയും സംവിധാനവും നിര്‍വ്വഹിച്ച് പുറത്ത് വന്ന, ദിലീപ്-നയന്‍‌താര എന്നിവരഭിനയിച്ച ബോഡിഗാര്‍ഡ് ആത്മവിശ്വാസം നഷ്ടപ്പെട്ട ഒരു സംവിധായകന്റെ ദയനീയകാഴ്ചയാണ് നമുക്ക് നല്‍കുന്നത്.

കഥാസംഗ്രഹം:
(മനസ്സിലാക്കാന്‍ ലേശം ബുദ്ധിമുട്ടു തോന്നിച്ച ഒരു കാരണത്താല്‍) ഗുണ്ടയാകാന്‍ മോഹിച്ച് നടക്കുന്ന പഠിക്കാന്‍ മിടുക്കനും കാരുണ്യഹൃദയനുമായ ഒരു ചെറുപ്പക്കാരനാണ് ജയക്കൃഷ്ണന്‍ (ദിലീപ്). റിട്ട.ഗുണ്ടയെങ്കിലും ഇന്നും അധോലോകത്തില്‍ ആജ്ഞാശക്തിയുള്ള അശോകേട്ടന്റെ (ത്യാഗരാജന്‍) ബോഡിഗാര്‍ഡാകുക എന്ന ലക്ഷ്യത്തോടെ വരുന്ന പുന്നത്തൂര്‍ക്കടവിലെത്തുന്ന ജയനെ ആദ്യം ആരും അംഗീകരിക്കുന്നില്ല. അശോകേട്ടന്‍, മകള്‍ അമ്മു (നയന്‍ താര), ഭാര്യ രാധാമണി (സീനത്ത്) എന്നിവരുമായ് ചില ഉരസരലുകളുണ്ടാവുന്നുണ്ടെങ്കിലും ഒരു ആകസ്മികസംഭവ(?)ത്തിലൂടെ അവര്‍ അവനെ ഇഷ്ടപ്പെട്ടു തുടങ്ങുന്നു. കോളേജില്‍ തുടര്‍ന്ന് പഠിക്കണമെന്ന് വാശിപിടിക്കുന്ന അമ്മുവിന്റെ കൂടെ കോളേജില്‍ ചേര്‍ന്ന് അവളെ സംരക്ഷിക്കാന്‍ അശോകന്‍ ജയനോട് പറയുന്നു. അമ്മുവിനും കൂട്ടുകാരി സേതുലക്ഷ്മിക്കും (മിത്ര കുര്യന്‍) മറ്റു കൂട്ടുകാര്‍ക്കുമെല്ലാം ജയക്കൃഷ്ണന്‍ എന്ന ബോഡിഗാര്‍ഡ് ഒരു ശല്യമാകുന്നു. അയാളുടെ സെക്യൂരിറ്റിവലയത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനായ് അജ്ഞാതയായ ഒരു ആരാധികയായ് അമ്മു ജയനെ ഫോണ്‍ ചെയ്തു തുടങ്ങുന്നു. പതിയെ പതിയെ ജയനില്‍ പ്രണയം പൂവിടുന്നു. കാണാതുള്ള പ്രണയത്തിന്റെ ഒഴുക്കും അതിന്റെ പരിസമാപ്തിയുമാണ് തുടര്‍ന്ന് ബോഡിഗാര്‍ഡ് നമ്മോട് പറയുന്നത്.

അഭിനയം, സാങ്കേതികം:
ദിലീപിന്റെ ജയക്കൃഷ്ണന്‍ സ്ഥിരംശൈലിയിലുള്ള എല്ലാ ഗുണങ്ങളും ചേര്‍ന്ന ഒരു നായകനാണ്. സംവിധായകന് വിധേയനായ് അയാള്‍ വീരനും പൊട്ടനും ബുദ്ധിമാനും ഒക്കെയായ് മാറുന്നുണ്ട്. വ്യക്തിത്വമില്ലാത്ത ഇത്തരം നായകകഥാപാത്രങ്ങള്‍ സിനിമയ്ക്കോ നടനോ യാതൊരു ഗുണവും ചെയ്യുന്നില്ലെന്ന് മാത്രം. നയന്‍‌താരയുടെ അമ്മുവും വ്യത്യസ്തമല്ല. ഒരു കാരണവുമില്ലാതെ നായകനെ പറ്റിക്കാനും പിന്നെ തമ്മിലടിക്കാനും പ്രകൃതിനിയമമെന്നോണം പ്രണയത്തിലകപ്പെടാനും ഒടുവില്‍ വിധിക്ക് വഴങ്ങി അവനെ കാത്തിരിക്കാനും ഒരു സങ്കോചവുമില്ലാത്തവളാണ് അമ്മു. വലിയ ബദ്ധപ്പാടൊന്നുമില്ലാതെ ഇരുവരും അഭിനയിച്ചിട്ടുണ്ടെങ്കിലും, കരിയറില്‍ മറ്റൊരു സിനിമ കൂടി എന്നല്ലാതെ മറ്റൊന്നും ബോഡിഗാര്‍ഡ് ഇവര്‍ക്കേകിയിട്ടില്ല.

മിത്രാകുര്യന്റെ സേതുലക്ഷ്മി ആശയക്കുഴപ്പം നിറഞ്ഞ (നമ്മെ ആശയക്കുഴപ്പത്തിലാക്കുന്ന) ഒരു കഥാപാത്രമാണ്. സ്വിച്ചോണ്‍ ചെയ്ത പോലെ ഒരുവനോട് മോഹം തോന്നി അവനെ എല്ലാവരില്‍ നിന്നകറ്റി കല്ല്യാണം കഴിച്ച് ജീവിക്കുന്ന ഈ കഥാപാത്രം തലച്ചോറില്ലാത്തവന്റെ സര്‍ഗ്ഗശേഷിയുടെ ചാപ്പിള്ളയാണ്. ആരംഭത്തിന്റെ സഭാകമ്പമില്ലാതെ മിത്രാകുര്യന്‍ അഭിനയിച്ചു എന്നതാശ്വാസം.

ത്യാഗരാജന്റെ അശോകേട്ടന്‍ നിരൂപണമര്‍ഹിക്കുന്നില്ല. ഭാഗ്യലക്ഷ്മി, ഷോബി തിലകന്‍, ശ്രീജ തുടങ്ങിയ ഡബ്ബിംഗ് കലാകാരന്മാര്‍ മലയാളസിനിമയുടെ അവിഭാജ്യഘടകമാകുന്നു എന്നത് നമ്മെ വീണ്ടും ഓര്‍മ്മപ്പെടുത്തുന്നുണ്ട് ഈ സിനിമയും കഥാപാത്രങ്ങളും. അല്ലെങ്കില്‍ വടി വിഴുങ്ങിയ പോലെ നിന്ന് വാക്കുകളുരുവിടുന്ന ത്യാഗരാജനെയൊക്കെ എങ്ങനെയാണ് നമ്മള്‍ സഹിക്കുക?

ഹരിശ്രീ അശോകന്റെ നീലാംബരന്‍‍, ജനാര്‍ദ്ദനന്റെ മേനോന്‍ (എന്ന അനാവശ്യപാത്രം), കൊച്ചിന്‍ ഹനീഫയുടെ പ്രിന്‍സിപ്പാള്‍
(എന്ന ബോറന്‍ കഥാപാത്രം), സീനത്തിന്റെ രാധാമണി (എന്ന ജയനെ ചീത്ത വിളിക്കാനും അടിക്കാനുമായ് മാത്രമായൊരു കഥാപാത്രം) എന്നിവ പഴയ അച്ചുകളില്‍ തുടര്‍ച്ചയായ് വാര്‍ക്കപ്പെട്ടു കൊണ്ടിരിക്കുന്നവയും പക്രുവിന്റെ ബാലാജി, ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ലക്‍ചറര്‍, വൈജയന്തിയുടെ മല്ലിക എന്ന അടുക്കളക്കാരി തുടങ്ങി അധികം പഴക്കമില്ലാത്ത അച്ചുകളില്‍ വാര്‍ത്തെടുത്തതുമായ കഥാപാത്രങ്ങളാണ്. അമ്മുവിന്റെ ആങ്ങള (അപ്പാഹാജ), ജയക്കൃഷ്ണന്റെ അച്ഛന്‍ രാമനുണ്ണി മാസ്റ്റര്‍ (നന്ദു), അമ്മുവിന്റെ കൂട്ടുകാരായ റം‌ല (ഗൌതമി), മത്തായി (സിദ്ദാര്‍ഥ്) തുടങ്ങിയ കഥാപാത്രങ്ങളും സിനിമയിലുണ്ട്. വാര്യന്‍ മാഷെന്ന അദൃശ്യനായ കഥാപാത്രത്തിന്റെ ശബ്ദമായ് വരുന്ന രഞ്ജിത്ത് തന്റെ ശബ്ദഗാംഭീര്യം കൊണ്ട് നമ്മുടെ ശ്രദ്ധയാകര്‍ഷിക്കുന്നു.

എസ് സുകുമാറിന്റെ ക്യാമറ കാഴ്ചയിലെ ആശ്വാസങ്ങളിലൊന്നാണ്. ഗൌരിശങ്കറിന്റെ ചിത്രസംയോജനത്തിന് തിരക്കഥയിലെ പാളിച്ചകള്‍ മറയ്ക്കാനാവുന്നില്ല. മലേഷ്യ ഭാസ്ക്കറിന്റെ ഫൈറ്റ്‌സ് ‘ഗുണ്ടയാവാന്‍ ശ്രമിക്കുന്ന’ ജയക്കൃഷ്ണനെ ‘ആയോധനകലകളില്‍’ വിദഗ്ദനാക്കിയിരിക്കുന്നു. കൈതപ്രം, അനില്‍ പനച്ചൂരാന്‍ എന്നിവരുടെ വരികള്‍ക്ക് ഔസേപ്പച്ചന്‍ നല്‍കിയ സംഗീതവും അതിന്റെ ദൃശ്യാവിഷ്ക്കാരവും നമ്മള്‍ മുന്‍പ് അനുഭവിച്ചവ തന്നെ. പാട്ടുകളില്‍ “അരികത്തായ് ആരോ പാടുന്നുണ്ടോ അതോ എന്റെ മനസ്സാണോ?”, “പുലര്‍‌മഞ്ഞ് മഞ്ജിമയിലൂടെ“, “എന്നെയാണോ അതോ നിന്നെയാണോ” എന്നിവ സിനിമയുടെ ഭാഗമായ് കേട്ടിരിക്കാവുന്നതും “കോഴി ചിങ്കാര പൂങ്കോഴി” അസഹ്യവുമാണ്.

ദിലീപിനായ് ബാലു, നയന്‍‌താരക്കായ് നളിനി ശ്രീരാം, മറ്റുള്ളവര്‍ക്ക് പൊതുവായ് മനോജ് ആലപ്പുഴ എന്നിവര്‍ ഒരുക്കിയ വസ്താലങ്കാരവും രഞ്ജിത്ത് അമ്പാടി, രതീഷ് അമ്പാടി, എം ശങ്കര്‍ (ദിലീപ്), രാജു (നയന്‍‌താര) എന്നിവരുടെ ചാമയവും സാധാരണമാണ്. പ്രഭുദേവ, വിഷ്ണുദേവ, വിനോദ് എന്നിവരുടെ കോറിയോഗ്രഫി പാട്ടുകളിലെ ബീറ്റുകള്‍ക്ക് അനുയോജ്യമാണ്.

ബോഡിഗാര്‍ഡിന്റെ കഥയും കഥാഘടനയും ഒരുക്കി സംവിധാനം ചെയ്ത സിദ്ദിക്ക് എങ്ങനെയെക്കെയോ ഒരു സിനിമ ഒരുക്കണം എന്നതിലപ്പുറം ഒന്നും തന്നെ ലക്ഷ്യം വെച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല. തലയും വാലുമില്ലാത്ത നറേഷനും വ്യക്തിത്വമില്ലാത്ത കഥാപാത്രങ്ങളും അവിശ്വസനീയമായ കഥാസന്ദര്‍ഭങ്ങളും സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന്റെ മനസ്സില്‍ ചൊറിച്ചിലാണുണ്ടാക്കുന്നത്. രണ്ടരമണിക്കൂറിലധികം സമയം ദിലീപിനെയും നയന്‍‌താരയെയും കണ്ടിരിക്കാമെന്ന പ്രതീക്ഷയില്‍ പോവുന്ന പ്രേക്ഷകരെ മാത്രമേ ബോഡിഗാര്‍ഡ് തൃപ്തരാക്കാന്‍ സാധ്യതയുള്ളൂ.


+ ദ്വയാര്‍ത്ഥമില്ലാത്ത തമാശരംഗങ്ങള്‍


- പലവകകഥകള്‍!
- അവിശ്വസനീയമായ കഥാഗതിയും സന്ദര്‍ഭങ്ങളും


വാല്‍ക്കഷ്ണം: കുച്ച് കുച്ച് ഹോതാ ഹെ (2 ടീസ്പൂണ്‍) + മെം ഹൂ നാ (1 ടീസ്പൂണ്‍) + മുന്നാഭായ് (അര ടീസ്പൂണ്‍ ) + അംഗരക്ഷക് (അര ടീസ്പൂണ്‍ ) + പലവക തമിഴ്-തെലുങ്ക് സിനിമകള്‍ (ആവശ്യത്തിന്) = ബോഡിഗാര്‍ഡ്.

Labels: BodyGuard Review, ബോഡിഗാര്‍ഡ്, ദൃശ്യന്‍, റിവ്യൂ, സിനിമ, സിനിമാ നിരൂപണം, സിനിമാക്കാഴ്ച
&------------------------------------------------------------------------------------------------------------------&

Wednesday, December 30, 2009

ചട്ടമ്പിനാട്: വഞ്ചി തിരുന്നക്കര തന്നെ!

ഷാഫി എന്ന സംവിധായകന്‍ തന്റെ വരവറിയിച്ചത് വണ്‍‌മാന്‍‌ഷോ എന്ന വിവരം കെട്ട ഒരു സിനിമയുമായിട്ടായിരുന്നു. കല്യാണരാമന്‍ എന്ന കോപ്രായചിത്രവും, തൊമ്മനും മക്കളും എന്ന പൊള്ളാച്ചിചിത്രവും മായാവി, ചോക്ലേറ്റ് എന്ന രസകരമായ ചിത്രങ്ങളും ഷാഫിയെ പറ്റി അല്പം മതിപ്പുണ്ടാക്കി. ലോലിപ്പോപ്പ് എന്ന അവിയല്‍ചിത്രം ആരുമറിയാതെ പോവുകയും ചെയ്തു. ബെന്നി.പി.നായരമ്പലവുമായ് ചേര്‍ന്ന് മമ്മൂട്ടി കന്നഡിഗയായ് അഭിനയിക്കുന്ന ഒരു ചിത്രം പ്ലാന്‍ ചെയ്യുന്നു എന്നത് ഫാന്‍സുമാര്‍ക്ക് ആവേശകരമായതും സഹൃദയന് പ്രതീക്ഷയില്ലാത്തതുമായ ഒരു വാര്‍ത്തയായിരുന്നു. ഷാഫി എന്ന സംവിധായകനും മലയാളസിനിമാപ്രവര്‍ത്തകരുടെ കച്ചവടബോധവും ഫാന്‍സുകാരുടെ പ്രതീക്ഷകളും ഒരുമിച്ച് ലക്ഷ്യബോധമില്ലാതെ സഞ്ചരിക്കുന്ന ചട്ടമ്പിനാട് എന്ന ഈ വഞ്ചി വിനോദതീരത്തില്‍ നിന്നും ബഹുദൂരം അകലെയാണ്. നൌഷാദ്, ആന്റോ ജോസഫ് എന്നിവര്‍ നിര്‍മ്മിച്ച ഈ പൊള്ളാച്ചിചിത്രം ആരും അധികം മണിക്കൂറുകള്‍ ഓര്‍ക്കാന്‍ വഴിയില്ല.

കഥാസംഗ്രഹം:
ഒരുപാട് ചട്ടമ്പികള്‍ ഉള്ളത് കൊണ്ട് ചട്ടമ്പി നാട് എന്നറിയപ്പെടുന്ന ചെമ്പട്ട് നാട് എന്ന ഗ്രാമത്തിലെ മൂത്ത ചട്ടമ്പിയാണ് കട്ടാപ്പിള്ളി നാഗേന്ദ്രന്‍ (സിദ്ദിക്ക്). തന്റെ ആജന്മശത്രുവായ മല്ലഞ്ചറ ചന്ദ്രമോഹന്‍ ഉണ്ണിത്താനെ (മനോജ് കെ ജയന്‍) കൊണ്ട് മല്ലഞ്ചറ തറവാട് വില്പിക്കില്ലെന്ന ദൃഢപ്രതിജ്ഞ ചെയ്തവനാണവന്‍. സ്ഥലത്തെ എസ്.ഐ.യുടെയും ബ്രോക്കറും കൂടി ചേര്‍ന്ന് വീരേന്ദ്ര മല്ലയ്യയോട് (മമ്മൂട്ടി) സ്ഥലവും വീടും വാങ്ങാന്‍ അപേക്ഷിക്കുന്നു. മല്ലയ്യയുടെ സഹോദരതുല്യനായ മുരുകനും (വിനു മോഹന്‍) ഇതില്‍ തല്പരനാണ്. നാഗേന്ദ്രന്റെ എതിര്‍പ്പുകള്‍ അവഗണിച്ച് മല്ലയ്യ മല്ലഞ്ചറവീട്ടില്‍ താമസമാക്കുന്നു. മെല്ലെ മെല്ലെ അയാള്‍ നാട്ടുകാരുടെ ഇഷ്ടത്തിന് പാത്രമാവുന്നു. പക്ഷെ ചെമ്പട്ട്നാട്ടിലേക്കുള്ള മല്ലയ്യയുടെ വരവിന് പിന്നില്‍ മറ്റു താല്പര്യങ്ങളുണ്ടായിരുന്നു. പറമ്പിലെ കുടിക്കിടപ്പുകാരിയായ ഗൌരി (ലക്ഷി റായ്)യുമായുള്ള മല്ലയ്യയുടെ പ്രണയവും നാഗേന്ദ്രനും ഗുണ്ടകളുമായുള്ള സംഘട്ടനങ്ങളുമാണ് പിന്നീട് ചട്ടമ്പിനാടില്‍ നാം കാണുന്നത്.

അഭിനയം, സാങ്കേതികം:
ഉറക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്തി അഭിനയിക്കാന്‍ പറഞ്ഞാലും മമ്മൂട്ടി മല്ലയ്യയെ ഇതു പോലെ അഭിനയിച്ച് ഫലിപ്പിക്കും. കന്നഡ കലര്‍ന്ന മലയാളം എന്നൊരു പുതുമ (!) മാത്രമേ മല്ലയ്യയ്ക്കുള്ളൂ. സംഭാഷണത്തിലുള്ള ഈ വ്യത്യാസവും പതിവുപൊള്ളാച്ചിചിത്രങ്ങളുളെ മമ്മൂട്ടിയുടെ കോമാളിക്കളികള്‍ ഇല്ലാത്തതും മാത്രമാണ് ഈ സിനിമയിലെ മമ്മൂട്ടിഹൈലൈറ്റ്. പ്രേക്ഷകന്റെ ഓര്‍മ്മയില്‍ അധികകാലം മല്ലയ്യ എന്ന ചട്ടമ്പി ഉണ്ടായിരിക്കാനിടയില്ല.

ലക്ഷ്മി റായ് എന്നതെയും പോലെ ഈ സിനിമയിലും മോശമായിട്ടുണ്ട്. ഇവിടം സ്വര്‍ഗ്ഗമാണ് എന്ന സിനിമയെ കുറിച്ചുള്ള അഭിപ്രായത്തില്‍ പറഞ്ഞ പോലെ ഡബ്ബിംഗിലെ പ്രശ്നങ്ങള്‍ കാഴ്ചക്കാരന് അലോസരമുണ്ടാക്കുന്നുണ്ട്. അറ്റന്‍ഷനില്‍ നിന്നു കൈകള്‍ വടി കൊണ്ട് കെട്ടിയ പോലെ ആട്ടുന്നതിലും കൂടുതല്‍ പ്രാഗത്ഭ്യം അഭിനയിക്കാനാവശ്യമാണെന്ന് ഈ നടിയോട് ഏതെങ്കിലും സംവിധായകന്‍ പറയുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

സലീംകുമാര്‍, ജനാര്‍ദ്ദനന്‍, കലാഭവന്‍ നവാസ് എന്നിവര്‍ തമാശകള്‍ പറഞ്ഞ് ഫലിപ്പിക്കാന്‍ കിണഞ്ഞ് പരിശ്രമിക്കെ അല്പെമെങ്കിലും ആശ്വാസമാകുന്നത് സുറാജ് വെഞ്ഞാറമൂടിന്റെ മിമിക്രിയാണ്. വല്ലാതെ ബോറടിക്കുമ്പോള്‍ കോപ്രായക്കളികളും ചിലപ്പോള്‍ ചിരിപ്പിക്കുമല്ലോ!

സിദ്ദിക്കിന്റെ നാഗേന്ദ്രന്‍ വേഷത്തിലും സംഭാഷണത്തിലും ഭാവത്തിലുമെല്ലാം മാടമ്പിയിലെ കുറുപ്പിന്റെയും പ്രജാപതിയിലെ ഗിരിയുടേയും തുടര്‍ച്ചയാണ്. നാഗേന്ദ്രന്റെ ശിങ്കിടിയായ് മോഹന്‍‌ജോസ്, റിട്ട. ചട്ടമ്പിയായ് ടി ജി രവി, മുരുകനായ് വിനു മോഹന്‍ എന്നിവര്‍ തരക്കേടില്ല.

മനോജ്‌പിള്ള ഒപ്പിയെടുത്ത ദൃശ്യങ്ങള്‍ തരക്കേടില്ലെങ്കിലും അവ ഇതിലും വൃത്തിയായ് ഒഴുക്കോടെ വി സാജന് സന്നിവേശിപ്പിക്കാമായിരുന്നു. എങ്കില്‍ ബെന്നി പി നായരമ്പലത്തിന്റെ കഥാരഹിതമായ മോശം തിരക്കഥ ഇത്രയും വിരസമാവില്ലായിരുന്നേനെ. ആദ്യചര്‍ച്ചയില്‍ തന്നെ ഒരു സിനിമയ്ക്ക് വേണ്ടതായി ഒന്നും ഈ കഥാതന്തുവില്‍ ഇല്ല എന്ന് തിരിച്ചറിയാനാവാഞ്ഞ സംവിധായകകലയെ കുറിച്ച് അധികമൊന്നും പറയണമെന്ന് തോന്നുന്നില്ല. ഓര്‍ത്തുവെക്കാനൊരു നിമിഷം പോലുമില്ല എന്നതാണ് ചട്ടമ്പിനാടിന്റെ ഏറ്റവും വലിയ ദുരന്തം! കണ്ടുമടുത്തതെങ്കിലും, താരങ്ങളുടെ സാന്നിധ്യവും പൊള്ളാച്ചി-പഴനിയുടെ പ്രകൃതിയും മാത്രാമാണ് ചട്ടമ്പിനാടിനെ അല്പമെങ്കിലും കണ്ടിരിക്കാവുന്നതാക്കുന്നത് - പിന്നെ സിനിമ, അതെത്ര ചവറാണെങ്കിലും, അതില്‍ നിന്നെന്തെങ്കിലും പഠിക്കാനുണ്ടാവുമെന്ന എന്ന എന്റെ ചിന്തയും!


+ ???


- എഴുത്ത്, സംവിധാനം
- ആവര്‍ത്തനവിരസമായ അഭിനയം, പരിസരങ്ങള്‍


വാല്‍ക്കഷ്ണം: ഫാന്‍സുകാരെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കഥയുടെ ഒരു സ്പാര്‍ക്ക് പോലുമില്ലാത്ത ഇത്തരം സിനിമകള്‍ പടച്ച് വിടുന്നതെങ്കില്‍, ഇത്തരം സിനിമകള്‍ ആഘോഷിക്കുന്ന മസ്തിഷ്കശൂന്യരാണ് ഫാന്‍സുകാരെങ്കില്‍, ഇവരില്‍ തളിക്കാന്‍ പറ്റിയ ഒരു കീടനാശിനി കണ്ടുപിടിക്കാന്‍ മുഖ്യമന്തിക്ക് ഉടനെ ഒരു നിവേദനം കൊടുക്കേണ്ടി വരുമെന്നാണ് തോന്നുന്നത്. അതിലേക്കായ് ആദ്യത്തെ ഒപ്പ് ദൃശ്യന്റെ വക!

Labels: ചട്ടമ്പിനാട്, Chattambi Nadu Review, ദൃശ്യന്‍, റിവ്യൂ, സിനിമ, സിനിമാ നിരൂപണം, സിനിമാക്കാഴ്ച
&------------------------------------------------------------------------------------------------------------------&

Tuesday, December 29, 2009

ഇവിടം സ്വര്‍ഗ്ഗമാണ്: ലളിതസുന്ദരമായ അനുഭവം!

ഒരു സംവിധായകന്റെ സാന്നിധ്യമറിയിച്ച ‘ഉദയനാണ് താരം’, ‘നോട്ട്ബുക്ക്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം റോഷന്‍ ആന്‍ഡ്രൂസ് ജെയിംസ് ആല്‍ബര്‍ട്ടിന്റെ രചനയില്‍ ഒരുക്കിയ ചിത്രമാണ് ‘ഇവിടം സ്വര്‍ഗ്ഗമാണ്’. ഭ്രമരത്തിനു ശേഷം മോഹന്‍‌ലാല്‍ എന്ന നല്ല നടനെ നാം ഒരിക്കല്‍ കൂടി കാണുന്ന ഈ ചലച്ചിത്രം മണ്ണിനെ സ്നേഹിക്കുകയും സംരക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരു കര്‍ഷകന്റെ ലളിതമായ കഥ സരസമായ് പറയുന്നു.

കഥാസംഗ്രഹം:
കോടനാട് എന്ന ദേശത്തുള്ള ജെര്‍മിയാസ് ഫാമിന്റെ ഉടമസ്ഥനായ ജെര്‍മിയാസിന്റെ (തിലകന്‍) മകനാണ് മാത്യൂസ്. അപ്പനെ കൂടാതെ അമ്മ എല്‍‌സമ്മയും (കവിയൂര്‍ പൊന്നമ്മ), വല്ല്യമ്മ റാഹേലമ്മയും (സുകുമാരി) അവനോടോപ്പം താമസമുണ്ട്. അധ്വാനിച്ച് സ്വര്‍ഗ്ഗതുല്ല്യമായ് മാറ്റിയ തന്റെ കൃഷിയിടം മാത്യൂസിന്റെ ആനന്ദവും സ്വകാര്യഅഹങ്കാരവുമാണ്. പുഴക്കരയുടെ കണ്ണായ സ്ഥലത്തുള്ള ജെര്‍മിയാസ് ഫാം ഉള്‍പ്പെടെയുള്ള ഭൂമി സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ബോംബെക്കാരനായ ഒരു വ്യവസായ പ്രമുഖന്‍ സ്ഥലത്തെ പ്രധാനസ്ഥലകച്ചവടക്കാരനായ ആലുവ ചാണ്ടിയെ (ലാലു അലക്സ്) സമീപിച്ച് 75ലക്ഷം അഡ്വാന്‍സ് കൊടുക്കുന്നു. പക്ഷെ മാത്യൂസ് സ്ഥലം വില്‍ക്കാന്‍ തയ്യാറാകുന്നില്ല. സ്ഥലം വില്‍പ്പിക്കുന്നതില്‍ മാത്യൂസില്‍ സമ്മര്‍ദ്ദം ചെലുത്താനും നാട്ടുകാരെ കൂടെ നിര്‍ത്തുവാനുമായ് സത്യം മറച്ച് വെച്ച് കോടനാട്ടില്‍ ഒരു ടൌണ്‍‌ഷിപ്പ് വരുന്നതിലേക്കാണ് തനിക്ക് സഥലം വേണ്ടതെന്ന് ചാണ്ടിയും കൂട്ടരും വാര്‍ത്ത പരത്തുന്നു. സര്‍ക്കാര്‍ ജീവനക്കാരും രാഷ്ട്രീയക്കാരുമെല്ലാം അതേറ്റു പറയുന്നു. തന്റെ സുഹൃത്തായ ബെറ്റ്‌സിയുടെ (പ്രിയങ്ക) സഹായത്തോടെ മീഡിയയുടെ സഹായവും അഡ്വ. സുനിത (ലക്ഷ്മി റായ്) വഴി നിയമസഹായവും തേടുന്നെങ്കിലും ചാണ്ടിയുണ്ടാക്കുന്ന പുതിയ പുതിയ പ്രശ്നങ്ങള്‍ മാത്യൂസിന്റെ സ്വര്‍ഗ്ഗജീവിതത്തെ നരകതുല്യമാക്കുന്നു. ഏതറ്റം വരെ പോയും മാത്യൂസിന്റെ സ്ഥലം കൈക്കലാക്കാന്‍ ചാണ്ടിയും, ചുറ്റുപാടുള്ളവരെല്ലാം സ്ഥലം വിറ്റീട്ടും നാട്ടുകാരും ബന്ധുക്കളും നിര്‍ബന്ധിച്ചിട്ടും പതിനഞ്ചാം വയസ്സു മുതല്‍ കഷ്ടപ്പെടുന്ന, താന്‍ വിളിച്ചാല്‍ വിളി കേള്‍ക്കുന്ന മണ്ണ് രക്ഷിക്കാന്‍ മാത്യൂസും കച്ചമുറുക്കുന്നതോടെ ‘ഇവിടം സ്വര്‍ഗ്ഗമാണ്’ കൂടുതല്‍ രസകരമാവുന്നു.

അഭിനയം, സാങ്കേതികം:
മോഹന്‍‌ലാല്‍ എന്ന നടനെ നാം ഇഷ്ടപ്പെടുന്ന സിനിമകള്‍ ഇപ്പോള്‍ വിരളമായേ ഉണ്ടാകാറുള്ളൂ. ഈ വര്‍ഷം പുറത്തിറങ്ങിയ മോഹന്‍‌ലാല്‍ സിനിമകളില്‍ റെഡ് ചില്ലീസ്, സാഗര്‍ ഏലിയാസ് ജാക്കി, ഭഗവാന്‍, ഏഞ്ചല്‍ ജോണ്‍ എന്നിവ ആരും സംസാരിക്കാന്‍ ഇഷ്ടപ്പെടാത്ത സിനിമകളാണ്. ഭ്രമരത്തിന് ശേഷം മോഹന്‍‌ലാല്‍ എന്ന നടനെ നാം ഇഷ്ടപ്പെട്ടു പോവുന്ന സിനിമയാണ് ‘ഇവിടം സ്വര്‍ഗ്ഗമാണ്”. മാത്യൂസ് മോഹന്‍‌ലാലിനായ് മാത്രം സൃഷ്ടിക്കപ്പെട്ട കഥാപാത്രമല്ല, പക്ഷെ മോഹന്‍‌ലാലിന്റെ ചില (പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന) മാനറിസങ്ങള്‍ മാത്യൂസിന് മിഴിവേകുന്നുണ്ട്. അതിഭാവുകത്വമില്ലാതെ കഥാപാത്രമായ് മാറിയിരിക്കുന്നു ഇവിടെ ഈ മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍.

ഈ സിനിമയുടേ ഹൈലൈറ്റായ് പറയാവുന്ന ഒരു പെര്‍ഫോര്‍മന്‍‌സാണ് മാത്യൂസിനോടോപ്പം ആദിമധ്യാന്ത്യം നിറഞ്ഞ് നില്കുന്ന കഥാപാത്രമായ ആലുവ ചാണ്ടിയായ് ലാലു അലക്സ് നടത്തിയിരിക്കുന്നത്. അമിതാഭിനയവും ഇളകിയാടലുമില്ലാതെ സരസമായ് റിയല്‍‌എസ്റ്റേറ്റ്‌കച്ചവടക്കാരനെ ഫലിപ്പിച്ചിരിക്കുന്നു ഈ നടന്‍.

മാത്യൂസിന്റെ അഛന്‍ എന്ന തലത്തില്‍ നിന്നും കഥാപാത്രത്തെ ജെര്‍മിയാസായ് മാറ്റിയിരിക്കുന്നു തിലകന്‍. കവിയൂര്‍ പൊന്നമ്മയുടേയും സുകുമാരിയുടേയും അഭിനയത്തില്‍ പരാമര്‍ശിക്കതക്കതായ് ഒന്നും തന്നെയില്ല. ഡൈ ചെയ്ത കറുത്തിരുണ്ട മുടിക്കെട്ട് രണ്ട് കഥാപാത്രങ്ങള്‍ക്കും യോജിക്കാത്തതാണെന്ന് കാഴ്ചയിലെവിടെയോ ഓര്‍ത്തിരുന്നു.

ലക്ഷിറായിയുടെ സുനിതവക്കീല്‍ തരക്കേടില്ലെങ്കിലും പരിമിതമായ ഭാവങ്ങള്‍ മാത്രം മുഖത്ത് പ്രകാശിപ്പിക്കാനുള്ള അഭിനേത്രിയുടെ കഴിവുകേട് കാരണം പ്രേക്ഷകനില്‍ യാതൊരു ചലമുണ്ടാക്കുന്നില്ല. അമ്മയോട് ‘മാത്യൂസിനെ പോലുള്ളവരെ സഹായിക്കുന്നത് പച്ചക്കറിയുടെ തീ പൊള്ളിക്കുന്ന വിലയിലുരുകുന്ന സാധാരണക്കാരുടെ ആവശ്യമാണെ‘ന്ന് പറയുന്ന രംഗത്തിലാണെന്ന് തോന്നുന്നു, ലക്ഷ്മിയുടെ ഡബ്ബിങ് തീരെ സിങ്ക് ചെയ്യുന്നില്ല. കാണാനഴകുണ്ടെങ്കിലും അഭിനയമേഖലയില്‍ ഇനിയുമൊരുപാട് ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു ഈ നടിക്ക്.

മാധ്യമപ്രവര്‍ത്തകയായ ബെറ്റ്‌സിയായ് പ്രിയങ്കയും എസ്.എഫ്.സി മാനേജര്‍ മരിയയായ് ലക്ഷ്മി ഗോപാലസ്വാമിയും തരക്കേടില്ല. ലക്ഷ്മി ഗോപാലസ്വാമിയുടെ കണ്ണു കൊണ്ടും മുഖപേശികള്‍ കൊണ്ടുമുള്ള “മുദ്രകള്‍” (ബോയ്‌ഫ്രണ്ടും കൊച്ചു കൊച്ചു സന്തോഷങ്ങളും ഓര്‍ക്കുക) അധികമില്ല എന്നത് ശുഭകരമായ പുരോഗതിയാണ്.

സിനിമയിലെ നര്‍മ്മരസം നിറഞ്ഞ് രംഗങ്ങളിലേറേയും ഭുവനചന്ദ്രന്‍ എന്ന ആധാരമെഴുത്തുകാരന്‍ വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുമ്പോഴാണ്. കേരളാ കഫേയിലെ ജി.കെയില്‍ നിന്നും ഭുവനചന്ദ്രനിലേക്ക് വരുമ്പോള്‍ ജഗതി ശ്രീകുമാര്‍ എന്ന നടന്റെ അയത്നലളിതമായ കൂടു വിട്ടു കൂടു മാറല്‍ പ്രക്രിയ നമ്മെ അത്ഭുതപ്പെടുത്തും. പ്രബലന്‍ എന്ന അമിക്കസ് ക്യൂറിയായ് ശ്രീനിവാസനും നമ്മെ ചിന്തിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്നു.

മാത്യൂസിന്റെ പണിക്കാരന്‍ (അനൂപ് ചന്ദ്രന്‍), ടൌണ്‍ഷിപ്പ് കമ്മറ്റി പ്രെസിഡന്റ് കൂടിയായ പള്ളിയിലച്ചന്‍, ടൌണ്‍‌ഷിപ്പ് വന്നാല്‍ മാത്രമേ പണിക്ക് പോവൂ എന്ന് വാശിയില്‍ നില്‍കുന്ന ഭര്‍ത്താവും ഭാര്യയും, വരാന്‍ പോകുന്ന ഫൈവ്സ്റ്റാര്‍ ഹോസ്പിറ്റലിലെ ലോണ്‍‌ടി ജോബിനായ് കാത്തിരിക്കുന്ന അലക്കുകാരന്‍, (ഭാവി) സെക്യൂരിറ്റിക്കാരന്‍, റിയല്‍‌എസ്റ്റേറ്റ് ഏജന്റ് കൂടിയായ കൃഷി ഓഫീസര്‍, എസ്.എഫ്.സി ജീവനക്കാരനായ ലംബോധരന്‍, ആലുവാ ചണ്ടിയുടെ അഡ്വേക്കറ്റ് (രാജു), താലൂക്ക് ഓഫീസര്‍ (ഇന്നസെന്റ്), ജെര്‍മിയാസിന്റെ വകയിലെ അനിയന്‍ (പ്രേം പ്രകാശ്), കളക്ടര്‍ (ഗീതാവിജയന്‍), വില്ലേജ് ഓഫീസര്‍ (ഇടവേള ബാബു), മാത്യൂസിന്റെ സുഹൃത്തായ സുധീര്‍ (ശങ്കര്‍) തുടങ്ങിയ മറ്റനേകം കഥാപാത്രങ്ങളും സിനിമയിലുണ്ട്. ചെറിയ ചെറിയ കഥാപാത്രങ്ങള്‍ക്കിടയിലുള്ള സംഭാഷണങ്ങളിലെ (ആക്ഷേപ)ഹാസ്യം രസിപ്പിക്കുന്നവയാണ്.

പാട്ടുകളൊന്നും ഉള്‍ക്കൊള്ളിക്കാഞ്ഞ സിനിമയില്‍ പശ്ചാത്തലസംഗീതം കൈകാര്യം ചെയ്തിരിക്കുന്നത് ഗോപി സുന്ദര്‍ ആണ്. രഞ്ജിത്ത് അമ്പാടിയുടെ മേക്കപ്പ് കഥയ്ക്കനുസൃതമാണ്. ദിവാകര്‍ പകര്‍ത്തിയ രംഗങ്ങള്‍ കോര്‍ത്തിണക്കിയിരിക്കുന്നത് രഞ്ജന്‍ എബ്രഹാം ആണ്. കഥയുടെ ലാളിത്യമാര്‍ന്ന പരിസരങ്ങള്‍ ലളിതമായ് - പ്രേക്ഷകന് തലവേദന ഉണ്ടാക്കുന്ന ഗിമ്മിക്കുകള്‍ക്കൊന്നും പോവാതെ - കാഴ്ചയൊരുക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

സിനിമയുടെ അമരക്കാരന്‍ സംവിധായകനെങ്കിലും ശരിക്കും താരം രചയിതാവാണ്. കഥയുടെ പുതുമയും തിരനാടകത്തിന്റെ രസകരമായ ഒഴുക്കും ജെയിംസിലെ കഥപറച്ചിലുകാരനെ കുറിച്ചുള്ള നമ്മുടെ മതിപ്പു വര്‍ധിപ്പിക്കുന്നു.‘ഗോസ്‌ലാ കാ ഘോസ്‌ലാ’ എന്ന ഹിന്ദി ചിത്രവുമായ് (ഇത് പിന്നെ ‘പൊയ് സൊല്ല പോറോം‘ എന്ന പേരില്‍ പ്രിയദര്‍ശന്‍ തമിഴില്‍ നിര്‍മ്മിക്കുകയുണ്ടായി) ഈ സിനിമയ്ക്കുള്ള സാദൃശ്യം ‘റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ തെമ്മാടിത്തരത്തിന് ഇരയാവുന്ന സാധാരണക്കാരന്റെ പ്രതിരോധം’ എന്നതിലൊതുങ്ങുന്നു. ബെറ്റ്‌സിയും മാത്യൂസും തമ്മിലുള്ള രംഗം, ജെര്‍‌മിയാസിനെ പോലീസ് അറസ്റ്റ് ചെയ്യാന്‍ വരുന്ന രംഗം തുടങ്ങിയ ചില രംഗങ്ങളില്‍ മെലോഡ്രാമയുടെ അളവ് മുഴച്ച് നില്‍ക്കുന്നെങ്കിലും, മൂലകഥയിലേക്ക് കേരളത്തിന്റെ ഭക്ഷ്യക്ഷാമത്തെ കുറിച്ചും വികസനപദ്ധതിപ്രവര്‍ത്തനത്തെ പറ്റിയുള്ള ജനങ്ങളുടെ വസ്തുനിഷ്ഠമല്ലാത്ത അഭിപ്രായപ്രകടനങ്ങളെ കുറിച്ചുമുള്ള പരാമര്‍ശങ്ങള്‍ രസകരമായ് തുന്നി ചേര്‍ത്തിരിക്കുന്നതില്‍ വിജയിച്ചിരിക്കുന്നു ജെയിംസ്. തിരക്കഥയുടെ സാദ്ധ്യതകള്‍ റോഷന്‍ നന്നായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. കഥാപരിസരത്തിലുള്ള മാറ്റം കൊണ്ടോ എന്തോ മുന്‍‌ചിത്രങ്ങളെ അപേക്ഷിച്ച് “ഒരു റോഷന്‍ ടച്ച്” നമുക്ക് ഫീല്‍ ചെയ്യുന്നില്ല. ഇതൊരു പക്ഷെ സംവിധായകന്റെ വിജയവുമാകാം!


+ ലളിതമായ കഥ, രസകരമാ‍യ അവതരണം
+ മോഹന്‍‌ലാല്‍, ലാലു അലക്സ്


- ചില രംഗങ്ങളിലെ അനാവശ്യ മെലോഡ്രാമ


വാല്‍ക്കഷ്ണം: ചെയ്ത മൂന്നു സിനിമകളും നന്നാക്കിയ തിരക്കഥാക്കൃത്തും സംവിധായകനും തങ്ങളില്‍ നിന്നും ഇനിയുമേറെ നല്ല സിനിമകള്‍ പ്രതീക്ഷിക്കാമെന്ന് നമ്മെ കൊണ്ട് തോന്നിപ്പിക്കുന്നു എന്നതാണ് കാഴ്ചാവസാനം എനിക്ക് തോന്നിയത്. കച്ചവടസിനിമയുടെ ഫോര്‍മാറ്റില്‍ നിന്ന് കൊണ്ട് സ്ഥിരം ഫോര്‍‌മുല ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ് ചിന്തിച്ച ഇരുവര്‍ക്കും ദൃശ്യന്റെ വക ഇമ്മിണി ബല്യ ഒരു താങ്ക്‍സ്!

Labels: Ividam Swargamanu Review, ദൃശ്യന്‍, റിവ്യൂ, ഇവിടം സ്വര്‍ഗ്ഗമാണ് ‍, സിനിമ, സിനിമാ നിരൂപണം

@---------------------------------------------------------------------------------------------------------------@

വേട്ടൈക്കാരന്‍: അതേ നായകന്‍, അതേ നായിക, അതേ വില്ലന്‍...

ഒരിടത്തൊരിടത്തൊരിടത്ത് രവി എന്നു പേരായ ഒരു യുവാവുണ്ടായിരുന്നു. ദേവരാജ് എന്ന ഐ.പി.എസ് ഓഫീസറിന്റെ ആരാധകനായിരുന്ന അവനെ കൂട്ടുകാര്‍ പോലീസ് രവി എന്ന് വിളിച്ചു. നാലാം തവണ എഴുതി പ്ലസ് ടു വിജയിച്ച ശേഷം ദേവരാജ് പഠിച്ച അതേ കോളേജില്‍ ചേരുന്നതിനായ് അവന്‍ നഗരത്തിലേക്ക് പോവുന്നു. വഴിക്ക് വെച്ച് കണ്ട് മുട്ടുന്ന സുശീല എന്ന യുവതിയെ അവന്‍ ഇഷ്ടപ്പെടുന്നു, അവളുടെ വീട്ടുകാര്‍ക്കും അവനെ നന്നേ ബോധിക്കുന്നു. മനോഹരലൊക്കേഷനുകളില്‍ വെച്ചുള്ള ഗാനങ്ങള്‍ക്കും ചുറ്റും നൃത്തമാടിയ സുന്ദരീസുന്ദരന്മാര്‍ക്കും നന്ദി, വലിയ പ്രയാസമേതും കൂടാതെ സുശീലയും അവനെ ഇഷ്ടപ്പെട്ടു തുടങ്ങുന്നു., ഓട്ടോറിക്ഷ ഓടിച്ചാണ് അവന്‍ തന്റെ പഠനചിലവുകള്‍ വഹിച്ചിരുന്നത്. ഇത്തരത്തില്‍ എല്ലാം മംഗളമായ് പോകവേ, ചെല്ല എന്ന ലോക്കല്‍ഗുണ്ടയുടെ കാമകണ്ണുകള്‍ രവിയുടെ സുഹൃത്ത് ഉമയുടെ മേള്‍ പതിക്കുന്നു. ഉമയുടെ അച്ഛനോട് അവന്‍ ഉമയെ ഒരു ദിവസത്തേക്ക് ആവശ്യപ്പെടുന്നു. വിവരമറിഞ്ഞ രവി ചെല്ലയുമായ് സംഘട്ടനത്തിലേര്‍പ്പെടുന്നു, അവനെ ആശുപത്രിയിലേക്കയക്കുന്നു. ചെന്നൈ നഗരത്തിന്റെ അപ്രഖ്യാപിതരാജാവായ ചെല്ലയുടെ അച്ഛന്‍ വേദനായകം “വേദനായകം താന്‍ ഭയം, ഭയം താന്‍ വേദനായകം” എന്ന് രവിയോട് നാടകീയമായ രീതിയിലവതരിപ്പിക്കുന്നു. വേദനായകത്തോട് അതേ തത്ത്വത്തിന്റെ പിന്‍‌ബലത്തില്‍ പ്രതികാരം ചെയ്യാന്‍ രവി ഒരുങ്ങുകയും, വേദനായകത്താല്‍ കുടുംബവും കണ്ണുകളും നഷ്ടപ്പെട്ട ദേവരാജ് രവിയോടൊപ്പം കൂടുകയും ചെയ്യുന്നതോടെ കഥയുടെ പിരിമുറുക്കമേറുന്നു.

Review in English at CinemaOutlook

എത്രയെത്ര സിനിമകള്‍ നമ്മോട് ഈ കഥ പറഞ്ഞിട്ടുണ്ട്? കൈവിരലുകളിലെണ്ണാവുന്നതിമധികം സിനിമകളില്‍ ഞാന്‍ ഈ കഥ പല രീതികളില്‍ ‘കണ്ടിട്ടുണ്ട്’.എ.വി.എം പ്രൊഡക്ഷന്‍‌സിന്റെ ബാനറില്‍ പുതുമുഖം ബാബുശിവന്‍ എഴുതി സംവിധാനം ചെയ്ത് ഇളയദളപതി വിജയ് അഭിനയിച്ച “വേട്ടൈക്കാരന്‍” എന്ന സിനിമയുടെ കഥാതന്തുവും മറ്റൊന്നല്ല.

ആദ്യാവസാനം ഇതൊരു വിജയ് സിനിമയാണ്. പുതുമയേതുമില്ലാത്ത അവതരണത്തില്‍ അധികം കോട്ടുവായകളില്ലാതെ സിനിമ കണ്ടിരിക്കാന്‍ നമ്മെ സഹായിക്കുന്നത് പല പല സിനിമകളില്‍ കണ്ട അതേ വിജയ് ശൈലിയാണ്.

ഒരുപാട് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ മദ്ധ്യത്തില്‍ “എന്റെ ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നുമോ” എന്ന മട്ടില്‍ പൊക്കിള്‍ക്കൊടിയും കാണിച്ചു തുള്ളി കളിക്കുക എന്നതില്‍ കവിഞ്ഞൊന്നും സിനിമയിലെ നായികയായ അനുഷ്ക ശര്‍മ്മക്ക് ചെയ്യാനില്ല. നായകന്‍ വിജയുമായ് തോന്നിച്ച ചേര്‍ച്ചക്കുറവും സുശീലയെ പെട്ടന്ന് മറക്കാന്‍ നമ്മെ സഹായിക്കും.

ചെല്ലയായ് വരുന്ന രവിശങ്കറും, ദേവരാജായ് വരുന്ന ശ്രീഹരിയും തുറിച്ചു നോക്കുക, ഉറക്കെ ചിരിക്കുക, കോപത്തില്‍ അലറുക, ഉച്ചസ്ഥായിയില്‍ സംസാരിക്കുക എന്നതില്‍ കവിഞ്ഞ് ഒന്നും ചെയ്യുന്നില്ല. ‘താഴ്വാര’ത്തില്‍ നാം കണ്ട സലീം ഗൌസ് വേദനായകമായ് മാറിയിട്ടുണ്ട്. കണ്‍‌കോണുകളിലൊളിപ്പിച്ച് വെച്ച ക്രൂരതയും ചുണ്ടുകള്‍ക്കിടയില്‍ നിന്ന് പുറത്തേക്ക് വരാത്ത ചിരിയും ഈ സ്റ്റീരിയോടൈപ്പ് കഥാപാത്രത്തിന് തുണയാകുന്നു.

കട്ടബൊമ്മന്‍ എന്ന പോലീസുദ്യോഗഥനായ് സായജി ഷിണ്ഡെ ചില നര്‍മ്മമുഹൂര്‍ത്തങ്ങളൊരുക്കുന്നുണ്ട്. മനോബാലയുടെ പത്രപ്രവര്‍ത്തകന്‍, സുകുമാരിയുടെ മുത്തശ്ശി, സചിന്തയുടെ ഉമ എന്നിവര്‍ തരക്കേടില്ല എന്ന് മാത്രം.

ബാബുശിവന്റെ ക്ലീഷേ തിരക്കഥ വേഗത്താലും, വിജയുടെ സാന്നിധ്യം വി.ടി.വിജയന്റെ ചിത്രസംയോജനം, ഗോപിനാഥിന്റെ ക്യാമറ എന്നിയുടേ സഹായത്താലും നമ്മെ അധികം മുഷിപ്പിക്കുന്നില്ല എന്നത് ആശ്വാസം. വിജയ് ആന്റണിയുടെ സംഗീതം എളുപ്പം മറക്കാവുന്നവയാണ്.


+ ഇളയ ദളപതിയുടെ താരസാന്നിധ്യം


- കഥയേതുമില്ലാത്ത കഥ!
- അനുഷ്ക്ക

വാല്‍ക്കഷ്ണം: ബാബുശിവന്‍ എന്ന സംവിധായകന്റെ ആദ്യചിത്രം എന്ന് നിലയിലും വിജയ് ഫാന്‍‌സിന് താരത്തെ വെച്ചു വാഴിക്കാന്‍ വീണ്ടുമൊരു ചിത്രം എന്ന നിലയിലും തരക്കേടില്ല എന്ന പറയാം എന്നല്ലാതെ, സഹൃദയന് ഈ സിനിമ കൊണ്ട് യാതൊന്നും തന്നെ ലഭിക്കുന്നില്ല. സണ്‍ ടിവിയിലോ കലൈഞ്ജര്‍ ടിവിയിലോ വരുമ്പോള്‍ കാണാമെന്നല്ലാതെ തിയേറ്ററില്‍ പോയി ഈ സിനിമ കണ്ട് കാശ് കളയണ്ട എന്നാണ് ദൃശ്യന്റെ അഭിപ്രായം!
`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-
Review in English at CinemaOutlook
Labels: Vettaikaran, Review, , ദൃശ്യന്‍, വേട്ടൈക്കാരന്‍, സിനിമ, സിനിമാ നിരൂപണം, റിവ്യൂ, സിനിമാക്കാഴ്ച