Tuesday, April 22, 2008

അണ്ണന്‍ തമ്പി: എല്ലാം മമ്മൂട്ടി മയം!

സംവിധാനം: അന്‍‌വര്‍ റഷീദ്
കഥ, തിരക്കഥ, സംഭാഷണം:
ബെന്നി.പി.നായരമ്പലം
നിര്‍മ്മാണം: ഷാഹുല്‍ ഹമീദ് മരിക്കാര്‍, ആന്റോ ജോസഫ്, മരിക്കാര്‍ ഫിലിം‌സ്
അഭിനേതാക്കള്‍: മമ്മൂട്ടി, ജനാര്‍ദ്ദനന്‍, സിദ്ദിക്ക്, ഗോപിക, ലക്ഷ്മി റായി തുടങ്ങിയവര്‍ റിലീസിംഗ് തിയ്യതി: 17 ഏപ്രില്‍‍‍, 2008
സിനിമ കണ്ടത്: 20 ഏപ്രില്‍‍‍, 2008 @ കൈരളി, കോഴിക്കോട്‍
‍ദൃശ്യന്റെ റേറ്റിംഗ്: 3.37 @ 10



തികച്ചും അപ്രതീക്ഷിതമായ ഒരു മുന്നേറ്റമായിരുന്നു അന്‍‌വര്‍റഷീദ്-മമ്മൂട്ടി ചിത്രമായ ‘രാജമാണിക്യം’ കേരളത്തിലെ തിയേറ്ററുകളില്‍ നടത്തിയത്. ഉള്‍നാടന്‍തിരോന്തരംഭാഷയുമായ് വന്ന മാണിക്യത്തെ സാധാരണക്കാരായ മലയാളസിനിമാപ്രേക്ഷകര്‍ ഒന്നടങ്കം ഇഷ്ടപ്പെട്ടു. വേണ്ട രീതിയില്‍ അവതരിപ്പിച്ചാല്‍ മമ്മൂട്ടിക്ക് ഹാസ്യം വഴങ്ങും എന്ന് ഒരിക്കല്‍ കൂടെ നമ്മെ ഓര്‍മ്മിപ്പിച്ച ഈ വാണിജ്യചിത്രം നിര്‍മ്മാതാവിന്റെയും വിതരണക്കാരന്റേയും പോക്കറ്റില്‍ നാണയകിലുക്കമുണ്ടാക്കി. അങ്ങനെയുള്ള ഒരു സിനിമയുടെ പ്രവര്‍ത്തകര്‍ ഒരിക്കല്‍ കൂടി ഒന്നിക്കുമ്പോള്‍ - അതും നിരവധി സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച തിരക്കഥാകൃത്തുമൊത്ത്, ഒരു വിഷുക്കാലത്ത് ഒന്നിക്കുമ്പോള്‍ - നമ്മുടെയെല്ലാം പ്രതീക്ഷകള്‍ വാനോളമുയരുന്നത് സ്വാഭാവികം. പക്ഷെ അന്‍‌വര്‍ റഷീദ്-മമ്മൂട്ടി-ബെന്നി.പി.നായരമ്പലം ടീമിന്റെ ഈ വിഷുസമ്മാനം കണ്ട് മടുത്ത ഒരു മസാലക്കാഴ്ച മാത്രമാണ്. ഫാന്‍സിന്റെ കീശ മാത്രം ലാക്കാക്കി കൊണ്ടുള്ള, പൊള്ളാച്ചി സിന്‍ഡ്രോം കലര്‍ന്ന, ഇത്തരം കോപ്രായപടപ്പുകള്‍ മലയാളസിനിമയുടെ ‘പിന്നോക്ക യാത്ര‘യ്ക്ക് വേഗത കൂട്ടാനേ ഉപകരിക്കൂ.


കഥാസംഗ്രഹം:
പാലക്കാട് അതിര്‍ത്തിയിലുള്ള ഒരു ഗ്രാമം. അവിടത്തെ ബാലെ ആശാനും (ജനാര്‍ദ്ദനന്‍) ഭാര്യയ്ക്കും (ഊര്‍മിള ഉണ്ണി) ആദ്യം പിറന്നത് ഇരട്ട കുട്ടികള്‍. ഗ്രാമത്തില്‍ ഒരു പരിചയക്കാരനെ കാണാന്‍ വരുന്ന ഒരു യാത്രികനെ (ബിജുകുട്ടന്‍) ഇവര്‍ കുരങ്ങ് കളിപ്പിക്കുന്ന രംഗങ്ങള്‍, ശ്രീനിവാസന്റെ കമന്ററിയിലൂടെ, അവതരിപ്പിച്ച് കൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്. ജനിച്ച് വീണത് മുതലേ തമ്മില്‍ കണ്ടാല്‍ പാമ്പും കീരിയും പോലെ വര്‍ത്തിച്ച അവര്‍ ഒരുമിച്ചൊരിടത്ത് വളര്‍ന്നാല്‍ അത് അപമൃത്യുവിലേ കലാശിക്കൂ എന്ന് ജ്യോത്സ്യന്‍ പറഞ്ഞതനുസരിച്ച് ഇരട്ടകളിലൊരാളെ പൊള്ളാച്ചിയിലുള്ള അമ്മാവന്റെ (മണിയന്‍പിള്ള രാജു) അടുത്തയച്ച് പഠിപ്പിക്കാന്‍ മാതാപിതാക്കള്‍ തീരുമാനിക്കുന്നു. അതേ തുടര്‍ന്നുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങള്‍ അവരുടെ ബന്ധം വഷളാകാനേ ഉപകരിച്ചുള്ളു. എന്തൊക്കെയായാലും ജ്യോത്സ്യോപദേശം പ്രാവര്‍ത്തികമായി, ഇരട്ടകള്‍ വേര്‍പിരിഞ്ഞു. തമ്മില്‍ കണ്ടാല്‍ ഉടനെ പരസ്പരം തല്ലുന്ന ഈ അണ്ണന്റേയും തമ്പിയുടേയും പിന്നീടുള്ള കഥയാണ് ഹാസ്യത്തിന്റെ മേമ്പൊടിയോടെ അന്‍‌വര്‍ റഷീദ് പറയുന്നത്. പക്ഷെ കഥയുടേയും കഥാകഥനരീതിയുടേയും ക്രാഫ്ടിന്റേയും കാര്യത്തില്‍ അദ്ദേഹത്തിന്റെ മുന്‍‌ചിത്രങ്ങളേക്കാള്‍ ദരിദ്രമാണ് ഈ ചിത്രം.

അഭിനയം, സാങ്കേതികം:
സിനിമയില്‍ ആദ്യാന്തം നിറഞ്ഞ് നില്കുന്ന താരപ്രകടനമാണ് മമ്മൂട്ടി കാഴ്ച വെച്ചിരിക്കുന്നത്. പക്ഷെ മമ്മൂട്ടിയിലെ നടന് അഭിമാനിക്കാവുന്ന ഒന്നും തന്നെ ഈ സിനിമയിലില്ല എന്നത് സങ്കടകരമായ വസ്തുതയാണ്. വികാരാധീനമായ രംഗങ്ങളില്‍ ‘മമ്മുട്ടി മമ്മൂട്ടിയെ അനുകരിക്കുകയാണോ‘ എന്ന തോന്നല്‍ ഈ സിനിമ കാണുന്നവര്‍ക്കുണ്ടാമെങ്കില്‍ അതിനവരെ കുറ്റം പറയാനാകില്ല. നായികമാരില്‍ ഗോപിക തരക്കേടില്ല. തമിഴത്തിയുടെ ഒരു ഛായയുമില്ലാത്ത പൊള്ളാച്ചിക്കാരിയുടെ റോളില്‍ ലക്ഷ്മി റായ്‌ അഭിനയിക്കാന്‍ തന്നാല്‍ കഴിയും വണ്ണം ശ്രമിച്ചു. മറ്റു ചില അന്യഭാഷാനടികളെ പോലെ അവര്‍ ബോറാക്കിയില്ല എന്നത് തന്നെ ആശ്വാസം. നായകോപഗ്രഹറോളുകളില്‍ സുറാജ് വെഞ്ഞാറമൂട്, ഹരിശ്രീ അശോകന്‍, സിദ്ദിക്ക്, ജനാര്‍ദ്ദനന്‍ എന്നിവര്‍ തങ്ങളുടേതായ നിലവാരം പുലര്‍ത്തി. സലീം കുമാറിന്റെ കണ്ടു പഴകിയ ഹാസ്യശൈലി മടുപ്പുളവാക്കി. ഒരുപാട് പൊട്ടന്‍ഷ്യലുണ്ടെന്ന് തോന്നിപ്പിച്ച ഒരു നടന്‍ ഇത്തരം സ്ഥിരംവേഷങ്ങളില്‍ സ്വയം തളച്ചിടുന്നത് പ്രേക്ഷകന്റെ നഷ്ടമെന്നല്ലാതെ എന്ത് പറയാന്‍. പ്രതീക്ഷയ്ക്കനുസരിച്ചുള്ള ഹാസ്യരംഗങ്ങളില്ല എന്നത് നിരാശയായ് തോന്നി.
‘പൊള്ളാച്ചി‘ സിനിമകളില്‍ സ്ഥിരം കാണുന്ന രംഗങ്ങള്‍ക്കപ്പുറം യാതൊരു പുതുമകളുമില്ലാത്ത കാഴ്ചകളാണ് സംവിധായകന് വേണ്ടി
കലാസംവിധായകന്‍ സുരേഷ്.ജി.കൊല്ലം ക്യാമറാമാന്‍ ലോകനാഥന്‍ എന്നിവര്‍ ഒരുക്കിയിരിക്കുന്നത്. കഥാപാത്രങ്ങളെ തന്റെ ക്യാമറയുമായ് പിന്തുടരുക എന്നതിനപ്പുറം പുതിയ കാഴ്ചകളൊന്നും ഈ സിനിമയിലുള്‍പ്പെടുത്താനുള്ള സാഹസം ലോകനാഥന്‍ കാണിച്ചില്ല. സിനിമയുടെ മുറുക്കം ഇടയ്ക്കിടെ നഷ്ടപ്പെടുത്തിയതിന്റെ ക്രെഡിറ്റ് മറ്റുള്ളവര്‍ക്കുമൊപ്പം ചിത്രസംയോജനം നിര്‍വ്വഹിച്ച ഡോണ്‍‌മാക്സിനുമവകാശപ്പെടാം. ഇത്തരമൊരു ചിത്രത്തില്‍ രംഗങ്ങള്‍ക്കിടയിലെ വേഗത ഒരു പ്രധാനഘടകമെന്നിരിക്കെ, സാങ്കേതികപ്രവര്‍ത്തകര്‍ക്ക്‍ പാസ്സ് മാര്‍ക്കിനും ഇത്തിരി കീഴെയാണ് സ്കോര്‍. സാങ്കേതികഘടകങ്ങളില്‍ വലിയ തെറ്റില്ലാതെ തോന്നിയത് അലക്സ് പോളിന്റെ പശ്ചാത്തലസംഗീതം മാത്രമാണ്. കൂട്ടത്തില്‍ ഏറ്റവും ബോറായ് തോന്നിയത് ‘ചന്ദനമെന്നത് ഞാനറിയും മഞ്ഞള് പോലെ വെളുത്തിരിക്കും’ എന്ന മട്ടിലുള്ള കാവ്യജ്ഞാനത്തോടെ പേനയുന്തിയ കവികളുടെ രചനയില്‍ രാഹുല്‍ രാജ് ഈണം പകര്‍ന്ന ശബ്ദകോലാഹലങ്ങളാണ്.

ഡേറ്റ് കിട്ടിയ താരം ഇന്നേ വരെ അവതരിപ്പിക്കാത്തത് ഊമകഥാപാത്രമെന്ന തിരിച്ചറിവ്. ശബ്ദഗാംഭീര്യത്തിന്റെയും ഡയലോഗ് ഡെലിവറിയുടേയും കാര്യത്തില്‍ മികച്ച് നില്‍കുന്ന താരം സംസാരിക്കാത്തത് ആരാധര്‍ക്ക് ഇഷ്ടപ്പെടില്ല എന്നത് കൊണ്ട് ഡബിള്‍ റോള്‍ ആകാം എന്ന വാണിജ്യബുദ്ധി. ഇത് തോന്നിയ ആരോ - നിര്‍മ്മാതാവോ, താരമോ, സംവിധായകണോ, തിരക്കഥാക്കൃത്തോ ആകാം - കഴിഞ്ഞ നാലഞ്ച് കൊല്ലങ്ങളിലിറങ്ങിയ തെക്കേഇന്ത്യയിലിറങ്ങിയ താരചിത്രങ്ങളില്‍ ഒരു പത്തെണ്ണം തികച്ചും കണ്ട ആര്‍ക്കും എഴുതാവുന്ന ഒരു കഥ പടച്ച് കൂട്ടി, മാര്‍ക്കറ്റ് വാല്യു ഉള്ള തിരക്കഥക്കൃത്തിനേയും ഹാസ്യതാരങ്ങളേയും ഒക്കെ ഒരുമിച്ച് നിര്‍ത്തി ഒരു സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നു. അന്‍‌വറിന്റെയോ മമ്മൂട്ടിയുടേയോ ഉള്ളിലെ കലാകാരന്‍ മനസ്സില്‍ അധികമോര്‍ത്തിരിക്കാന്‍ ഇഷ്ടപ്പെടാത്ത സൃഷ്ടിയായിരിക്കും ഇത്.
പക്ഷെ കാര്യങ്ങളിങ്ങനെയൊക്കെയെങ്കിലും രണ്ടര മണിക്കൂര്‍ വലിയ വിഷമം കൂടാതെ കണ്ടിരിക്കാന്‍ പറ്റുന്നു എന്നത് ആശ്വാസം. അതിന് മമ്മൂട്ടിയോടാണ് സംവിധായകന്‍ നന്ദി പറയേണ്ടത്. ‘ഉദയനാണ് താര’ത്തിലെ സൂപ്പര്‍ സ്റ്റാര്‍ പറയുന്നത് പോലെ ‘എന്റെ ആരാധകര്‍ക്ക് രണ്ടര മണിക്കൂര്‍ എന്നെ ഇങ്ങനെ കണ്ടോണ്ടിരിക്കണം. അതിന് ഞാന്‍ നല്ല കളര്‍ഫുള്‍ ഡ്രസ്സുകള്‍ ധരിക്കണം. കൂളിംഗ് ഗ്ലാസ്സുകള്‍ മാറ്റി മാറ്റി വെക്കണം’ എന്നതിനെ അക്ഷരംപ്രതി അനുസരിക്കുകയാണോ മമ്മൂട്ടി എന്ന് തോന്നി പോവും ഈ സിനിമ കണ്ടാല്‍. അത്രമാത്രം പ്രതീക്ഷിച്ച് വരുന്ന ഫാന്‍സുകാര്‍ ഈ സിനിമയും ആഘോഷിക്കും എന്നുറപ്പ്!

+ മമ്മൂട്ടി - കഥയിലെ പുതുമയില്ലായ്മ, സംഭവങ്ങളുടെ യുക്തി എന്നിവ മറക്കാന്‍ പ്രേക്ഷകനെ പ്രേരിപ്പിക്കുംവിധം സിനിമ മുഴുവന്‍ നിറഞ്ഞു നില്‍കുന്ന, ആരാധകരെ തൃപ്തിപ്പെടുത്താനുതകുന്ന, താരത്തിന്റെ സാന്നിദ്ധ്യം.

x മമ്മൂട്ടി - പരിഹാസ്യമായി മാറുന്ന ഹാസ്യാനുകരണ ശ്രമം.
x കണ്ടു കണ്ടു മടുത്ത, എളുപ്പത്തില്‍ ഊഹിക്കാനാവുന്ന കഥാസന്ദര്‍ഭങ്ങള്‍.
x യുക്തിഭദ്രമല്ലാത്ത തിരക്കഥ, കേട്ടു മടുത്ത സംഭാഷണങ്ങള്‍.
x സിനിമ എങ്ങനെയെങ്കിലും അവസാനിപ്പിച്ച് റിലീസ് ചെയ്യുക എന്നതാണ് ലക്ഷ്യമെന്ന് തോന്നിക്കുന്ന, ഒട്ടും പ്രാധാന്യം നല്‍കാതെയുള്ള ക്ലൈമാക്സ്.



Wednesday, April 16, 2008

ദേ ഇങ്ങോട്ട് നോക്കിയേ: പമ്പരവിഡ്ഡിത്തരം!

കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: ബാലചന്ദ്ര മേനോന്‍
നിര്‍മ്മാണം: എ.വി.അനൂപ്, എ.വി.എ. പ്രൊഡക്ഷന്‍‌സ്
അഭിനേതാക്കള്‍: ജഗതി, ജയസൂര്യ, ബാലചന്ദ്രമേനോന്‍, നെടുമുടി വേണു, തിലകന്‍, ഗോപകുമാര്‍, മാള, ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍
റിലീസിംഗ് തിയ്യതി: 11 ഏപ്രില്‍‍‍, 2008
സിനിമ കണ്ടത്: 13 ഏപ്രില്‍‍‍, 2008 @ ലാവണ്യ, ബാംഗ്ലൂര്‍
‍ദൃശ്യന്റെ റേറ്റിംഗ്: 0.89 @ 10


രാഷ്ട്രീയം പാശ്ചാത്തലമാക്കിയ ഒരുപാട് കലാ-സാഹിത്യരൂപങ്ങള്‍ മലയാളത്തിലുണ്ടായിട്ടുണ്ട്. അക്ഷരങ്ങളായും കാഴ്ചകളായും നമ്മെ വിസ്മയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചര്‍ച്ച ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്തവ അനവധി! രാഷ്ട്രീയമെന്ന പോലെ രാഷ്ട്രീയക്കാരന്റെ ജീവിതവും നമുക്ക് ഇഷ്ടവിഷയങ്ങള്‍ തന്നെ. ‘മുഖാമുഖം’, ‘മരണസിംഹാസനം’, ‘വിദ്യാര്‍ഥികളേ ഇതിലേ ഇതിലേ’ തുടങ്ങിയ ചിന്തോദ്ദീപകമായ സൃഷ്ടികളെന്ന പോലെ ‘പഞ്ചവടിപ്പാലം’, ‘സന്ദേശം’, ‘അറബിക്കഥ’ തുടങ്ങിയ സരസമായ സിനിമകളും നമ്മള്‍ മനസ്സ് നിറഞ്ഞ് ആസ്വദിച്ചിട്ടുണ്ട്. രണ്ടാമത് പറഞ്ഞവയുടെ കൂട്ടത്തില്‍ പെടുത്താവുന്ന ഒന്നായിരുന്നു ബാലചന്ദ്രമേനോന്‍-മമ്മൂട്ടി ടീമിന്റെ ‘നയം വ്യക്തമാക്കുന്നു’ എന്ന ചിത്രം. ഒരു സാധാരണ രാഷ്ട്രീയപ്രവര്‍ത്തകന്റെ കുടുംബജീവിതം സരസമായ് പറഞ്ഞ ഈ ചിത്രത്തിന്റെ സംവിധായകന്‍, പ്രേക്ഷകസമക്ഷം സമര്‍പ്പിച്ച വിഷുക്കണിയത്രേ, അനൂപ് നിര്‍മ്മിച്ച്, ജഗതിയും ജയസൂര്യയും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന ‘ചലച്ചിത്രം’. സിനിമ എന്നാല്‍ ‘എന്തല്ല’ എന്ന അറിവിനായ് ചലച്ചിത്രവിദ്യാര്‍ത്ഥികള്‍ക്ക് പഠനവിധേയമാക്കാവുന്നതാണ് ലക്ഷ്യബോധമില്ലാത്ത ഈ അറുബോറന്‍ ചിത്രം!

കഥാസംഗ്രഹം:
സിനിമ തുടങ്ങി ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞാല്‍ തന്നെ ഏതൊരു പ്രേക്ഷകനും ഊഹിച്ചെടുക്കാന്‍ പറ്റാവുന്ന തരത്തിലുള്ള അതിവിശിഷ്ടമായ ഈ കഥയിലെ മുഖ്യകഥാപാത്രങ്ങള്‍ വെട്ടിക്കാട് സദാശിവന്‍ (ജഗതി ശ്രീകുമാര്‍) എന്ന നിത്യബ്രഹ്മചാരിയായ കേരളാമുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ മരുമകന്‍ വെട്ടികാട് ശിവനും (ജയസൂര്യ) ആണ്. മൂന്ന് തവണ കേരളത്തിന്റെ മുഖ്യമന്ത്രിയായ അമ്മാവനെ മാതൃകാപുരുഷനായ്‌ മനസ്സില്‍ കൊണ്ട് നടക്കുന്ന തൊഴില്‍‌രഹിതനായ ഒരു ചെറുപ്പക്കാരനാണ് ശിവന്‍. തന്റെ മറ്റൊരു അമ്മാവന്റെ (ജനാര്‍ദ്ദനന്‍) മകള്‍ ചക്കരയുമായ് (പുതുമുഖം ) ശിവന്‍ കൊടും‌പ്രണയത്തിലാണ്. അവരുടെ ശിവ-‘പാര്‍വ്വതി’ ശൃംഗാരങ്ങള്‍ മുറുകുന്നതിനിടയില്‍ കേരളത്തില്‍ ഇലക്ഷന്‍ പ്രഖ്യാപിക്കുന്നു. അമ്മാവനെ സര്‍വ്വപിന്തുണയേകാനായ് തിരുവനന്തപുരത്തെത്തുന്ന ശിവന്‍ അദ്ദേഹത്തിന്റെ മറ്റൊരു മുഖം കാണുന്നു, ‘കേരള ജനത‘യ്ക്കായ് അവന്‍ അമ്മാവനെതിരെ തിരിയുന്നു.

ഇലക്ഷനില്‍ മുഖ്യമന്ത്രിക്കെതിരേ മത്സരിക്കാന്‍ തീരുമാനിച്ച അവന്‍ മുറയ്ക്ക് പത്രസമ്മേളനങ്ങള്‍ വിളിച്ച് കൂട്ടുന്നു, കുതന്ത്രങ്ങള്‍ മെനയുന്നു. ‘പ്ലാനിങുകള്‍’ക്കിടയില്‍ പണ്ട് നാട് വിട്ടു പോയ, വെട്ടിക്കാട് സദാശിവന്റെ ഇരട്ടസഹോദരനായ വെട്ടിക്കാട് സാംബശിവന്റെ മുഖം പഴയ ഒരു പത്രത്താളില്‍ അവന്‍ കാണുന്നു. പിന്നെ നടക്കുന്നത് ഏതൊരു കൊച്ച് കുഞ്ഞിനും ഊഹിക്കാവുന്ന കാര്യങ്ങളാണ്. എന്നാല്‍ പറഞ്ഞിരിക്കുന്ന രീതി ബുദ്ധിമാന്ദ്യമുള്ളവര്‍ക്ക് പോലും വിശ്വസിക്കാനാവാത്ത രീതിയിലും!

അഭിനയം, സാങ്കേതികം:
ജഗതി, നെടുമുടി വേണു, തിലകന്‍, ഗോപകുമാര്‍, മാള, ജനാര്‍ദ്ദനന്‍ തുടങ്ങിയവ അഭിനയമറിയാവുന്ന നടന്മാര്‍ അണിനിരക്കുന്ന ഒരു ചിത്രത്തില്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു അഭിനയമുഹൂര്‍ത്തമോ തരക്കേടില്ലാതെ അഭിനയിച്ചു എന്ന് പറയാന്‍ പോലും ഒരു പേരോ ഇല്ല എന്നത് സങ്കടമുണര്‍ത്തുന്ന കാര്യമാണ്. ജഗതി പോലും നമ്മെ വല്ലാതെ ബോറടിപ്പിക്കുന്ന സിനിമയില്‍ സാങ്കേതികവശം ഒരു ടി.വി. സീരിയലിനേക്കാളും താണ നിലവാരം പുലര്‍ത്തുന്നു എന്നതാണ് പരമാര്‍ത്ഥം. അതിനാല്‍ ഒരു വിഭാഗവും ഏടുത്ത് പറയാന്‍ മുതിരുന്നില്ല ഞാന്‍.


‘കണ്ടാല്‍ മാത്രം വിശ്വസിക്കാനാവുന്ന‘ ഒരു ബാലചന്ദ്രമേനോന്‍ സൃഷ്ടിയാണ് ഈ സിനിമ. പത്ത് മുപ്പത് കൊല്ലങ്ങളായി സിനിമാരംഗത്തുള്ള, നാല്പതിലധികം ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഒരു സംവിധായകന്‍, ഇങ്ങനെ ഒരു സിനിമ പടച്ചുണ്ടാകുമെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. തന്റേതായ അഭിനയ-സംവിധാനശൈലിയിലൂടെ കുടുംബപ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള ഇദ്ദേഹത്തിന്റെ മുന്‍‌ചിത്രമായ ‘കൃഷ്ണാ ഗോപാലകൃഷ്ണാ’ എന്ന മോശം സിനിമയില്‍ പോലും പറയാനായ് ഒരു വിഷയമുണ്ടായിരുന്നു (അത് പറയുന്നതില്‍ സംവിധായകന്‍ പരാജയപ്പെട്ടുവെങ്കിലു). പക്ഷെ ഈ ചിത്രം കണ്ടിറങ്ങുന്ന ഏതൊരു പ്രേക്ഷകനും ഈ സിനിമയ്ക്ക് താന്‍ തിരക്കഥ എഴുതിയിരുന്നെങ്കില്‍ ഇത്രയും ബോറാകുമായിരുന്നില്ല എന്ന് തോന്നിയാല്‍ കുറ്റം പറയാനാകില്ല! ഇതില്‍ കൂടുതല്‍ ഈ സിനിമയെ കുറിച്ച് എഴുതി സമയം കളയാന്‍ ഞാനും ആഗ്രഹിക്കുന്നില്ല!!!

+ വട്ടപൂജ്യം!


x ഒരുപാടൊരുപാടൊരുപാട്!! ഇരുന്നൂറ് പേജിന്റെ ഒരു നോട്ട്ബുക്കില്‍ എഴുതി നിറയ്ക്കാന്‍ പ്രയാസമേതുമുണ്ടാവില്ല!!!


വാല്‍ക്കഷ്ണം:
ഈ സിനിമയുടെ പോസ്റ്ററുകളൊന്നില്‍ ഇങ്ങനെ കണ്ടു - An Idiotic film with intention and intelligence. idiotic എന്ന വിശേഷണത്തോട് പരിപൂര്‍ണ്ണമായും യോജിക്കുന്നു. intention and intelligence സിനിമയിലെങ്ങും കണികാണാന്‍ കിട്ടിയതുമില്ല. വിഷുക്കണിയായ് ഇത്തരം സിനിമകള്‍ കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ ഈ കൊല്ലം ഇനി സിനിമ കാണുകയേ ഇല്ല എന്ന് തീരുമാനിച്ചാല്‍ തന്നെ അതിശയിക്കാനില്ല!

Wednesday, March 12, 2008

ജോധാ അക്‍ബര്‍: ചരിത്രവും ഭാവനയും ചേര്‍ന്ന നല്ല മിശ്രണം

സംവിധാനം: അഷുതോഷ് ഗൊവാരിക്കര്‍
കഥ: ഹൈദര്‍ അലി
തിരക്കഥ: ഹൈദര്‍ അലി, അഷുതോഷ് ഗൊവാരിക്കര്‍
സംഭാഷണം: കെ.പി. സക്സേന
നിര്‍മ്മാണം: റോണി സ്ക്രൂവാല (UTV), അഷുതോഷ് ഗൊവാരിക്കര്‍ (AGPLL)
അഭിനേതാക്കള്‍: ഹൃതിക്ക് റോഷന്‍, ഐശ്വര്യ ബച്ചന്‍, കുല്‍ബുഷന്‍ കര്‍ബന്ധ, സോനു സൂദ് തുടങ്ങിയവര്‍
റിലീസിംഗ് തിയ്യതി: 15 ഫെബ്രുവരി‍, 2008
സിനിമ കണ്ടത്: 19 ഫെബ്രുവരി, 2008 @ രാധാകൃഷ്ണ, ബാംഗ്ലൂര്‍
ദൃശ്യന്റെ റേറ്റിംഗ്: 7.47 @ 10





‘ലഗാന്‍’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലെ ‘കലാബോധമുള്ള’ സംവിധായകരുടെ ഗണത്തില്‍ ചേര്‍ന്നയാളാണ് അഷുതോഷ് ഗവാരിക്കര്‍. ‘സ്വദേശ്’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ അതിനടിവരയിടുകയും ചെയ്തു. ചരിത്രപരമായ തര്‍ക്കവിതര്‍ക്കങ്ങള്‍ മറന്ന് ഒരു സിനിമ എന്ന നിലയില്‍ വിലയിരുത്തിയാല്‍, അഷുതോഷിന്റെ രണ്ട് മുന്‍‌ചിത്രങ്ങളേക്കാളും മികച്ച ഒന്നാണ് അദ്ദേഹത്തിന്റെ പുതിയ ചിത്രം - ഹൃതിക്ക് റോഷന്‍, ഐശ്വര്യ ബച്ചന്‍ എന്നിവര്‍ ടൈറ്റില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ജോധാ-അക്‍ബര്‍’.
കഥാസംഗ്രഹം: ഹുമയൂണിന്റെ മരണത്തിന് ശേഷം പതിമൂന്നുകാരനായ ജലാലുദ്ദീന്‍ മുഹമ്മദ് ചക്രവര്‍ത്തിയായി അധികാരമേറ്റ കാലഘട്ടത്തില്‍ നിന്നാണ് സിനിമയാരംഭിക്കുന്നത്. മുന്‍‌കാലമുഗള്‍ ചക്രവര്‍ത്തിമാരില്‍ നിന്ന് വേറിട്ട കാഴ്ചപ്പാടാണ് ശത്രുക്കളോടും പ്രജകളോടും അദ്ദേഹത്തിനുള്ളതെന്ന് ആദ്യരംഗത്തില്‍ തന്നെ നമ്മെ അറിയിക്കുന്നു സംവിധായകന്‍. സമാന്തരമായി, രജപുത്രരാജാവായ ബാര്‍മലിന്റെ (കുല്‍ബുഷന്‍ കര്‍ബന്ധ) മകള്‍ ഹിരാ കുന്‍‌വാരി എന്ന ജോധയുടെ ബാല്യം, സഹോദരതുല്യനായ സുജാമലുമായുള്ള കായിക-ആയോധനാഭ്യാസങ്ങളിലൂടെ നാം കാണുന്നു. കൌമാരത്തില്‍ നിന്ന് യൌവനത്തിലേക്കെത്തിയപ്പോഴേക്കും ജലാലുദ്ദീന്‍ മുഹമ്മദ് (ഹൃതിക്ക് റോഷന്‍) രാഷ്ടീയപരമായി പതിന്മടങ്ങ് ശക്തനായി കഴിഞ്ഞിരുന്നു. മുഗളന്മാര്‍ക്ക് കപ്പം നല്‍കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം രജപുത്രരാജാക്കന്മാര്‍ക്കിടയില്‍ അതൃപ്തിയും എതിര്‍പ്പുമുളവാക്കി. രാജ്യഭരണത്തിലെ പ്രമുഖസ്ഥാനമാനങ്ങള്‍ തനിക്ക് ലഭിക്കുന്നില്ല എന്ന് മനസ്സിലാക്കുന്ന സുജാമല്‍ (സോനു സൂദ്) മറ്റു രജപുത്രരുമായി കൂട്ടു ചേര്‍ന്ന് തനിക്കെതിരെ ആക്രമണത്തിനൊരുങ്ങുന്നതറിഞ്ഞ ബാര്‍മല്‍ മുഗളന്മാരുമായി ബന്ധം ആഗ്രഹിക്കുന്നു, തന്റെ മകളെ വിവാഹം കഴിക്കണമെന്ന് ജലാലുദ്ദീനോടാവശ്യപ്പെടുന്നു. രാഷ്ട്രീയപരമായി ഈ നീക്കം തങ്ങള്‍ക്ക് ഗുണപരമാകുമെന്ന് മനസ്സിലാക്കിയ ജലാലുദ്ദീന്‍ വിവാഹത്തിന് സമ്മതിക്കുന്നു. ജോധ (ഐശ്വര്യ ബച്ചന്‍) ഈ വിവാഹത്തോട് എതിര്‍പ്പ് പ്രകടിപ്പിക്കുന്നെങ്കിലും വേറെ നിവൃത്തിയില്ലെന്നറിഞ്ഞ അവള്‍ ജലാലുദ്ദീനു മുന്നില്‍ ചില നിബന്ധനകള്‍ വെയ്ക്കുന്നു. അതെല്ലാം സമ്മതിച്ച് കൊണ്ട് ജോധയെ രാജ്ഞിയായ് മുഗള്‍കൊട്ടാരത്തിലെത്തിക്കുന്ന ജലാലുദ്ദീന്റെ മുന്നില്‍ പ്രശ്നങ്ങള്‍ ഏറെയായിരുന്നു - ജോധയുള്‍പ്പടെ! അവര്‍ക്കിടയില്‍ പതിയെ ഉടലെടുക്കുന്ന സ്നേഹബന്ധവും ജലാലുദ്ദീനിന്‍ നിന്ന് അക്‍ബറിലേക്കുള്ള മുഗള്‍ചക്രവര്‍ത്തിയുടെ പ്രയാണവുമാണ് പിന്നീട് ഈ സിനിമ പ്രതിപാദിക്കുന്നത്.

അഭിനയം, സാങ്കേതികം: ഒരു ചരിത്രപുരുഷനായ് നമ്മുടെയെല്ലാം മനസ്സിലുള്ള അക്‍ബറിന്റെ വീര-പ്രണയ-രൌദ്ര-രാഷ്ടീയഭാവങ്ങള്‍ അവതരിപ്പിക്കുക ഏതൊരു നടനും വലിയ ഒരു വെല്ലുവിളി തന്നെയാണ്. തന്റെ കഴിവിന്റെ പരിമിതികള്‍ മനസ്സിലാക്കി കൊണ്ട്, വീരത്വത്തേക്കാള്‍ അക്‍ബറിന്റെ മാനുഷികഭാവങ്ങള്‍ക്ക് പ്രാധാന്യം നല്‍കി അഷുതോഷ് തയാറാക്കിയ അക്‍ബറെ അവതരിപ്പിക്കുന്നതില്‍, ഒരു പരിധി വരെ ഹൃതിക്ക് വിജയിച്ചിട്ടുണ്ട് - സൂക്ഷ്മാഭിനയത്തിന്റെ അഭാവം നമ്മെ ചിലപ്പോഴൊക്കെ അലോസരപ്പെടുത്തുമെങ്കിലും!

മറുവശത്ത് ജോധയാവാന്‍, പ്രത്യേകിച്ചും ജോധയുടെ ‘രജപുത്ര’ഭാവങ്ങളാവിഷ്ക്കരിക്കാന്‍ ഐശ്വര്യ തെല്ല് കഷ്ടപ്പെടുന്നതായ് തോന്നി. ശുഷ്കമായ മുഖാഭിനയം ഈ സിനിമയിലും ഐശ്വര്യയുടെ പ്രശ്നമായി തുടരുന്നെങ്കിലും അമിതാഭിനയത്തിലേക്ക് വഴുതി വീഴാതെ തന്റെ കഥാപാത്രത്തെ ഐശ്വര്യ കാത്തു. അവരുടെ അഭിനയത്തിന്റെ ഗ്രാഫില്‍ ഈ ചിത്രം വളരെ മുകളിലായിരിക്കുമെന്നതില്‍ സംശയമില്ല.

അഭിനയമേഖലയില്‍ അതിശയിപ്പിക്കുന്ന പുരോഗതി കാണിച്ചിരിക്കുന്ന ഒരു നടന്‍ സോനു സൂദ് ആണ്. രാജ്‌കുമാര്‍ സുജാമലിനെ സോനു വളരെ ഭംഗിയായ് അവതരിപ്പിച്ചിരിക്കുന്നു. അമിതാഭിനയത്തിലേക്ക് വഴുതി വീഴാവുന്ന രംഗങ്ങളില്‍ അദ്ദേഹത്തെ വരിഞ്ഞു കെട്ടി അഭിനയിപ്പിച്ചതില്‍ സംവിധായകനും ഉണ്ട് നല്ലൊരു പങ്ക്.

അക്‍ബറിന്റെ ജീവിതത്തെ ഒരു പരിധി വരെ നിയന്ത്രിച്ചിരുന്ന മഹാം അംഗയെ അവതരിപ്പിച്ച ഇളാ അരുണ്‍ തന്റെ കഥാപാത്രത്തെ മനോഹരമായ് അവതരിപ്പിച്ചിട്ടുണ്ട്. തന്റെ ചെയ്തികളെ അക്‍ബര്‍ ചോദ്യം ചെയ്യുന്ന രംഗത്തില്‍ മാഹം അംഗയുടെ മനോവികാരങ്ങളും നിര്‍വ്വികാരതയും മനസ്സില്‍ തട്ടും വിധം അവര്‍ അഭിനയിച്ചിരിക്കുന്നത് എടുത്ത് പറയാതിരിക്കാനാവില്ല. മഹാം അംഗയുടെ മകനായ ആദം ഖാനായ് വന്ന ഷാജി ചൌധരി, മുഖ്യപ്രതിനായകനായ് ഷരിഫുദ്ദിന്‍ ഹുസ്സൈനെ അവതരിപ്പിച്ച നികിതിന്‍ എന്നിവരും നന്നായിട്ടുണ്ട്. മറ്റുള്ള കഥാപാത്രങ്ങളും പ്രേക്ഷകന്റെ മനസ്സില്‍ തങ്ങി നില്‍ക്കും വിധം തങ്ങളുടെ റോളുകള്‍ നന്നാക്കിയിട്ടുണ്ട്.

ബല്ലു സഹൂജയുടെ ചിത്രസംയോജനം നീളമേറേയുള്ള സിനിമയുടെ വേഗതയ്ക്ക് ആക്കം കൂട്ടാനേറേ പ്രയാസപ്പെട്ടിട്ടുണ്ട്. ഇത്രയും നീളമുള്ള സിനിമ വിരസമാവാതെ രക്ഷപ്പെടുത്തിയതില്‍ സംവിധായകനോടോപ്പം അദ്ദേഹത്തിനുമുണ്ട് വലിയൊരു പങ്ക്. ഓരോ രംഗങ്ങളും ആവശ്യപ്പെടുന്നരീതിയില്‍, രംഗങ്ങളുടെ വികാരതീവ്രത ചോര്‍ന്നു പോകാത്ത വിധം വിശദമായ ഷോട്ടുകളിലൂടെ ഛായാഗ്രഹണകലയിലെ തന്റെ കഴിവ് കിരണ്‍ പ്രകടിപ്പിച്ചിരിക്കുന്നു. നീത ലുല്ലയുടെ വസ്ത്രാലങ്കാരവും മാധവ് കദമിന്റെ മേക്കപ്പും രവി ദേവന്റെ സ്റ്റണ്ട്‌സും സ്റ്റീഫന്‍ ഗോംസിന്റെ ശബ്ദലേഖനവുംസിനിമയ്ക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്നു. സിനിമയ്ക്കനുയോജ്യമായ രീതിയില്‍ ചെയ്തിട്ടുള്ള പങ്കജിന്റെ (ടാറ്റാ എലക്സി) വിഷ്വല്‍ ഇഫക്ട്‌സ് നന്നായിട്ടുണ്ട്. ഉദയസൂര്യന്റെ ആദ്യകിരണങ്ങള്‍ ജോധയുടെ അന്ത:പുരത്തിലെ കണ്ണാടിയില്‍ പ്രതിഫലിക്കുന്ന രംഗം പ്രത്യേകപരാമര്‍ശയോഗ്യമാണ്.
ഗാനങ്ങള്‍: ഒരു ചരിത്ര-പ്രണയകഥയില്‍ സംഗീതം ഒഴിച്ചു കൂടാനാകാത്ത ഘടകമാണ്. ജോധാ-അക്‍ബറില്‍ അഷുതോഷ് തന്റെ മുന്‍‌ചിത്രങ്ങളിലെ സംഗീതശില്പികളെ തന്നെയാണ് ഈ ദൌത്യം ഏല്പിച്ചിരിക്കുന്നത്. ജാവേദ് അക്തറിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നത് ഏ. ആര്‍. റഹ്‌മാന്‍.

ജാവേദ് അലി ആലപിച്ച ‘ജഷ്‌ന്‍ യെ ബഹാറാ ഹെ’ എന്നിവയ്ക്ക് ‘പുതിയ മുഖ’ത്തിലെ ഗാനങ്ങളുടെ വിദൂരഛായയുണ്ട്. ‘അസീം ഓ ഷഹന്‍ഷാ‘ (ഗായകന്‍: അസീം) എന്ന സൂഫിഗാനത്തിന്റെ പശ്ചാത്തലസംഗീതം ചിലയിടങ്ങളില്‍ ലഗാനിലെ ‘ഗനന്‍ ഗനന്‍’ എന്ന ഗാനത്തെ ഓര്‍മ്മപ്പെടുത്തുന്നു.ഈ ഗാനത്തിലും ‘ഖ്വാജാ മേരെ ഖ്വാജാ‘ (ഗായകന്‍: ഏ.ആര്‍. റഹ്‌മാന്‍) എന്ന ഗാനത്തിലും കോറസ് അതിമനോഹരമായ് ഉപയോഗിച്ചിരിക്കുന്നു സംഗീതസംവിധായകന്‍ എന്നത് എടുത്തു പറയേണ്ടതാണ്. ‘മന്‍ മോഹന’ (ഗായിക: ബേല) എന്ന ഭജന്‍ തരക്കേടില്ല. പാട്ടുകള്‍ക്ക് വേണ്ടി സീനുകളുണ്ടാക്കാതെ സീനുകളുടെ മൂഡിനനുസരിച്ചാണ് എല്ലാ ഗാനങ്ങളും സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. മധുശ്രീ, സോനു നിഗം എന്നിവര്‍ മനോഹരമായ് ആലപിച്ച ‘ഇന്‍ ലഹോം കെ ദാമന്‍ മേം‘ എന്ന ഗാനചിത്രീകരണം ഒരു ഉദാഹരണം മാത്രം. ജോധാ-അക്‍ബറിന്റെ ആദ്യസമാഗമം അതിസൂക്ഷ്മമായും മനോഹരമായും ഈ ഗാനത്തിലൂടെ ചിത്രീകരിച്ചിരിക്കുന്നു സംവിധായകന്‍. കഥാപാത്രങ്ങളുടെ മാനസികാവസ്ഥ പ്രതിഫലിക്കുന്ന രീതിയില്‍, സംഗീതത്തിനൊപ്പം ചലനങ്ങളൊ‍രുക്കിയ ചിന്നി പ്രകാശ്, രേഖ പ്രകാശ്, രാജു ഖാന്‍ എന്നിവര്‍ താന്താങ്ങളുടെ പങ്ക് മികച്ചതാക്കി.

എഴുത്തും സിനിമാഭാഷയും: ഒരു സിനിമയ്ക്കാവശ്യമായ സിറ്റുവേഷന്‍സും സംഭാഷണങ്ങളും രൂപപ്പെടുത്തിയെടുക്കുന്നതില്‍ സംവിധായകനും സഹ-എഴുത്തുകാരും വിജയിച്ചു എന്ന് തന്നെ വേണം കരുതാന്‍. സിനിമയോട് ഇഴുകി ചേര്‍ന്ന് കാണാന്‍ പ്രേക്ഷകന് അവസരം നല്‍കുന്ന പല രംഗങ്ങളും സിനിമയിലുണ്ട്. കീഴടങ്ങിയ ശത്രുവിനെ കൊല്ലുന്ന പാരമ്പര്യം താന്‍ ഉപേക്ഷിക്കുന്നു എന്ന് പതിമൂന്നുകാരനായ ചക്രവര്‍ത്തി പടനായകന്‍ ബൈരം ഖാനോട് (യുരി) പറയുന്ന രംഗം, താന്‍ നിരക്ഷരനാണെന്ന് അക്‍ബര്‍ ജോധയോട് പറയുന്ന രംഗം, വിവാഹത്തലേന്നത്തെ സൂഫിമാരുടെ പാട്ടില്‍ ലയിച്ച് ചക്രവര്‍ത്തി നൃത്തച്ചുവടുകള്‍ വെയ്ക്കുന്ന രംഗം, തന്റെ പ്രധാനമന്ത്രിയായിരുന്ന അത്കാ ഖാനെ കൊന്ന ആദം ഖാനെ കൊട്ടാരത്തിന് മുകളില്‍ നിന്ന് വലിച്ചെറിഞ്ഞു കൊല്ലാന്‍ അക്‍ബര്‍ കല്പിക്കുന്ന രംഗം, ട്രോയ് എന്ന സിനിമയില്‍ നിന്ന് അടര്‍ത്തിയെടുത്ത ക്ലൈമാക്സ് സീന്‍ എന്നിവ അവയില്‍ ചിലത് മാത്രം.

30% ചരിത്രം 70% ഭാവന എന്നാണ് ഒരു അഭിമുഖത്തില്‍ അഷുതോഷ് ഈ സിനിമയെ കുറിച്ച് പറഞ്ഞിരുന്നത്. അതനുസരിച്ച് വിലയിരുത്തിയാല്‍ ജോധാ അക്‍ബര്‍ നല്ലൊരു ചിത്രം തന്നെയാണ്. എങ്കിലും ഇത്തിരി ചരിത്രമറിയുന്നവര്‍ക്ക് മനസ്സില്‍ ഒരു പാട് സംശയങ്ങളുയരുക സ്വാഭാവികം. അക്‍ബറിന്റെ ആദ്യഭാര്യയെ കുറിച്ച് സിനിമയില്‍ പരാമര്‍ശങ്ങളൊന്നും തന്നെ ഇല്ല. ഈ സിനിമ കൂടുതല്‍ ഫോക്കസ് ചെയ്യുന്നത് ജോധയും അക്‍ബറുമായുള്ള ബന്ധമായതിനാലാണ് അക്‍ബറിന്റെ ജീവിതത്തിലെ ചരിത്രപരമായ് പ്രാധാന്യം പുലര്‍ത്തുന്ന പല രംഗങ്ങളും ഒഴിവാക്കിയിയിരിക്കുന്നത് എന്ന വാദം മുഖവിലയ്ക്കെടുത്താലും, വൈകാരികമായി ജോധയെ ബാധിക്കാമായിരുന്ന ഈ കഥാപാത്രത്തിന്റെ അഭാവം വിശദീകരണം അര്‍ഹിക്കുന്നതാണ്. ഇത്തരം സംശയങ്ങള്‍ മനസ്സിലുണര്‍ത്തുമെങ്കിലും രചനാപരമായും സാങ്കേതികപരമായും മികച്ചു നില്‍കുന്നു അഷുതോഷ് ചരിത്രത്തില്‍ ഭാവന ചേര്‍ത്തുണ്ടാക്കിയ ഈ ചലച്ചിത്രം - ബോളിവുഡില്‍ നിന്ന് അപൂര്‍വ്വമായി മാത്രം ലഭിക്കുന്ന നല്ല ചിത്രങ്ങളില്‍ ഒന്ന്!


+ കഥയുടെ, സിനിമയുടെ മര്‍മ്മമറിഞ്ഞ സംവിധാനം
+ സാങ്കേതികവിഭാഗം
+ ഗാനങ്ങള്‍, ഗാനരംഗങ്ങള്‍

x മെച്ചപ്പെടുത്താമായിരുന്ന മുഖ്യകഥാപാത്രങ്ങളുടെ അഭിനയം. സൂക്ഷ്മാഭിനയത്തിന് ഒരു പാട് സാദ്ധ്യതകളുണ്ടായിരുന്ന പാത്രങ്ങള്‍ക്ക് തങ്ങളുടേതായ പങ്ക് വലുതായൊന്നും നല്‍കാന്‍ ഹൃതിക്കിനും ഐശ്വര്യക്കുമായില്ല എന്ന് വേണം കരുതാന്‍. മോശമാക്കിയില്ല എന്നത് ആശ്വാസം.
x നീളം: 3മണിക്കൂര്‍ 20 മിനിട്ട് ഇത്തരമൊരു സിനിമയ്ക്ക് അവശ്യമെങ്കിലും, ചില പാട്ടുകളും സീനുകളും ഒഴിവാക്കി നീളം അല്പം ഒന്നു കുറച്ചിരുന്നെങ്കില്‍ വളരെ നന്നായേനെ.

Monday, March 10, 2008

ഇന്ദ്രലോകത്തില്‍ നാ. അഴകപ്പന്‍ - എന്തിനോ വേണ്ടി ഒരു സിനിമ!

കുറിപ്പ്: ഒരു പാട് നാളുകള്‍ക്ക് മുന്‍പാണ് ഈ സിനിമ കണ്ടത്. ഇത്തരം പടപ്പുകളെ കുറിച്ച് പ്രേക്ഷകര്‍ക്ക് ഒരു മുന്നറിയിപ്പായി കൊള്ളട്ടെ എന്ന് കരുതിയാണ് ഇത്തിരി വൈകിയെങ്കിലും ഈ കുറിപ്പെഴുതുന്നത്.
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: തമ്പി രാമയ്യ
നിര്‍മ്മാണം: മാണിക്കം നാരായണന്‍, സെവന്‍‌ത്ത് ചാനല്‍
അനേതാക്കള്‍: വടിവേലു, നാസര്‍, യാമിനി ശര്‍മ, ത്യാഗു, മനോബാല, സുമിത്ര, ശ്രേയ തുടങ്ങിയവര്‍
റിലീസിംഗ് തിയ്യതി: 1ഫെബ്രുവരി‍, 2008

സിനിമ കണ്ടത്: 8 ഫെബ്രുവരി‍, 2008 @ ലാവണ്യ, ബാംഗ്ലൂര്‍
ദൃശ്യന്റെ റേറ്റിംഗ്: 2.50 @ 10


‘ഹിംസൈ അരശന്‍ 23-ആം പുലികേശി’ എന്ന സിനിമയുടെ അപ്രതീക്ഷിതവിജയത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് തമ്പി രാമയ്യ രചന-സംവിധാനം നിര്‍വ്വഹിച്ച് വടിവേലു ത്രിബിള്‍ റോളില്‍ അഭിനയിച്ച സിനിമയാണ് ഇന്ദ്രലോകത്തില്‍ നാ. അഴകപ്പന്‍. സിനിമയെ മനസ്സിലാക്കിയവരും ആ ‘സംഗതി’’ അറിയാത്തവരും തമ്മിലുള്ള അജഗജാന്തരമാണ് ഈ രണ്ടു സിനിമകളും കാണുന്ന ഒരു പ്രേക്ഷകന് ബോദ്ധ്യമാവുന്നത്.

കഥാസംഗ്രഹം.:
ഒരു മകനുണ്ടായി കഴിഞ്ഞാലുടന്‍ നാടു വിട്ടു പോകുന്ന അച്ഛന്മാരുടെ പാരമ്പര്യമുള്ള കുടുംബത്തിലെ ഇപ്പോഴത്തെ ‘മകന്‍‘ ആണ് നാ. അഴകപ്പന്‍ (വടിവേലു). ഒരു നാടകനടനായ അഴകപ്പന്‍ അമ്മയുടെ (സുമിത്ര) നിര്‍ബന്ധപ്രകാരം കല്യാണം കഴിക്കാന്‍ തീരുമാനിക്കുന്നു. രണ്ടാംവിവാഹയോഗം ജാതകത്തില്‍ കണ്ട് വ്യസനിച്ക് നിന്ന അഴകപ്പന് സുഹൃത്തുക്കള്‍ (ത്യാഗു, മനോബാല തുടങ്ങിയവര്‍) ഒരു പോം‌വഴി പറഞ്ഞു കൊടുക്കുന്നു. അമ്പലപറമ്പില്‍ പുതിയതായ് പ്രത്യക്ഷപ്പെട്ട സ്ത്രീപ്രതിമയ്ക്ക് മാല ചാര്‍ത്തി അവളെ ഭാര്യയാക്കുക. പിന്നെ കുറച്ച് കാലം കഴിഞ്ഞ് ഒരു ‘രണ്ടാം വിവാഹം’ ചെയ്ത് സുഖമായ് ജീവിക്കുക. മറ്റു വഴികളൊന്നും ഇല്ലാത്തതിനാല്‍ അഴകപ്പന്‍ ആ ഉപദേശം സ്വീകരിച്ച് ശിലയെ മാലയിട്ട് ഭാര്യയാക്കുന്നു. അന്നു രാത്രി രണ്ട് ഭൂതരൂപിണികള്‍‍ വന്ന് അവനെ പിടിച്ച് കൊണ്ട് സ്വര്‍ഗ്ഗലോകത്തില്‍ കൊണ്ടു പോകുന്നു. താന്‍ കല്യാണം ചെയ്തത് ശാപമോക്ഷം ലഭിച്ച് കഴിയുന്ന ദേവലോകനര്‍ത്തകി രംഭ (യാമിനി ശര്‍മ) യുടെ പ്രതിമയാണെന്ന സത്യം അപ്പോഴാണ് അവനറിയുന്നത്. ഇനി മുതല്‍ എല്ലാ രാത്രിയും സ്വര്‍ഗ്ഗവാതില്‍ അവനു വേണ്ടി തുറന്നു കിടക്കുമെന്ന് രംഭ അവനോട് പറയുന്നു. സ്വര്‍ഗ്ഗലോകവീഥികളിലൂടെയുള്ള അഴകപ്പന്റെ യാത്രകളും അവന്‍ കണ്ടു മുട്ടുന്ന ഇന്ദ്രന്‍ (വടിവേലു), യമന്‍ (വടിവേലു), നാരദന്‍ (നാസര്‍) എന്നീ മുഖങ്ങളുമാണ് പിന്നീട് സിനിമയില്‍ പ്രേക്ഷകനെ കാത്തിരിക്കുന്നത്.

അഭിനയം, സാങ്കേതികം:
കുട്ടിക്കാലത്ത് വായിച്ച ഒരുപാട് സാരോപദേശ കഥകള്‍ വീണ്ടും നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. പക്ഷെ ഒരു സിനിമയില്‍ നിന്ന് നാം പ്രതീക്ഷിക്കുന്നത് അത് മാത്രമല്ലല്ലോ !!! അഭിനയമേഖലയില്‍ പ്രേക്ഷകനെ പ്രീതിപ്പെടുത്താന്‍ ഇതിലഭിനയിച്ച ഒരാള്‍ക്കുമായില്ല. തനിക്ക് കഴിയുന്നതിനേക്കാള്‍ എ‍ത്രയോ മോശമായാണ് അഴകപ്പന്‍-ഇന്ദ്രന്‍-യമന്‍ എന്ന് റോളുകളിലുള്ള വടിവേലുവിന്റെ അഭിനയം. അവസാനരംഗങ്ങളിലുള്ള വാര്‍ദ്ധക്യരൂപവും ഭാവങ്ങളും സ്കൂള്‍ നാടകങ്ങളെ ഓര്‍മ്മിപ്പിച്ചു. നാടകത്തിന്റെ ദൃശ്യഭാഷയോട് സാമ്യതയുള്ളതാവണം ഈ സിനിമയുടേതെന്ന് അണിയറപ്രവര്‍ത്തകര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു എന്ന് വേണം കരുതാന്‍. കഥയും സംഭാഷണങ്ങളും രംഗസജ്ജീകരണങ്ങളും ചമയ-വസ്ത്രാലങ്കാരവും, എന്തിന് തിരക്കഥ പോലും നാടകത്തോട് ചേര്‍ന്നു നില്‍ക്കുന്നവയാണ്. അതു തന്നെയാണ് ഈ ചലച്ചിത്രത്തിന്റെ മുഖ്യപ്രശ്നവും.
ഗോപിനാഥിന്റെ ക്യാമറയ്ക്കും ആന്റണിയുടെ ചിത്രസംയോജനത്തിനും സാബേഷ്-മുരളി ഒരുക്കിയ ഗാനങ്ങള്‍ക്കും ചിത്രത്തിന്റെ ഈ ദുര്‍ഗതിയില്‍ തങ്ങളുടേതായ പങ്കുണ്ട്. ഗസ്റ്റ് റോളില്‍ വരുന്ന ശ്രേയയുടെ ഐറ്റം നമ്പര്‍ പോലും പ്രേക്ഷകരില്‍ യാതൊരു വിധത്തിലുള്ള ചലനവും സൃഷ്ടിക്കുന്നില്ല. ഒരു മോശം തിരനാടകം സിനിമയാക്കിയതിന്റെ ‘മുഴ‘കള്‍ ഉടനീളം കാണാവുന്ന ഈ സിനിമയില്‍ വടിവേലുവിന്റെ ചുരുക്കം ചില തമാശകളും കുറേയേറേ കോപ്രായങ്ങളും മേനക-രംഭ-തിലോത്തമാരുടെ മാദകനൃത്തരംഗങ്ങളും തോട്ടാതരണിയുടെ സെറ്റുകളും മാത്രമാണ് പ്രേക്ഷകരെ രണ്ടര മണിക്കൂര്‍ തിയേറ്ററില്‍ പിടിച്ചിരുത്തുന്നത്.

വാല്‍ക്കഷ്ണം:
സിനിമയെന്ന മാധ്യമത്തെ കുറിച്ച് വലിയ പിടിപാടൊന്നുമില്ലാത്ത ‘സിനിമാ’സൃഷ്ടാക്കള്‍ നല്ല ചില സാങ്കേതികവിദഗ്ദരുടെ സഹായത്തോടെ ഒരുക്കുന്ന ഇത്തരം ചിത്രങ്ങള്‍, പുതിയ ചിന്തകളും പുത്തന്‍ ആശയങ്ങളും വ്യത്യസ്തമായ അവതരണശൈലിയുമായുള്ള തമിഴ് സിനിമയുടെ പ്രയാണത്തിന് എതിരെ നില്‍ക്കുന്നവയാണ്.


+ തോട്ടാതരണിയുടെ വര്‍ണ്ണശബളമായ സെറ്റുകള്‍


x കൃത്രിമാഭിനയം

x കാമ്പില്ലാത്ത കഥ, നാടകീയമായ രംഗങ്ങള്‍, ഒഴുക്കില്ലാത്ത തിരക്കഥ
x അനാവശ്യമായ ഗ്ലാമര്‍ പ്രകടനം, കഥാപാത്രങ്ങള്‍

------------------------------------------------------------------------------------------------
മറ്റു നിരൂപണങ്ങള്‍
http://entertainment.oneindia.in/tamil/reviews/2008/indiralogathil-na-azhagappan-review-020208.html
http://www.hindu.com/cp/2008/02/08/stories/2008020850090300.htm
http://www.indiaglitz.com/channels/tamil/review/9313.html

Wednesday, January 30, 2008

കല്‍ക്കത്താ ന്യൂസ്: നിരാശാജനകം, ബ്ലെസ്സി ചിത്രമായതു കൊണ്ട് മാത്രം!

കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: ബ്ലെസ്സി
നിര്‍മ്മാണം: തമ്പി ആന്റണി, കായല്‍ ഫിലിംസ്
അഭിനേതാക്കള്‍: ദിലീപ്, മീരാ ജാസ്മിന്‍, ഇന്നസെന്റ്, ഇന്ദ്രജിത്ത്, വിമലാരാമന്‍, കൃഷ്ണമൂര്‍ത്തി (കാതല്‍ ഫെയിം), ടോം ജേക്കബ് തുടങ്ങിയവര്‍
റിലീസിംഗ് തിയ്യതി: 25 ജനുവരി‍‍, 2008
സിനിമ കണ്ടത്: 26 ജനുവരി‍‍, 2008 @ കൈരളി, കോഴിക്കോട്
ദൃശ്യന്റെ റേറ്റിംഗ്: 5.98 @ 10


കാഴ്ച, തന്മാത്ര, പളുങ്ക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബ്ലെസ്സി കഥ-തിരക്കഥയൊരുക്കി സംവിധാനം ചെയ്ത പുതിയ ചിത്രമാണ് കല്‍ക്കത്ത ന്യൂസ്. ദിലീപ്-മീരാജാസ്മിന്‍ ജോഡികള്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രം കായല്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്നത് തമ്പി ആന്റണിയാണ്. കാഴ്ച, തന്മാത്ര (പളുങ്ക് കാണാന്‍ ഇതു വരെ എനിക്കായില്ല) എന്ന മുന്‍‌കാലചിത്രങ്ങള്‍ കണ്ട് ഇഷ്ടപ്പെട്ട പ്രേക്ഷകനെ ബ്ലെസ്സി നിരാശപ്പെടുത്തുമെങ്കിലും അദ്ദേഹത്തിന്റെ പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ കല്‍ക്കത്ത ന്യൂസും കാണിച്ചു തരുന്നുണ്ട്. ഒരുപക്ഷെ, ഒന്ന് രണ്ട് റീല്‍ കുറച്ച് ഈ ചിത്രം ഒന്ന് റീ-ഫോര്‍മാറ്റ് ചെയ്തിരുന്നെങ്കില്‍ കഴിഞ്ഞ 3-4 കൊല്ലത്തിനിടയ്ക്ക് മലയാളത്തിളിറങ്ങിയ നല്ല ചിത്രങ്ങളിലൊന്നായ് മാറിയേനെ ഈ ചിത്രം.

കഥാസംഗ്രഹം:
കല്‍ക്കത്താനഗരത്തില്‍ ജനിച്ച് വളര്‍ന്ന്, ഇപ്പോള്‍ കല്‍ക്കത്താന്യൂസ് എന്ന ചാനലിന്റെ റിപ്പോര്‍ട്ടറായ് ജോലി ചെയ്യുന്ന അജിത് തോമസിന്റെ (ദിലീപ്) ‘ഷാഡോസ് ഓഫ് കല്‍ക്കത്ത’ എന്ന ഡോക്യു-ഫിക്ഷന്‌ ലഭിച്ച ഇന്റര്‍നാഷണല്‍ അവാര്‍ഡ് സമ്മാനിക്കുന്ന ചടങ്ങോടെയാണ് സിനിമ ആരംഭിക്കുന്നത്. ചെറുപ്പത്തിലേ അച്ഛന്‍ നഷ്ടപ്പെട്ട അജിത് അമ്മയും രണ്ട് സഹോദരികളോടുമൊന്നിച്ചാണ് താമസം. സ്മിത (വിമലാ രാമന്‍), അരുണ (മാനസ), ഷീല (ബൃന്ദ) (പിന്നെ ഉണ്ണി ശിവപാല്‍ അവതരിപ്പിക്കുന്ന എനിക്ക് പേരോര്‍മ്മയില്ലാത്ത ഒരു കഥാപാത്രവും) തുടങ്ങിയ സഹപ്രവര്‍ത്തകരടങ്ങുന്ന നല്ല ഒരു ടീം അജിത്തിനുണ്ട്. ക്ഷണിക്കപ്പെട്ട സദസ്സിന് മുന്‍പില്‍ ‘ഷാഡോസ് ഓഫ് കല്‍ക്കത്ത’യുടെ പ്രദര്‍ശനമാരംഭിക്കുമ്പോള്‍ അജിത്ത് ‘കല്‍ക്കത്തയുടെ നിഴലുകള്‍’ പോലെ കടന്നു പോയ നാളുകള്‍ ഓര്‍ത്തെടുക്കുകയാണ്. ദുര്‍ഗ്ഗാപൂജയെ കുറിച്ചുള്ള ഒരു പരിപാടിയുടെ ഷൂട്ടിംഗിനിടയില്‍ ക്യാമറയിലേക്ക് വഴി തെറ്റി കടന്നു വന്ന ഹരി (ഇന്ദ്രജിത്ത്)യുടെ മരണം അജിത്തിന്റെ മനസ്സില്‍ നോവലായ് മാറിയത് അപ്രതീക്ഷിതമായിരുന്നു. പൂജയ്ക്കിടയിലും പിന്നെ ട്രാമിലും മറ്റുമായ് അവിചാരിതമായ് കണ്ടുമുട്ടിയ ഹരിയും ഹരിയുടെ ഭാര്യയും (മീര ജാസ്മിന്‍ അവതരിപ്പിച്ച കൃഷ്ണപ്രിയ) അവന്റെ മനസ്സില്‍ ഒരു ദുരൂഹതയാവുന്നു. നഗരത്തിലെ ഒരു ചെറുകിട ലോഡ്ജില്‍ നിന്ന് അര്‍ദ്ധബോധാവസ്ഥയില്‍ കണ്ടത്തിയ കൃഷ്ണപ്രിയയെ, കൈരളീ സമാജം സെക്രട്ടറിയുടെയും (ഇന്നസെന്റ്) ഭാര്യയുടെയും (ബിന്ദു മേനോന്‍) സഹായത്തോടെ അവന്‍ പതുക്കെ ജീവിതത്തിലേക്ക് മടക്കി കൊണ്ടു വരുന്നു. അവര്‍ക്കിടയില്‍ പതിയെ ഒരു പ്രണയം നാമ്പെടുക്കവേ കൃഷ്ണപ്രിയയിലൂടെ അജിത്ത് മനസ്സിലാക്കുന്ന ഭയപ്പെടുത്തുന്ന ചില യാഥാര്‍ഥ്യങ്ങളും അവയിലൂടെയുള്ള സഞ്ചാരവുമാണ് കല്‍ക്കത്ത ന്യൂസ് പ്രേക്ഷകന് നല്‍കുന്നത്.

അഭിനയം, സാങ്കേതികം:
മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച ദിലീപ്, മീര എന്നിവര്‍ സംവിധായകന്‍ ‘പറഞ്ഞ‘ പോലെ അഭിനയിച്ചിരിക്കുന്നുവെങ്കിലും മന്ദഗതിയില്‍ സഞ്ചരിക്കുന്ന സിനിമയില്‍ അവരുടെ പ്രകടനം വിരസമായ് അനുഭവപ്പെടുന്നു. പ്രണയവാചകങ്ങള്‍ ദിലീപിന്റെ നാവില്‍ നിന്ന് പുറത്തേക്ക് വരുമ്പോള്‍ വെറും വാചകങ്ങളായ് മാറുന്നു. എങ്കിലും തന്റെ മുന്‍‌ചിത്രങ്ങളെ അപേക്ഷിച്ച് ദിലീപിന്റെ ‘അഭിനയഗ്രാഫ്’ ഈ ചിത്രത്തില്‍ മുകളിലേക്കാണ്. പക്ഷെ രസതന്ത്രം, ഒരേ കടല്‍ എന്നീ സിനിമകളിലെ അഭിനയത്തിന്റെ നിഴല്‍ മാത്രമായ് ഒതുങ്ങുന്നു മീരയുടെ പ്രകടനം . കല്‍ക്കത്താ നഗരത്തിലെ മലയാളിപിമ്പിനെ ഇന്ദ്രജിത്ത് നന്നായി അവതരിപ്പിച്ചിരിക്കുന്നു. കുറച്ച് നേരം മാത്രമേ ഉള്ളുവെങ്കിലും ടോം ജേക്കബ്ബ് അവതരിപ്പിച്ച പെട്ടികടക്കാരന്‍ നന്നായിട്ടുണ്ട്. മറ്റുള്ളവരെല്ലാം സാധാരണമായ് തോന്നി.

സംവിധായകന്‍ മനസ്സില്‍ കണ്ടതും കാണാത്തതുമായ കല്‍ക്കത്ത നമുക്ക് കാണിച്ചു തരുന്ന കുമാറിന്റെ ഛായഗ്രഹണമികവ് സിനിമയിലാകെ നിറഞ്ഞു നില്‍ക്കുന്നു. യാഥാര്‍ത്ഥ്യബോധത്തോടെയുള്ള വെളിച്ചക്രമീകരണം, അനാവശ്യആംഗിളുകളുടെ അഭാവം തുടങ്ങിയവ പ്ലസ് പോയിന്റുകളാണ്. മനു ജഗത്തിന്റെ കലാസംവിധാനം എടുത്ത് പറയേണ്ടതാണ്. കഥാപാത്രങ്ങള്‍ക്കും കഥയ്ക്കും പരിസരമൊരുക്കുക എന്നത് പലരും കരുതുന്നത് പോലെ ഒരു സൂത്രപണിയല്ല. മനുവിന്റെ പക്വതയാര്‍ന്ന കലാവൈദഗ്‌ദ്യം കല്‍കത്താ ന്യൂസിന്റെ മാറ്റ് കൂട്ടുന്നു. സമര്‍ത്ഥവും വ്യത്യസ്തവുമായ കട്ട്‌സിലൂടെ കഥയെ നയിക്കുന്ന വിജയ് ശങ്കറിന്റെ ചിത്രസംയോജനം നന്നെങ്കിലും, സിനിമയുടെ വേഗതകുറവില്‍ ഒരു പങ്ക് എഡിറ്റര്‍ക്കും അവകാശപ്പെട്ടതാണ്. രഞ്ജിത്ത് അമ്പാടിയുടെ മേക്കപ്പും സായിയുടെ വസ്താലങ്കാരവും മികച്ചു നില്‍ക്കുന്നു.
മലയാളത്തില്‍ അടുത്ത കാലത്തിറങ്ങിയ സിനിമകളില്‍ ടെക്‍നിക്കലി ഏറ്റവും മികച്ച ഒന്നാണ് കല്‍കത്ത ന്യൂസ് എന്ന് നിസ്സംശയം പറയാം. സാങ്കേതികത്തികവ് എന്നാല്‍ കമ്പ്യൂട്ടര്‍ ഗ്രാഫിക്സിന്റെ അധികപ്രസരമാണെന്ന ഒരു തെറ്റിദ്ധാരണ പ്രേക്ഷകനും സിനിമാപ്രവര്‍ത്തകര്‍ക്കും ഈയിടെയായ് ഉണ്ട്. എന്നാല്‍ സിനിമയുടെ കഥയ്ക്കനുയോജ്യമായ രീതിയില്‍ ഒരുക്കിയ പരിസരങ്ങള്‍ യഥാവിധി പകര്‍ത്തുകയും സംയോജിപ്പിക്കുകയും ക്രമീകരിക്കുകയും ഇം‌പ്രൊവൈസ് ചെയ്യുകയുമാണ് യഥാര്‍ത്ഥത്തില്‍ ചലച്ചിത്രമെന്ന മാധ്യമം ആവശ്യപ്പെടുന്ന സങ്കേതികമേന്മയെന്ന് തിരിച്ചറിഞ്ഞ അപൂര്‍വ്വം ചില മലയാളസംവിധായകരില്‍ ഒരാളാണ് താനെന്ന് ബ്ലെസ്സി ഈ സിനിമയിലൂടെ കാണിച്ചു തരുന്നു.

ചിത്രത്തിനായ് ദേബ് ജ്യോതി-ശരത് വയലാര്‍ ടീം ഒരുക്കിയ ഗാനങ്ങള്‍ മെലോഡിയസാണെങ്കിലും, അനവസരത്തിലുള്ള അവയുടെ പ്രവേശനം മൂലം സിനിമ കണ്ടിരിക്കുമ്പോള്‍ നാം അവയെ ശ്രദ്ധിക്കാന്‍ വിട്ടു പോവുകയും, തന്മൂലം എതിരഭിപ്രായം ഉണ്ടാവുകയും ചെയ്യും. പിന്നീട് ആ ഗാനങ്ങള്‍ മ്യൂസിക്ക് ഇന്‍ഡ്യാ‍ ഓ‌ണ്‍‌ലൈനില്‍ കേട്ടപ്പോളാണ് ഗാനങ്ങളെ കുറിച്ചുള്ള എന്റെ ആദ്യാഭിപ്രായം മാറിയത്. മുറിയിലെ വെളിച്ചമണച്ച് കുറഞ്ഞ ശബ്ദത്തില്‍ കേട്ടു കൊണ്ട് പതിയെ സുഖകരമായ ഉറക്കത്തിലേക്ക് നയിക്കാന്‍ പര്യാപ്തമായയാണ് അവ. ‘എങ്ങു നിന്നു വന്ന പഞ്ചവര്‍ണ്ണക്കിളി‘, ‘അകലെയൊരു ചില്ല‘ എന്നിവ നന്നായിരിക്കുന്നു. ‘കണ്ണാടി കൂട്ടിലെ‘ എന്ന ഗാനത്തിനും ഗാനചിത്രീകരണത്തിനും ഒരു പുതുമയുമില്ല. സിനിമയ്ക്ക് അതാവശ്യവുമില്ല.

സാധരണക്കാരന്റെ അസാധാരണബന്ധങ്ങള്‍, അതിനെ ഉലച്ചിലുകള്‍, പ്രതീക്ഷകള്‍, പൂവിടലുകള്‍, മരുപ്പച്ചകള്‍, മധുരനൊമ്പരപ്പാടുകള്‍ എന്നിവ അനുഭവമാക്കുന്ന മറ്റു ബ്ലെസ്സി ചിത്രങ്ങളുമായ് താരതമ്യപ്പെടുത്തിയാല്‍ കല്‍ക്കത്താ ന്യൂസ് ഒരു നിരാശയാണ്. പുതുതായൊന്നും പറയാനില്ലാത്തതെങ്കിലും സിനിമയുടെ സാദ്ധ്യതകളുള്ള ഒരു കഥയ്ക്ക് ഒരുക്കിയ സാധാരണമായ തിരക്കഥയാണ് ഈ നിരാശയ്ക്ക് പ്രധാനകാരണം. ബ്ലെസ്സിയിലെ നല്ല സംവിധായകനെ കാണിച്ചു തരുന്ന സിനിമയിലെ ആദ്യ 15 മിനിറ്റും അവസാന 15 മിനിറ്റും മനോഹരമാണെങ്കില്‍ അവയെ ഇണക്കുന്ന സമയം ഏറെക്കുറെ വിരസമാണ്. മഹാനദി, സൂത്രധാരന്‍ തുടങ്ങിയ ഒരുപാട് സിനിമകള്‍ ഒരുക്കിയ കാഴ്ചകള്‍ ഈ സിനിമയില്‍ അറിഞ്ഞോ അറിയാതെയോ കടന്നു കൂടിയിട്ടുണ്ട്.

+ കുമാറിന്റെ ഛായാഗ്രഹണം, മനുവിന്റെ പക്വതയാര്‍ന്ന കലാവൈദഗ്‌ദ്യം, വിജയ് ശങ്കറിന്റെ ചിത്രസംയോജനം
+ ബ്ലെസ്സിയുടെ സംവിധാനപാടവം തെളിയിക്കുന്ന അവസാന 15 നിമിഷങ്ങള്‍
+ കല്‍ക്കത്തയുടെ പരിസരങ്ങള്‍

x ഇഴഞ്ഞു നീങ്ങുന്ന തിരക്കഥ. നല്ലൊരു സിനിമയായ് ആരംഭിക്കുകയും നല്ലൊരു സിനിമയായ് അവസാനിക്കുകയും ചെയ്യുന്നെങ്കിലും ഇടയിലെ ‘കാറ്റുവീഴ്ച‘ സിനിമയുടെ ടോട്ടാലിറ്റിയ്ക്ക് പ്രതികൂലമാവുന്നു.
x നമുക്കൊക്കെ ഏറെ ഇഷ്ടമെങ്കിലും, ആവര്‍ത്തനവിരസമാവുന്ന മീരയുടെ അഭിനയശൈലി
x ആര്‍ക്കുമൂഹിക്കാനാവുന്ന കഥ
x കഥയുടെ യാഥാര്‍ത്ഥ്യബോധത്തോട് മാറി നില്‍ക്കുന്ന ബ്ലാക്ക് മാജിക്ക്, പ്രേതവുമായുള്ള കമ്മ്യൂണിക്കേഷന്‍ തുടങ്ങിയ അവിശ്വസനീയമായ സംഭവപരമ്പരകള്‍.

വാല്‍ക്കഷ്ണം: കച്ചവടസിനിമയുടെ ഇടുങ്ങിയ ചുവരുകള്‍ക്കുള്ളില്‍ നിന്നു കൊണ്ട് സിനിമയിലെ കലയെ പ്രേക്ഷകനിലേക്ക് പകരാന്‍ ശ്രമിക്കുന്ന ബ്ലെസ്സിയുടെ ശ്രമത്തെ കാണാതിരിക്കാനും പ്രശംസിക്കാതിരിക്കാനും നമുക്കാവില്ല.

Thursday, January 24, 2008

ഓഫ് ദി പീപ്പിള്‍: ഒരു സീരിയസ്സ് സിനിമാല

കഥ, സംവിധാനം: ജയരാജ്
തിരക്കഥ, സംഭാഷണം: ശ്രീകുമാര്‍ ശ്രേയസ്സ്
നിര്‍മ്മാണം: ന്യൂ ജനറേഷന്‍ സിനിമ അഭിനേതാക്കള്‍: അരുണ്‍, അര്‍ജ്ജുന്‍, പത്മകുമാര്‍, തുടങ്ങിയവര്‍
റിലീസിംഗ് തിയ്യതി: 4 ജനുവരി‍‍, 2008

സിനിമ കണ്ടത്:
4 ജനുവരി‍‍, 2008 @ കൈരളി, കോഴിക്കോട്
ദൃശ്യന്റെ റേറ്റിംഗ്: 1.97 @ 10

ന്യൂ ജനറേഷന്‍ സിനിമയുടെ ബാനറില്‍, ജയരാജ് കഥയെഴുതി നിര്‍മ്മിച്ച് സംവിധാനം ചെയ്ത ഫോര്‍ ദി പീപ്പിള്‍ 2008ലെ ആദ്യ മലയാളസിനിമയാണ്. ജനുവരി നാലാം തീയതി ഇറങ്ങിയ ഈ ചിത്രം അന്നു തന്നെ ഞാന്‍ കണ്ടിരുന്നെങ്കിലും ഒരു റിവ്യൂ കൂടി എഴുതി സമയം കളയാന്‍ ഇതു വരെ തോന്നിയിരുന്നില്ല. കണ്ട വൃത്തികേടിനെ കുറിച്ച് ഒരിക്കല്‍ കൂടെ ഓര്‍ക്കാനിഷ്ടമില്ലായിരുന്നു എന്നതാണ് സത്യം.രണ്ടു വരി എഴുതിക്കളയാന്‍ ധൈര്യം കിട്ടിയത് ഇന്നു മാത്രം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ മലയാള ചലച്ചിത്രമായ, ജയരാജ് തന്നെ സംവിധാനം ചെയ്ത, ‘മില്ലേനിയം സ്റ്റാര്‍‌സി‘നേക്കാള്‍‍ ദുസ്സഹമാണ് ഈ ചലച്ചിത്രാനുഭവം!

കഥാസംഗ്രഹം:
ജയിലില്‍ നിന്നിറങ്ങിയ ‘ഫോര്‍ പീപ്പിള്‍’ ഇന്ന് മൂന്നു പേരേയുള്ളൂ- ഈശ്വര്‍ (അര്‍ജ്ജുന്‍), അരവിന്ദ് (അരുണ്‍), റഫീക്ക് (പത്മകുമാര്‍) . കൂട്ടത്തിലെ പാട്ടുകാരന്‍ വിവേക് (ഭരത്) പീപ്പിള്‍‌സിനെ പോലീസുമായുള്ള സംഘട്ടനത്തില്‍ കൊല്ലപ്പെട്ടു കഴിഞ്ഞിരിക്കുന്നു. (തമിഴില്‍ നല്ല മാര്‍ക്കറ്റുള്ള ഭരതിനെ കിട്ടാന്‍ ഒരു നിര്‍വ്വാഹവുമില്ല എന്ന് മനസ്സിലാക്കിയ കഥാക്കൃത്തിന്റെ ഒരു ബുദ്ധിയേ!). നഗരത്തില്‍ പുതിയതായി ചാര്‍ജ്ജെടുത്ത അസി.കമ്മീഷണര്‍ ഹരിശങ്കര്‍(ഹര്‍ഷന്‍) യാദൃശ്ചികമായി ഇവരിലെ നാലാമനാകുന്നു. ബുദ്ധിമാനായ കുറ്റവാളിയായ ഡി.ജി.പി.‍ അവര്‍ക്കിടയിലേക്ക് ഒരു ചാരനെ അയക്കുന്നതിനെ തുടര്‍ന്ന് ഫോര്‍ ദി പീപ്പിള്‍ നേരിടുന്ന പ്രശ്നങ്ങളാണ് സിനിമ പ്രേക്ഷകന് പിന്നീട് കാണിച്ചു തരുന്നത്.


അഭിനയം, സാങ്കേതികം:

അഭിനയത്തിന്റെ കാര്യത്തില്‍ ഓരോരുത്തരും മോശമാവാന്‍ മത്സരിക്കുകയാണെന്ന് തോന്നും. സിനിമയുടെ മുക്കാല്‍ ഭാഗം സമയത്തും ചെഗുവേരയുടെ വേഷവിധാനത്തില്‍ മലമുകളിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന പീപ്പിള്‍ സംഘം, അതിനാടകീയമായ രീതിയില്‍ അഭിനയിക്കുന്ന മൂന്നാര്‍ സംഘം, വില്ലന്മാര്‍, മന്ത്രിമാര്‍, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരില്‍ നിന്ന് മൂന്നം കിട അഭിനയമാണ് നമുക്ക് കാണാനാകുന്നത്. ദേവിപ്രിയ അവതരിപ്പിച്ച പത്രപ്രവര്‍ത്തക മാത്രമാണ് തമ്മില്‍ ഭേദം.
കഥ, തിര‍ക്കഥ എന്നിവയെ കുറിച്ച് പറയാതിരിക്കുന്നതാണ് നല്ലത്. ഫോര്‍ ദി പീപ്പിള്‍ + ദി ഡിപ്പാര്‍ട്ടഡ് = ഓഫ് ദി പീപ്പിള്‍ എന്ന് പറയുന്നത് തന്നെ ധാരാളമാകുമെന്ന് തോന്നുന്നു. കൂടാതെ കൈരളി ടി.വി.-ഹാരിസ്, മൂന്നാര്‍-മൂവ്വര്‍ സംഘം, സുധാകരന്‍-അച്യുതാനന്ദന്‍ പ്രശ്നങ്ങള്‍ തുടങ്ങിയ കാലിക-രാഷ്ട്രീയ സംഭവവികാസങ്ങളും മുഖ്യധാരയില്‍ ചേര്‍ത്ത് തട്ടികൂട്ടിയ ഈ കഥയ്ക്ക് തിരക്കഥ എന്നൊന്ന് എഴുതാന്‍ ശ്രീകുമാര്‍ ശ്രേയസ്സ് വല്ലാതെ പണിപ്പെട്ടിട്ടുണ്ടാകുമെന്ന് തോന്നുന്നില്ല.

തനു ബാലക്കിന്റെ , ഫോര്‍ ദി പീപ്പിളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട, അച്ചടക്കമില്ലാത്ത ക്യാമറാ ചലനങ്ങളും ചടുലതയാര്‍ന്ന ചിത്രസംയോജനവും കണ്ണുകള്‍ക്ക് വിരസമാവുന്നു. ജയരാജും ജോയിയും എന്തിനോ വേണ്ടി കുത്തിക്കുറിച്ച വരികളും, വിനു തോമസ് എവിടെ നിന്നൊക്കെയോ കൊണ്ട് വന്ന സംഗീതവും ആര്‍ക്ക് രസിക്കുമെന്ന് മനസ്സിലാവുന്നില്ല. ഗാനരംഗങ്ങളില്‍ കാണികളെ പുറത്തേക്ക് പോകാതെ പിടിച്ചിരുത്തുന്നത് ഒരു ജോഡി തുടകളും 2 പൊക്കിളുകളും മാത്രമായിരിക്കണം! കലാസംവിധാനം തെറ്റില്ലെന്ന് മാത്രം. സംഘട്ടനങ്ങള്‍ ഭേദമാണ്.

സംവിധായകന്‍ എന്ന നിലയില്‍ ജയരാജ് ഈ ചിത്രത്തില്‍ വന്‍പരാജയമാണ്. കോമ്മണ്‍ സെന്‍സില്ലാത്ത ഇത്തരം ചലച്ചിത്രങ്ങള്‍ തുടര്‍ച്ചയായി പടയ്ക്കാന്‍ മാത്രം തൊലിക്കട്ടി ജയരാജിനുണ്ടോ എന്നത് വസ്തുത ശരിക്കുമെന്നെ അമ്പരിപ്പിച്ചു. മലയാളിയ്ക്ക് കുറച്ചൊക്കെ നല്ല സിനിമകള്‍ നല്‍കിയ പ്രതിഭാധനനായ ഒരു സംവിധായകന്റെ അന്ത്യകൂദാശയായ് മാറരുതേ ഈ ചിത്രം എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.

+ ഒന്നുമില്ല!!!


x പറയാനൊന്നുമില്ലാത്ത കഥ, എഴുതാത്ത തിരക്കഥ, മൂന്നം കിട അഭിനയം തുടങ്ങിയ ഒരു നീണ്ട നിര തന്നെയുണ്ട്. ഇതില്‍ കൂടുതല്‍ ഓര്‍ക്കാന്‍ ഇഷ്ടമില്ലാത്തതിനാല്‍ ഇവിടെ നിര്‍ത്തുന്നു!

വാല്‍ക്കഷ്ണം:
‘സിനിമാല’ ടീം ഈ ചിത്രം സംവിധാനം ചെയ്തിരുന്നെങ്കില്‍ ചിരിക്കാനെങ്കിലും ഇത്തിരി കാണുമായിരുന്നു!

Tuesday, January 15, 2008

മൃഗം: ഗ്രാമത്തിന്‍‌റ്റെ വന്യമുഖം, കാമത്തിന്‍‌റ്റെയും!

കഥ, തിരക്കഥ, തിരക്കഥ, സംവിധാനം: സാമി
നിര്‍മ്മാണം: കാര്‍ത്തിക് ജെയ്
അഭിനേതാക്കള്‍: ആദി (പുതുമുഖം), പത്മപ്രിയ, ഡോണ, കഞ്ച കറുപ്പ തുടങ്ങിയവര്‍
റിലീസിംഗ് തിയ്യതി: 14 ഡിസംബര്‍‍‍, 2007
ദൃശ്യന്റെ റേറ്റിംഗ്: 7.75 @ 10





ഒരു സംഭവകഥയെ ആസ്പദമാക്കി സാമി രചിച്ച് സാക്ഷാത്കരിച്ച ചിത്രമാണ് മൃഗം. ഉള്‍നാടന്‍ ഗ്രാമത്തിന്റെ തീഷ്ണരൌദ്രതയും വന്യമായ കാമാവേശവും നന്മതിന്മകള്‍ ഇടകലര്‍ന്ന ചിന്തകളും സമന്വയിപ്പിച്ച ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് കാര്‍ത്തി ജൈ ആണ്.

കഥാസംഗ്രഹം:
ജല ഉപഭോഗത്തിന്റെ പേരില്‍ തമ്മില്‍ തല്ലി നില്‍ക്കുന്ന മധുര ജില്ലയില്‍ പെട്ട ഗ്രാമങ്ങളിലൊന്നിലാണ് അന്‍പഴകന്‍ അഥവാ അയ്യനാര്‍ (ആദി) താമസിക്കുന്നത്. വിത്തുകാളകളുമായുള്ള സഹവാസം അവനിലും ആ സ്വഭാവം പകര്‍ത്തി. പെണ്ണ് - അത് വേശ്യയായാലും ഭാര്യയായാലും അന്യന്റെ മുതലായാലും - അവനൊരു ഹരമാണ്. തന്റെ ആരോഗ്യദൃഡമായ ശരീരത്തില്‍‍ അമിതമായ് അഹങ്കരിക്കുന്ന അവന്റെ ജീവിതം പെണ്ണില്‍ നിന്ന് പെണ്ണിലേക്ക് ഒഴുകി നടക്കുമ്പോഴാണ് അടുത്ത ഗ്രാമത്തില്‍ വെച്ച് അവന്‍ അഴകമ്മയെ (പത്മപ്രിയ) കാണുന്നത്. അവളെ കല്യാണം കഴിക്കുന്നതാണ് ബലമായി പ്രാപിക്കുന്നതിനേക്കാള്‍ നല്ലതെന്ന സുഹൃത്ത് ഇടിത്താങ്കി (കഞ്ച കറുപ്പ)യുടെ ഉപദേശം അയ്യനാര്‍ സ്വീകരിക്കുന്നു. പക്ഷെ അഴകമ്മ അവന്‍ കരുതിയ പോലെ ഒരു സാധാരണ നാട്ടു പെണ്ണായിരുന്നില്ല. അയ്യനാരോ, അവള്‍ കരുതിയ പോലെ ജീവിത ശൈലിയിലെ മാറ്റങ്ങള്‍ സ്വീകരിക്കുന്ന ഒരു മനുഷ്യനുമായിരുന്നില്ല. അവര്‍ തമ്മിലുണ്ടാവുന്ന ദാമ്പത്യത്തിലെ മാനസികവും ശാരീരികവുമായ പോരാട്ടങ്ങളാണ് പിന്നെ സിനിമയിലെ വഴിത്തിരിവുകളിലൂടെ നാം അഭിമുഖീകരിക്കുന്നത്. അവരിലൂടെ നാമറിയുന്ന സ്നേഹത്തിന്റെ ശക്തി, മനസ്സിന്റെ ദൌര്‍ബല്യങ്ങള്‍, ജീവിതത്തിന്റെ വേലിപ്പുറങ്ങളില്‍ കാമ-ക്രോധാദികളുടെ പടര്‍ന്നുകയറ്റം, രോഗം-പ്രതിവിധി-ശരീരത്തിന്റെയും മനസ്സിന്റെയും പ്രതിപ്രവര്‍ത്തനം എന്നിവയിലൂടെ കഥ പുരോഗമിക്കുന്നു.

അഭിനയം, സാങ്കേതികം:
ഇതു പോലെ ഒരു കഥയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിനേക്കള്‍ ബുദ്ധിമുട്ടാണ് അതിനു ചേര്‍ന്ന അഭിനേതാക്കളെ കണ്ടു പിടിക്കുന്നത്. ഇതിലെ പ്രധാന കഥാപാത്രങ്ങളായ അയ്യനാര്‍, അഴകമ്മ എന്നിവര്‍ വളരെ ശക്തമാണ്, ആദ്യന്തം കഥ കൊണ്ടു പോകേണ്ടവരാണ്. തമിഴിലെ പ്രമുഖ താരങ്ങളെല്ലാം കയ്യൊഴിഞ്ഞ നായകപാത്രത്തിന് ജീവന്‍ നല്‍കാന്‍ സംവിധായകന്‍ കണ്ടുപിടിച്ചത് പുതുമുഖം ആദിയേയാണ്. അഴകമ്മയെ അവതരിപ്പിക്കാന്‍ പത്മപ്രിയയേയും. എഴുത്തുകാരന്റെ കടലാസില്‍ നിന്നും സംവിധായകന്റെ മനസ്സിലെ ഫ്രെയിമുകളിലേക്കുള്ള പരിണാമം മനോഹരമാക്കാന്‍ ആദിയ്ക്കും പത്മപ്രിയയ്ക്കുമായിരിക്കുന്നു.

മൃഗത്തിന്റെ സവിശേഷത പാത്രസൃഷ്ടിയിലെ പൂര്‍ണ്ണതയും നടീ-നടന്മാരുടെ തിരഞ്ഞെടുപ്പിലെ വൈദഗ്‌ദ്യവുമാണ്. അയ്യനാരുടെ അമ്മ (ലക്ഷ്മി അമ്മാള്‍), ഗ്രാമത്തിലെ മറ്റു മുഖങ്ങള്‍ തുടങ്ങിയ എല്ലാവരും പൂര്‍ണ്ണ കഥാപാത്രങ്ങളാണ്. ഓരോരുത്തരുടെയും ശരീര-ശാരീര സവിശേഷതകള്‍ പ്രതിഫലിപ്പിക്കാനുതകുന്ന മുഖങ്ങളേയാണ് സംവിധായകന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ഗ്രാമത്തിലെ വേശ്യ (ഡോണ), നല്ലവനായ ഡോക്ടര്‍ എന്നിങ്ങനെ ക്ലീഷേ കഥാപാത്രങ്ങളുണ്ടെങ്കിലും അവയെല്ലാം കഥയില്‍ നിന്നും ഒഴിവാക്കാനാവാത്തവയാണ്.
ഏയ്‌ഡ്‌സ് എന്ന മാരകരോഗം, അതിന്റെ ഭവിഷ്യത്തുകള്‍, രോഗത്തെ കുറിച്ചുള്ള ആളുകളുടെ തെറ്റിദ്ധാരണകള്‍ തുടങ്ങിയവ സിനിമയില്‍ പ്രതിപാദിക്കുന്നുണ്ട്. പക്ഷെ അവയെല്ലാം ഒരു പഠനസിനിമ എന്ന നിലയിലേക്ക് കൊണ്ടു വരാതെയുള്ള ബോധവല്‍‌ക്കരണരീതി പരീക്ഷിച്ച സംവിധായകന്റെ സാമൂഹികബോധം ശ്ലാഘനീയമാണ്. ഇത്തരമൊരു കഥയില്‍ ഒഴിച്ചു കൂടാനാവാത്ത സെക്ഷ്വല്‍ രംഗങ്ങളും സംഭാഷണങ്ങളും അതിരു കവിയാതെ അവതരിപ്പിച്ചിരിക്കുന്നതിലും സംവിധായകന്‍ വിജയിച്ചിരിക്കുന്നു. വാണിജ്യപരമായ കാരണങ്ങളാല്‍ ഇത്തരം രംഗങ്ങള്‍ സിനിമയില്‍ കുത്തി നിറയ്ക്കുന്ന നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും ഇതൊരു വഴിക്കാട്ടിയാവട്ടെ.

വാര്‍ത്തകളും വിവാദങ്ങളും ‘മൃഗ‘ത്തിന്റെ കൂടെ എപ്പോഴുമുണ്ടായിരുന്നു. നായികനടിയെ കരണത്തടിച്ച സംവിധായകനെ കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ കൊണ്ടാടിയപ്പോള്‍, സെന്‍സര്‍ സര്‍ഫിക്കേറ്റും റിലീസ് തീയതിയും ലഭിച്ച ശേഷം മൃഗ പരിരക്ഷണ വിഭാഗക്കാര്‍ സിനിമയിലെ ജല്ലിക്കട്ട് (കാളപ്പോര്) രംഗത്തിനെതിരെ പരാതിയുമായ് കോടതിയെ സമീപിച്ചത് അപ്രതീക്ഷിതമായിരുന്നു. അവസാനം ‘സിനിമയിലെ മര്‍മ്മപധാനമായ രംഗ‘മെന്ന്’ സംവിധായകന്‍ അഭിപ്രായപ്പെട്ട രംഗം മുറിച്ചു മാറ്റിയാണ് സിനിമ തിയേറ്ററുകളിലെത്തിയത്. ഈ നടപടിക്കെതിരെ യൂണിറ്റ് അംഗങ്ങളൊന്നാകെ റിലീസിനു ശേഷം ഒരു നാള്‍ സത്യാഗ്രഹത്തിലുമേര്‍പ്പെട്ടിരുന്നു. മലയാള സിനിമാരംഗത്തെന്നു കാണാനാകും നമുക്കീ തരത്തിലുള്ള കര്‍മ്മസമര്‍പ്പണം?

ഇടയ്ക്കൊന്നു തിരക്കഥയുടെ വേഗവും ലക്ഷ്യവും മാറുന്നുണ്ടെന്ന് തോന്നുമെങ്കിലും രോഗബാധിതനായ അയ്യനാരുടെ അവസാന രംഗങ്ങളില്‍ കഥ ട്രാക്ക് വീണ്ടെടുക്കുന്നു. ഊഹിക്കാന്‍ കഴിയുന്ന സിനിമയുടെ ക്ലൈമാക്സില്‍ യേശുദാസിന്റെ ശബ്ദത്തില്‍ വരുന്ന “പെറ്റവ കൂടെ പത്തു മാസം മട്ടും താനെ സുമപ്പാ, പുരുഷന്‍ സത്ത പിറകും സുമക്കിന്‍‌റാളേ ഇവളും ദൈവപ്പിറപ്പാ?“ എന്ന ഗാനം ആ രംഗങ്ങളുടെ മാറ്റു കൂട്ടുന്നു. കഥാപശ്ചാത്തലം മനസ്സില്‍ കണ്ട് കൊണ്ട് എഴുതപ്പെട്ട മുത്തുകുമാരിന്റെ വരികള്‍ സബേഷ് മുരളി ചിട്ടപ്പെടുത്തിയത് സിനിമയ്ക്കനുസൃതമായ രീതിയിലാണ്. പക്ഷെ ‘മുരട്ടുകാളൈ സാഞ്ചതെടീ...”, “വാങ്കോനാ, വാങ്കോനാ ...” തുടങ്ങിയ ഗാനങ്ങള്‍ സിനിമയില്‍ അനാവശ്യവും അനവരസരത്തിലായും പോയി. സിനിമയുടെ മൊത്തം ഒഴുക്കിന് വിഘാതമായാണ് ഇവ പ്രവര്‍ത്തിച്ചത്.രാമനാഥ് സേതിയുടെ ക്യാമറ ഭംഗിയില്‍ പകര്‍ത്തിയ മധുരജില്ലയിലെ ഗ്രാമമുഖങ്ങളെയും മധുരനഗരത്തെയും സുരേഷ് അര്‍സ് ചിത്രസംയോജനം ചെയ്തിരിക്കുന്നു. ആദിയുടെ രൂപപരിണാമങ്ങള്‍ സൂക്ഷ്മമായി അനുസരിച്ച മേക്കപ്പ്, ഓരോ കഥാപാത്രത്തിനും ഇണങ്ങുന്ന വസ്ത്രാലങ്കാരം തുടങ്ങിയവ ചിത്രത്തിന്റെ പ്ലസ് പോയന്റ്‌സാണ്.കൃത്രിമമേതെന്ന് തിരിച്ചറിയാനാകാത്ത തരത്തിലുള്ള തോട്ടാതരണിയുടെ കലാസംവിധാനത്തെ കുറിച്ച് പ്രത്യേകിച്ച് എടുത്ത് പറയേണ്ടതില്ലല്ലോ? ഇത്തരമൊരു പ്രമേയം നിര്‍മ്മിക്കാന്‍ ധൈര്യം കാണിച്ച കാര്‍ത്തിക് ജെയ്‌നെ അഭിനന്ദിക്കാതിരിക്കാനാവില്ല. പക്ഷെ, ടൈറ്റിലില്‍ എഴുതി കാണിച്ച പോലെ, ഈ ചിത്രം എല്ല അര്‍ത്ഥത്തിലും conceived and crafted by Saami ആണ്.

+ ഒരു സിനിമയെടുക്കാന്‍ അധികമാരും ധൈര്യപ്പെടാത്ത പ്രമേയം. ശക്തമായ , പൂര്‍ണ്ണതയുള്ള കഥാപാത്രങ്ങള്‍.
+ മികച്ച അഭിനയം, സാങ്കേതികവശം.
+ ഒരു Educational movie ആയി മാറാതെ തന്നെ AIDS എന്ന മാരക രോഗത്തെ കുറിച്ചുള്ള പരോക്ഷമായ ബോധവല്‍ക്കരണം.

x Crank എന്ന ഇംഗ്ലീഷ് ചിത്രത്തെ അനുസ്മരിപ്പിക്കുന്ന, തികച്ചും അനാവശ്യമായ ഗ്രാഫിക്സ് .
x അനവസരത്തിലുള്ള, തികച്ചും അനാവശ്യമായ ചില ഗാനങ്ങള്‍.
x സിനിമയുടെ മധ്യഭാഗത്ത് ലക്ഷ്യവും വേഗവും നഷ്ടപ്പെടുന്ന തിരക്കഥ.
x ആസ്വാദനത്തിന് കല്ലുകടിയായ് മാറുന്ന തമാശ രംഗങ്ങള്‍

വാല്‍ക്കഷ്ണം: ‘മൃഗം‘ കാണിച്ച ഗ്രാമത്തിന്റെ വരണ്ടുണങ്ങിയ ഭൂമികയിലെ ക്രൂരഭാവങ്ങള്‍ കണ്ടിറങ്ങിയപ്പോള്‍ മനസ്സിലുണര്‍ന്നത് ഭരതന്‍ സംവിധാനം ചെയ്ത ‘ചാട്ട’, ‘ലോറി’, പറങ്കിമല തുടങ്ങിയ ചിത്രങ്ങളാണ്. മലയാളത്തിന് നഷ്ടമായ അത്തരം ‘കഥകള്‍ അനുഭവമാക്കുന്ന സിനിമകള്‍’ ഉണ്ടാക്കാന്‍ ഇന്നത്തെ പ്രതിഭാധനരായ സംവിധായകപ്രഭുക്കള്‍‍ക്ക് ഭയമാണല്ലോ എന്നോര്‍ക്കുമ്പോള്‍ മനസ്സിലെവിടെയോ ഒരു നഷ്ടബോധം!

സിനിമ കണ്ടത്: 13, ഡിസംബര്‍, 2007 @ ലാവണ്യ, ബാംഗ്ലൂര്‍

Monday, January 14, 2008

ഫ്ലാഷ്: പ്രതിഭാധനരുടെ കൊഞ്ഞനം കുത്തല്‍

സംവിധാനം: സിബി മലയില്‍
‍കഥ, തിരക്കഥ, സംഭാഷണം: എസ്. ഭാസുരചന്ദ്രന്‍
നിര്‍മ്മാണം: ടോമിച്ചന്‍ മുളകുപാടം
അഭിനേതാക്കള്‍: മോഹന്‍ലാല്‍, പാര്‍വ്വതി, ഇന്ദ്രജിത്ത്, സായ് കുമാര്‍, സിദ്ദിക്ക് തുടങ്ങിയവര്‍
റിലീസിംഗ് തിയ്യതി: 22 ഡിസംബര്‍‍, 2007

ദൃശ്യന്റെ റേറ്റിംഗ്: 3.4 @ 10

മലയാളികള്‍ മനസ്സാ വരിച്ച ഒരുപാട് നല്ല ചിത്രങ്ങള്‍ സാക്ഷാത്കരിച്ച സിബി മലയില്‍-മോഹന്‍ലാല്‍ ടീം വര്‍ഷങ്ങള്‍ക്ക് ശേഷം ഒരിക്കല്‍ കൂടി ഒന്നിക്കുന്നു എന്ന വാര്‍ത്ത, നല്ലൊരു സിനിമ പ്രതീക്ഷിക്കാന്‍ പ്രേക്ഷകനെ പ്രേരിപ്പിക്കും എന്നതില്‍ സംശയമില്ല. എന്നാല്‍, ഭാസുരചന്ദ്രന്റെ തൂലികയില്‍ പിറന്ന്, ടോമിച്ചന്‍ മുളകുപാടംനിര്‍മ്മിച്ച് സിബി മലയില്‍ സംവിധാനം ചെയ്ത ഫ്ലാഷ് എന്ന മന:ശ്ശാസ്ത്രത്രില്ലര്‍ പ്രതിഭ വരണ്ട ഒരു കൂട്ടം ചലച്ചിത്രപ്രവര്‍ത്തകരുടെ സംഭാവനയായ് കാണാനാണ് എനിക്ക് തോന്നിയത്. പഴയ പ്രതാപ കാലത്തിന്റെ പുനരാവര്‍ത്തനം പ്രതീക്ഷിച്ച് തിയേറ്ററിലെത്തിയ പ്രേക്ഷകര്‍ക്ക് നേരെയുള്ള ‘പ്രതിഭാധനരുടെ‘ കൊഞ്ഞനം കുത്തലാണ് ഈ ചിത്രം.

കഥാസംഗ്രഹം:

കേരളത്തിലെ പ്രസിദ്ധമായ ഒരു തറവാട്ടില്‍ കുടുംബാംഗങ്ങളെല്ലാം ഒത്തു ചേരുന്നു. കുടുംബബിസിനസ്സിന്റെ തുടര്‍ന്നുള്ള നടത്തിപ്പിനെ കുറിച്ചുള്ള ചര്‍ച്ചയാണ് സമാഗമകാരണം. 75 കടന്ന മുത്തച്ഛനാണ് ഇപ്പോള്‍ ബിസ്സിനസ്സിന്റെ ചുക്കാന്‍ പിടിക്കുന്നത്. ഒരു വശത്തിന് ശക്തിക്ഷയം സംഭവിച്ച ഈ കളരി അഭ്യാസി ഇന്ന് വീല്‍ച്ചെയറിലാണ്. ചെന്നൈയില്‍ സ്വന്തം ബിസിനസ്സ് നടത്തുന്ന മൂത്ത മകന്‍ (സായ് കുമാര്‍), കോളേജ് വിദ്യാര്‍ഥിനിയായ മകള്‍ ധ്വനി പാര്‍വ്വതി), ഇപ്പോള്‍ കുടുംബബിസിനസ്സ് ഇളയ മകന്‍ (സുരേഷ് കൃഷ്ണ), പാര്‍വ്വതിയുടെ മുറച്ചെറുക്കന്‍ പ്രിയന്‍ (ഇന്ദ്രജിത്ത്) ഒരു പിടി മറ്റു തറവാട്ടംഗങ്ങള്‍ (പി. ശ്രീകുമാര്‍ തുടങ്ങിയവര്‍) എന്നിവര്‍ക്കൊപ്പം മിഥുനിന്റെ സുഹൃത്ത് ഐഡിയാ ശശി (ജഗതി) , ഭക്ഷണപ്രേമിയായ ഫുഡ് ഇന്‍സ്പെക്ടര്‍ (ജഗദീഷ്), കാരണവരുടെ ഉഴിച്ചില്‍ പിഴിച്ചില്‍ എന്നിവ നോക്കുന്ന മുറിവൈദ്യന്‍ (സുറാജ് വെഞ്ഞാറമൂട്), പോക്കറ്റടിക്കാരനായിരുന്ന വൈദ്യശിഷ്യന്‍ (ബിജുകുട്ടന്‍) തുടങ്ങിയ അനാവശ്യകഥാപാത്രങ്ങളും ചിത്രത്തിലുണ്ട്. ഒരു ഉത്സവരാത്രിപ്പിറ്റേന്ന് നിനച്ചിരിക്കാതെ ധ്വനിയുടെ മാനസികനിലയില്‍ വരുന്ന വ്യതിയാനങ്ങള്, കാരണവരുടെ ഭേദമാവുന്ന തളര്‍വാതം തുടങ്ങിയ അപ്രതീക്ഷിതസംഭവങ്ങളുടെ അരങ്ങേറ്റം തന്റെ സുഹൃത്തും വഴിക്കാട്ടിയുമായ മിഥുന്‍ മാധവനെ (മോഹന്‍ലാല്‍) തറവാട്ടിലേക്ക് ക്ഷണിക്കാന്‍ പ്രിയനെ പ്രേരിപ്പിക്കുന്നു. മിഥുന്‍ ഒരു ഐ.ടി. പ്രൊഫഷണലാണ്, ‘അന്തര്‍ദ്ദേശീയ’ സാമൂഹ്യപ്രവര്‍ത്തകനാണ്, മന:ശ്ശാസ്തജ്ഞനാണ് സര്‍വ്വോപരി ഒരു കളരിയഭ്യാസിയുമാണ് (സ്ത്രോത്രം!!!). തുടര്‍ന്നും തറവാട്ടില്‍ ഉണ്ടാകുന്ന ആകസ്മികസംഭവപരമ്പരകളുടെ കുരുക്കുകള്‍ മിഥുന്‍ ബുദ്ധിപരമായി അഴിക്കുന്നതാണ് കഥാശേഷം.

അഭിനയം, സാങ്കേതികം:
മണിച്ചിത്രത്താഴിലെ ഡോ:സണ്ണി വേഷപ്രച്ഛന്നനായി വന്നു നില്‍കുന്ന പോലെയാണ് മിഥുന്‍ മാധവനെ കാണുമ്പോള്‍ നമുക്കു തോന്നുക. സര്‍വ്വകലാവല്ലഭനായ ഇത്തരം നായകന്മാരെ എത്രയോ വട്ടം മോഹന്‍ലാല്‍ ഇതേ ശൈലിയില്‍ അവതരിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. മോഹന്‍ലാല്‍ ആരാധകരെ പോലും തൃപ്തിപ്പെടുത്താന്‍ ഇത്തരം കഥാപാത്രങ്ങള്‍ സഹായകമാവില്ല. മിഥുനെ ഒരു സംഗീതഞ്ജനായ് അവതരിപ്പിച്ചില്ല എന്നത് ആശ്വാസാജനകമായി. ധ്വനിയുടെ കിനാവിലാണെങ്കില്‍ പോലും മിഥുനുമായുള്ള സ്വപ്നഗാനം തികച്ചും അനാവശ്യമായ് തോന്നി. ടീനേജ് പരുവത്തിലുള്ള നായികമാരൊത്ത് മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ അഭിനയിക്കുന്നത് ആസ്വദിച്ച് കാണുന്ന ഒരു പ്രേക്ഷകസമൂഹം ഇപ്പോള്‍ കേരളത്തിലുണ്ടെന്ന് തോന്നുന്നില്ല.

അഭിനയ മേഖലയില്‍ സംഭാവനകള്‍ നല്‍കാന്‍ ഈ ചിത്രത്തിലെ നടീ-നടന്മാര്‍ക്കാര്‍ക്കും തന്നെ കഴിഞ്ഞിട്ടില്ല. മുന്‍ സിബി-മോഹന്‍ലാല്‍ ചിത്രമായ ദേവദൂതനിലെ ഏറ്റവും മോശം രംഗങ്ങള്‍ ജഗതി-ജഗദീഷ് ടീമിന്റെ കോമഡികോപ്രായങ്ങളായിരുന്നു. അതേ നിലവാരത്തില്‍, അല്ലെങ്കില്‍ ഇത്തിരി കൂടി കുറഞ്ഞ നിലയില്‍ ആവര്‍ത്തിച്ചിരിക്കുന്നതിലെ മന:ശാസ്ത്രം മനസ്സിലാക്കാന്‍ സാധാരണക്കാര്‍ക്ക് പ്രയാസമാവും. നായിക പാര്‍വ്വതി തന്നാല്‍ കഴിയും വിധം ‘അമിതാഭിനയം‘ കാഴ്ച വെച്ചിരിക്കുന്നു. സായ് കുമാര്‍, സിദ്ദിക്ക്, ഇന്ദ്രജിത്ത്, സുരേഷ് കൃഷ്ണ, ശ്രീകുമാര്‍, വിനീത്കുമാര്‍ തുടങ്ങിയവര്‍ താന്താങ്ങളുടെ വേഷത്തോട് നീതി പുലര്‍ത്തി. കാരണവരുടെ വേഷത്തിലെത്തുന്ന തമിഴ് നടന്‍ പൊന്‍‌വര്‍ണ്ണന്‍ തെറ്റില്ലാതെ അഭിനയിച്ചെങ്കിലും‍, സിനിമയിലെ കാരണവര്‍ കഥാപാത്രം തിലകനെയും നരേന്ദ്ര പ്രസാദിനെയും പോലുള്ളവരുടെ അഭാവത്തെ കുറിച്ചുള്ള ബോധം നമ്മുടെ മനസ്സിലുണര്‍ത്തുന്നു. ജനത്തിന്റെ വിവേകത്തെ തെല്ലും മുഖവിലയ്ക്കെടുക്കാതെയുള്ള ക്ലൈമാക്സ് സീനുകള്‍ കൂനിന്മേല്‍ കുരുവായ് പ്രേക്ഷകന് തോന്നിയില്ലെങ്കിലെ അത്ഭുതമുള്ളൂ.

പുതുമുഖസംഗീത സംവിധായകന്‍ ഗോപി സുന്ദറും റഫീക്ക് അഹമ്മദും ചേര്‍ന്നൊരുക്കിയ ഗാനങ്ങള്‍ സിനിമയില്‍ മുഴച്ചു നില്‍ക്കുന്നു. യുവതലമുറയ്ക്കായ് ആംഗലീകരിച്ച ‘മലയാല’ത്തില്‍ പാടിയ സിനിമയിലെ ആദ്യഗാനം വളരെ അരോചകമായ് തോന്നി. തെലുങ്ക് ഡബ്ബിംഗ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന, ധ്വനിയുടെയും സുഹൃത്ത് മാലിനിയുടെയും (ഷംന കരീം) കോളേജ് രംഗങ്ങള്‍ യുവപ്രേക്ഷകരെ ആകര്‍ഷിക്കാനായ് മാത്രം കുത്തി നിറച്ചതാണെന്ന് വ്യക്തം. മലേഷ്യയില്‍ വെച്ചുള്ള ഗാനചിത്രീകരണം സിനിമയുടെ ചിലവു വര്‍ദ്ധിപ്പിക്കുന്നു എന്നല്ലാതെ പ്രേക്ഷകനെ ഹരം കൊള്ളിക്കില്ല എന്നുറപ്പ്. സാജന്‍ കളത്തിലിന്റെ ക്യാമറ, ബിജിത്ത് ബാലായുടെ ചിത്രസംയോജനം, പ്രശാന്ത് മാധവന്റെ കലാസംവിധാനം എന്നിവ നിലവാരത്തിലൊങ്ങുന്നു.
പ്രേക്ഷകനു നേരെ കൊഞ്ഞനം കുത്തുന്ന ഇത്തരം അസംബന്ധനാടകങ്ങള്‍ പടച്ചെടുക്കാന്‍, താരത്തിനായ് കഥകളുണ്ടാക്കുന്ന, നമ്മുടെ സിനിമാകുലപതികള്‍ക്ക് ഇനിയൊരിക്കലും തോന്നിക്കരുതേ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം, കൂടാതെ കഥയും തിരക്കഥയും തയ്യാറായ ശേഷം അതിനനുസരിച്ച് നടീ-നടന്മാരെ കാസ്റ്റ് ചെയ്യാന്‍
ഇവര്‍ക്ക് തോന്നിക്കട്ടെ എന്നും!

* പറയാനായ് പ്രത്യേകിച്ച് ഒന്നുമില്ല


x പുതുമയില്ലാത്ത കഥ, ഒഴുക്കില്ലാത്ത തിരക്കഥ

x മോഹന്‍ലാലിന്റെ കണ്ടു മടുത്ത തരത്തിലുള്ള കഥാപാത്രം
x അവിശ്വസനീയമായ ക്ലൈമാക്സ്

x ജഗതി, ജഗദീഷ്, സുറാജ്, ബിജുകുട്ടന്‍ തുടങ്ങിയവരുടെ അനാവശ്യകഥാപാത്രങ്ങള്‍, ഹാസ്യത്തിനായുള്ള വൃഥാശ്രമം കാഴ്ചയെ വിരസമാക്കുന്നു.

Wednesday, January 9, 2008

കഥ പറയുമ്പോള്‍: പ്രേക്ഷകനെ അറിയുന്നവരുടെ സംഗമം

സംവിധാനം: എം.മോഹനന്‍‍
കഥ, തിരക്കഥ, സംഭാഷണം: ശ്രീനിവാസന്‍
നിര്‍മ്മാണം: ലൂമിയര്‍ ഫിലിം കമ്പനി
അഭിനേതാക്കള്‍: ശ്രീനിവാസന്‍, മമ്മൂട്ടി, മീന, ഇന്നസെന്റ്, സലീം കുമാര്‍ തുടങ്ങിയവര്‍
‍റിലീസിംഗ് തിയ്യതി: 22 ഡിസംബര്‍‍, 2007

പ്രേക്ഷകരുടെ ക്ഷമയേയും സാമാന്യബുദ്ധിയേയും ചോദ്യം ചെയ്യാതെ ഒരു സിനിമ എടുത്ത് വിജയിപ്പിക്കണമെങ്കില്‍ അതിനു വേണ്ട അവശ്യം ഘടകങ്ങളില്‍ പ്രമുഖമായതെന്ത്?
1. സൂപ്പര്‍ താരത്തിന്റെ സാന്നിദ്ധ്യവും അതിമാനുഷികപ്രകടനമോ?
2. അതോ നല്ല ഒരു സംവിധായകനോ?
3. കഥയോ, അതോ തിരക്കഥയോ?
ആദ്യത്തേതിന് തങ്ങള്‍ വലിയ വിലയൊന്നും കല്പിക്കുന്നില്ല എന്ന് അടുത്തിടെയായ് ഇറങ്ങിയ ഒരുപാട് ചിത്രങ്ങളുടെ ഞെട്ടിപ്പിക്കുന്ന (?) പരാജയങ്ങളിലൂടെ പ്രേക്ഷകര്‍ മറുപടി നല്‍കി കഴിഞ്ഞു.
കഴിവുള്ളവരെന്ന് കരുതിയിരുന്ന പല സംവിധായകരും പ്രേക്ഷകപ്രതീക്ഷയ്ക്ക് വിപരീതമായ് പ്രവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നതിനാല്‍ ഉത്തരം ‘സംവിധായകന്‍‘ എന്ന് മാത്രമാകാന്‍ വഴിയില്ല.
കഥയെങ്കില്‍, ഒരു സിനിമയുടെ കഥയ്ക്ക് വേണ്ട മാനദണ്ഡങ്ങളെന്തൊക്കെയാണ്? ഇതിന് നിങ്ങളുടെ ഉത്തരം എന്തു തന്നെയായാലും ലൂമിയര്‍ ഫിലിം കമ്പനിയുടെ ബാനറില്‍ മുകേഷ്-ശ്രീനിവാസന്‍ എന്നിവര്‍ നിര്‍മ്മിച്ച് ശ്രീനിവാസന്‍ കഥ-തിരക്കഥ-സംഭാഷണം നിര്‍വഹിച്ച് പുതുമുഖസംവിധായകന്‍ എന്‍. മോഹനന്‍ സംവിധാനം ചെയ്ത ‘കഥ പറയുമ്പോള്‍’ എന്ന ചിത്രം നിങ്ങളെ തെല്ലിട നിശബ്ദരാക്കുമെന്നുറപ്പ്. വാക്കുകളില്‍ ഒതുക്കാവുന്ന ഒരു കഥ, നിത്യജീവിതത്തിലെ കൊച്ചു കൊച്ചു സംഭവങ്ങളിലൂടെ കണ്ണോടിക്കുന്ന ഒരു തിരക്കഥ, ‘നേരെ വാ നേരെ പോ’ എന്ന മട്ടിലൊരു ആഖ്യാനരീതി, ഒരുപാട് ചെറിയ കഥാപാത്രങ്ങള്‍, വൃത്തിയുള്ള അഭിനയം. കൃസ്തുമസ്സ് ചിത്രങ്ങളില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നു ഈ ചിത്രം-പണത്തിലും ഗുണത്തിലും!

കഥാസംഗ്രഹം: കേരവൃക്ഷത്തേക്കാള്‍ റബ്ബര്‍ത്തൈകളുള്ള ഒരു കേരളീയഗ്രാമം. വിരലിലെണ്ണാ‍വുന്ന പീടികകളുള്ള മേലുക്കാവ് എന്ന അങ്ങാടിയിലാണ് ബാലന്റെ (ശ്രീനിവാസന്‍) പഴയ ബാര്‍ബര്‍ ഷാപ്പുള്ളത്. നേരെ എതിര്‍ദിശയില്‍ സ്റ്റെപ്പ്കട്ടറിയാവുന്ന മറ്റൊരു ബാര്‍ബറിന്റെ (ജഗദീഷ്) പുത്തന്‍ പുതിയ സലൂണുമുണ്ട്. വിപ്ലവകരമായൊരു പ്രേമത്തിന്റെ പര്യവസാനത്തില്‍ ഈരാറ്റുപേട്ടയില്‍ നിന്ന് മേലുക്കാവിലെത്തിയ ബാലന്‍ ഇപ്പോള്‍ ഭാര്യയും (മീന) മൂന്നു മക്കളുമായ് രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള തത്രപ്പാടിലാണ്. ദിവസവും അരിയും പലവ്യഞ്ജനങ്ങളും വാങ്ങുക, സമയത്തിന് മക്കളുടെ സ്ക്കൂള്‍ ഫീസടക്കുക, തന്റെ ബാര്‍ബര്‍ഷാപ്പിലേക്ക് ഒരു തിരിയുന്ന കസേര വാങ്ങുക തുടങ്ങിയ ന്യായമായ മോഹങ്ങളേ ബാലനുള്ളൂ. എന്നാലും ഗ്രാമത്തിലെ പലിശക്കാരനില്‍ (ഇന്നസെന്റ്) നിന്നോ മറ്റുള്ളവരില്‍ നിന്നോ കടം വാങ്ങാതെ, അഭിമാനത്തോടെയാണയാള്‍ കഴിയുന്നത്. അതിനിടയിലാണ് മേലുക്കാവ് പരിസരങ്ങളില്‍ ഒരു സിനിമാസംഘമെത്തുന്നത്. സൂപ്പര്‍സ്റ്റാര്‍ അശോക് രാജ് ആണ് സിനിമയിലെ നായകന്‍. ബാലനും അശോക് രാജും തമ്മില്‍ പഴയൊരു സൌഹൃദമുണ്ടെന്ന് മേലുക്കാവ് വാസികള്‍ മനസ്സിലാക്കുന്നതും അതേ തുടര്‍ന്നുണ്ടാകുന്ന ചില്ലറസംഭവവികാസങ്ങളുമാണ് തുടര്‍ന്ന് ശ്രീനിവാസനും മോഹനനും നമ്മോട് സരസമായ് പറയുന്നത്.

അഭിനയം, സാങ്കേതികം: സിനിമയുടെ നട്ടെല്ല് എല്ലാ അര്‍ത്ഥത്തിലും ശ്രീനിവാസന്‍ തന്നെയാണ്. ഇടയ്ക്കൊന്ന് വലിഞ്ഞെങ്കിലും മെല്ലെ ഒഴുകുന്ന വൃത്തിയുള്ള തിരക്കഥയൊരുക്കിയ എഴുത്തുകാരന്റെ റോളിലായാലും, കേന്ദ്രകഥാപാത്രമായ ബാര്‍ബര്‍ ബാലനെ അവതരിപ്പിച്ച നടനെന്ന നിലയിലായാലും, സിനിമയാകെ ശ്രീനിവാസന്‍ നിറഞ്ഞു നില്‍കുന്നു. സുരക്ഷിതനായ്, തിരക്കഥയില്‍ നിന്ന് വ്യതിചലിക്കാതെ കഥ പറയുകയാണ് സംവിധായകന്‍ മോഹനന്‍ ചെയ്തിട്ടുള്ളത്. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ശ്രീനിവാസന്‍ രചിച്ച് പ്രദീപ് സംവിധാനം ചെയ്ത ‘ഇംഗ്ലീഷ് മീഡിയം’ എന്ന ചിത്രത്തിന്റെയും പ്രശ്നം തിരക്കഥയെ അന്ധമായ് പിന്തുടര്‍ന്ന സംവിധായകനായിരുന്നു. ആ ചിത്രത്തിന്റെ ദുരന്തം ഇവിടെയും സംഭവിക്കാതിരുന്നത് തിരക്കഥയും നിര്‍മ്മാണവും ഇക്കുറി മെച്ചമാണെന്നത് കൊണ്ടാണ്. കഥയില്ലായ്മയില്‍ നിന്ന് അല്ലെങ്കില്‍ വളരെ ചെറിയ ഒരു കഥാതന്തുവില്‍ നിന്ന് ഒരു സിനിമ വികസിക്കുന്നതെങ്ങനെ എന്ന് അറിയാന്‍ ആര്‍ക്കെങ്കിലും താല്‍പ്പര്യമുണ്ടെങ്കില്‍ അവര്‍ തീര്‍ച്ചയായും ഈ സിനിമ കണ്ടിരിക്കണം.
മമ്മുട്ടിയുടെ സാന്നിദ്ധ്യം സിനിമയുടെ വിജയത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കാനുതകുമെന്നതില്‍ സംശയമില്ല. നാലോ അഞ്ചോ സീനുകളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന അശോക് രാജ് സിനിമയിലാകെ നിറഞ്ഞു നില്‍കുന്ന - ഓരോ സാധാരണക്കാരന്റേയും വലിയ മോഹത്തിന്റെ - ബിംബമാണ്. . സിനിമയുടെ അപ്രതീക്ഷിതമല്ലാത്ത ശുഭപര്യവസാനത്തിലുള്ള അശോക് രാജിന്റെ പ്രസംഗം നമ്മുടെ കണ്ണുകളെ നനയിച്ചിട്ടുണ്ടെങ്കില്‍ അതിനു പ്രധാനകാരണം മമ്മൂട്ടി എന്ന നടന്റെ സാത്വിക-വാചികാഭിനയത്തിലുള്ള കഴിവാണ്. പഴയ കൂട്ടുകാരനായ ബാലനെ കുറിച്ചുള്ള ഓര്‍മ്മകള്‍ ശബ്ദമിടറിപ്പിക്കുമ്പോള്‍, കണ്‍-പുരിക-മുഖപേശികളാല്‍ അശോക് രാജിന്റെ മാനസികാവസ്ഥ പ്രതിഫലിപ്പിക്കാന്‍ - പറയാതെ പറയാന്‍ - മമ്മൂട്ടിയ്ക്ക് സാധിച്ചു.

മലയാളിക്ക് ഈ ചിത്രം ഇഷ്ടപ്പെടാന്‍ ഇനിയൊരു കാരണം ചിത്രത്തിന്റെ ഗ്രാമ്യമുഖമാണ്. വംശനാശം വന്നെന്ന് മിക്കവരും അലമുറയിടുന്ന ജനുസ്സിലും പരിസരങ്ങളിലുമാണ് ഈ ചിത്രത്തിലെ കഥാപാത്രങ്ങള്‍ മിക്കതും. അവരെ തിരിച്ചറിയാന്‍ നമുക്ക് പെട്ടന്ന് കഴിയുന്നു. അങ്ങനെ കഴിയാത്തവര്‍ ദീര്‍ഘകാലപ്രവാസികളോ കേരളത്തിലെ ചിലയിടങ്ങള്‍ മാത്രം കണ്ടവരോ ആയിരിക്കാം. എന്തോ, ഈ അങ്ങാടിമുഖങ്ങള്‍ എനിക്ക് വളരെ പരിചിതമായാണ് തോന്നിയത്. വിദ്യാര്‍ത്ഥികളില്‍ നിന്ന് ഫീസ് പിരിക്കാന്‍ പാടു പെടുന്ന പാരലന്‍ കോളേജ് അദ്ധ്യാപകന്‍ (മുകേഷ്), പൊങ്ങച്ചക്കാരന്‍ പി.ടി.എ. മെമ്പര്‍ (അഗസ്റ്റിന്‍), ഒരു ‘ബിരിയാണിക്കുടുംബം’ (റീനാമച്ചാന്‍ & ഫാമിലി), കൈക്കൂലി സര്‍ക്കാര്‍ ജീവനക്കരന്റെ അവകാശമെന്ന് വിശ്വസിക്കുന്ന വില്ലേജ് ഓഫീസര്‍ (ജഗതി), ആഗോളവല്‍ക്കരണത്തിനെതിരെ പ്രസംഗിച്ച് നടക്കുന്ന എന്നാല്‍ അതിന്റെ ഭാഗമായ് മാറിയിരിക്കുന്ന രാഷ്ടീയക്കാരന്‍, പുതിയ തലമുറയിലെ ബാര്‍ബര്‍ (ജഗദീഷ്) തുടങ്ങിയ ഒരുപാട് ചെറിയ പാത്രങ്ങള്‍ സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നു. കൂട്ടത്തില്‍ സലീംകുമാറിന്റെ കവി, മാമ്മുക്കോയയുടെ ചായക്കടക്കാരന്‍, ഇന്നസെന്റിന്റെ പലിശക്കാരന്‍ മുതലാളി, കോട്ടയം നസീറിന്റെ നാട്ടുറൌഡി തുടങ്ങിയ ക്ലീഷേ കഥാപാത്രങ്ങളും ഇതിലുണ്ടെന്ന് പറയാതെ വയ്യ.

സിനിമയ്ക്ക് അനുയോജ്യമായ് നീങ്ങുന്ന മനോജ് പിള്ളയുടെ ക്യാമറയും ഗോകുല്‍ ദാസിന്റെ കലാസംവിധാനവും എടുത്ത് പറയേണ്ടതാണ്. ആദ്യപകുതിയിലെ വലിച്ചിലിന് രഞ്ജന്റെ ചിത്രസംയോജനം കൂടി കാരണമാണ് എന്ന് തോന്നി. അനില്‍ പാച്ചൂരാന്‍-ഗിരീഷ് പുത്തഞ്ചേരി ടീമിന്റെ വരികളും എം.ജയചന്ദ്രന്റെ സംഗീതവും സിനിമയോട് ചേര്‍ന്ന് നില്‍കുന്നു.


* ലളിതം, സുന്ദരം. അതിശോക്തിയില്ലാത്ത കഥ പറച്ചില്‍രീതി.
* മുഖ്യനടീനടന്മാരുടെ മികച്ച അഭിനയം
* താരങ്ങള്‍ക്ക് മുകളിലായ് മനസ്സില്‍ തങ്ങി നില്‍കുന്ന കഥാപാത്രങ്ങള്‍

x ഇടയിലൊന്ന് വലിയുന്ന തിരക്കഥ. 10-15 മിനിറ്റ് കുറച്ചിരുന്നെങ്കില്‍ കുറേ കൂടി നന്നായേനെ.
x ശ്രീനിവാസന്റെ സിനിമകള്‍ പറയുന്ന സ്ഥിരം സംഗതികള്‍, കേട്ടാല്‍ മലയാളിയുടെ ചുണ്ടില്‍ ഇന്നും ഒരു മന്ദഹാസമായ് മാറുന്ന, തന്റെ ശാരീരികപരിമിതികളെ സ്വയം കളിയാക്കുന്ന ക്ലീഷേ ശ്രീനിവാസന്‍ സംഭാഷണങ്ങള്‍, ഇതിലുമുണ്ട്. കുറേ കേള്‍ക്കുമ്പോള്‍ എന്തും മടുക്കുമല്ലോ?