Friday, January 2, 2009

ക്രേസി ഗോപാലന്‍: കാറ്റില്ലാത്ത വര്‍ണ്ണബലൂണ്‍

കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: ദീപു
നിര്‍മ്മാണം: ഉള്ളാട്ടില്‍ ശശിധരന്‍
അഭിനേതാക്കള്‍: ദിലീപ്, രാധ വര്‍മ്മ, സലീം കുമാര്‍, ജഗതി, മനോജ്.കെ.ജയന്‍ തുടങ്ങിയവര്‍
റിലീസിംഗ് തിയ്യതി: 24 ഡിസംബര്‍‍‍‍, 2008
സിനിമ കണ്ടത്: 27 ഡിസംബര്‍‍‍‍, 2008 02:30 PM @ നര്‍ത്തകി, മഞ്ചേരി
ദൃശ്യന്റെ റേറ്റിംഗ്: 3.47@ 10






ഗോപാലന്‍ എന്ന കള്ളന്റെ ‘കട്ടിളഗോപാലന്‍’ എന്ന ഗ്രാമീണകള്ളനില്‍ നിന്നും ഹൈടെക്ക് കള്ളനിലേക്കുള്ള മാറ്റമാണ് ദീപു എന്ന സംവിധായകന്‍ തന്റെ കന്നിസിനിമയായ ക്രേസി ഗോപാലനിലൂടെ പറയുന്നത്. നടന്മാര്‍ക്ക് വേണ്ടിയുള്ള ടെയ്‌ലര്‍മേയ്‌ഡ് കഥാപാത്രങ്ങള്‍ നിറഞ്ഞ ഒരു തട്ടിക്കൂട്ട്സിനിമയില്‍ നിന്ന് പ്രതീക്ഷിക്കാവുന്നതില്‍ നിന്ന് കൂടുതലൊന്നും പറയാനില്ല ദിലീപ് നായകനായ ഈ കോമാളിസിനിമയ്ക്ക്.

പഴയ ഒരുപാട് മലയാളസിനിമകളില്‍ നാം കണ്ട രീതിയില്‍, ഒരു ഗ്രാമത്തെ പരിചയപ്പെടുത്തി കൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. ഊഞ്ഞാലാടി എന്ന ഗ്രാമത്തിലെ കെട്ടിടങ്ങള്‍ക്കൊന്നും കട്ടിളകളില്ലത്രെ. കട്ടിളഗോപാലന്‍ (ദിലീപ്) എന്ന അപരനാമത്താല്‍ അറിയപ്പെടുന്ന ആരും കാണാത്ത കള്ളന്റെ വികൃതികള്‍ കാരണമാണിത്. ചെയ്യുന്നത് ഗോപാലനെങ്കിലും ഈ കള്ളന്റെ ചെയ്തികളുടെ തിക്തഫലംഏറ്റു വാങ്ങുന്നത് ഒരു പാവം ആശാരിയാണ് (ഹരിശ്രീ അശോകന്‍). പോലീസ് കണ്ട് പിടിക്കുമെന്നായപ്പോള്‍ ഗോപാലന്‍ ഗ്രാമതിര്‍ത്തി കടന്ന് നഗരത്തില്‍ പ്രവേശിക്കുന്നു. അവിടെ വെച്ച് കൂട്ട് കിട്ടിയ മറ്റൊരു കള്ളനുമായ് (സലീം കുമാര്‍) ചേര്‍ന്ന് പൂര്‍വ്വാധികം ഭംഗിയോടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നു. കൂടുതല്‍ കാശ് സമ്പാദിക്കാന്‍ പറ്റുയ വഴി കിഡ്‌നാപ്പിങ് ആണെന്ന ബോധോദയം ലഭിച്ച അവര്‍ അതിന് പറ്റിയ ഒരു പെണ്‍‌കുട്ടിയെ തപ്പിയിറങ്ങുന്നു. ഒരു കാന്‍ഡി‌ഡേറ്റിനെ അവര്‍ കണ്ടെത്തിയെങ്കിലും അത് കൂടുതല്‍ കുഴപ്പങ്ങളിലേക്കാണ് അവരെ കൊണ്ടെത്തിക്കുന്നത്. ആ കുഴപ്പങ്ങളും അതിന്റെ ശുഭ-അശുഭപര്യവസാനവുമാണ് ക്രേസിഗോപാലനിലെ കോമാളിക്കളിക്കള്‍ക്കാധാരം.

ഓരോ പുതുമുഖസംവിധായകന്റേയും വരവ് പ്രതീക്ഷയോടെ നോക്കികാണുന്ന പ്രേക്ഷകന്‍ ഒരിക്കല്‍ കൂടെ ദീപു മുഖേന നിരാശപ്പെടുന്നു. കുറച്ച് രസകരമായ ആദ്യനിമിഷങ്ങള്‍ക്ക് ശേഷം കണ്ട് മടുത്ത കഥസന്ദര്‍ഭങ്ങളും സംഭാഷണശൈലിയുമാണ് സിനിമയിലുള്ളത്. ദിലീപിന്റെ മസ്തിഷ്ക്കത്തിന്റെ ഇഷ്ടത്തിനനുസരിച്ച് പടച്ചെടുത്തതാണ് ഈ സിനിമ എന്ന് ഓരോ രംഗവും നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. സിനിമയെടുക്കാന്‍ അറിയുന്നവനാണെന്ന് നമ്മെ ബൊധ്യപ്പെടുത്തുന്നെങ്കിലും രചയിതാവ് എന്ന നിലയില്‍ വിജയിക്കാന്‍ ദീപുവിന് കഴിയുമോ എന്ന് സംശയമാണ്. എന്നാലും വിജയം രുചിച്ച മറ്റു പല തിരക്കഥാക്കൃത്തുകളേക്കാളും കുറച്ച് ഭേദമാണ് ഈ പുതിയ തൂലിക.

സംഗീതമൊഴിച്ചുള്ള മറ്റു സാങ്കേതികമേഖല സിനിമക്കാവശ്യമായ രീതിയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നു. എടുത്ത് പറയാനായ് ഒന്നുമില്ലെന്ന് മാത്രം. നായികയെ പരിചയപ്പെടുത്തുന്ന ഗാനവും അതിന്റെ ചിത്രീകരണവും അരോചകമാണ്.
വാല്‍ക്കഷ്ണം:
കാശിന് വേണ്ടി മാത്രം സിനിമയെടുക്കുന്നവര്‍ പടച്ചെടുത്ത ഈ സിനിമ തരക്കേടില്ലാത്ത കളക്ഷണ്‍ നേടുന്നു എന്ന വാര്‍ത്ത സിനിമയിലെ വിനോദം തലച്ചോറിന് ദഹിക്കുന്നത് കൂടിയാവണം എന്ന നിര്‍ബന്ധബുദ്ധിയുള്ള പ്രേക്ഷകന് വിഷമമുണ്ടാക്കുന്നതാണ്. നടന്മാര്‍ക്ക് വേണ്ടി സിനിമയെടുക്കുന്ന സംവിധായകര്‍ക്കിടയില്‍ പുതിയതായ് ചേര്‍ന്ന ഒരുവനല്ല താനെന്ന് അടുത്ത സിനിമയില്‍ തെളിയിക്കാന്‍ ഈ സിനിമയുടെ ശരാശരിവിജയം ദീപുവിനെ സഹായിക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.

+ ആദ്യ 15 മിനിറ്റിലെ ചില്ലറച്ചിരികള്‍


x പതിവ്‌ കഥാപാത്രങ്ങള്‍, രംഗങ്ങള്‍, സംഭാഷണങ്ങള്‍
x ‘മോഷണം എന്ന കല ഇത്രയും അനായാസകരമാണൊ?’ എന്ന് തോന്നിപ്പിക്കുന്ന കളവ്‌രംഗങ്ങള്‍
---------------------------------------------------------------------------------------------------------------------------------------

5 comments:

salil | drishyan said...

ഗോപാലന്‍ എന്ന കള്ളന്റെ ‘കട്ടിളഗോപാലന്‍’ എന്ന ഗ്രാമീണകള്ളനില്‍ നിന്നും ഹൈടെക്ക് കള്ളനിലേക്കുള്ള മാറ്റമാണ് ദീപു എന്ന സംവിധായകന്‍ തന്റെ കന്നിസിനിമയായ ക്രേസി ഗോപാലനിലൂടെ പറയുന്നത്. നടന്മാര്‍ക്ക് വേണ്ടിയുള്ള ടെയ്‌ലര്‍മേയ്‌ഡ് കഥാപാത്രങ്ങള്‍ നിറഞ്ഞ ഒരു തട്ടിക്കൂട്ട്സിനിമയില്‍ നിന്ന് പ്രതീക്ഷിക്കാവുന്നതില്‍ നിന്ന് കൂടുതലൊന്നും പറയാനില്ല ദിലീപ് നായകനായ ഈ കോമാളിസിനിമയ്ക്ക്.

സസ്നേഹം
ദൃശ്യന്‍

sreeNu Lah said...

പുതുവത്സരാശംസകള്‍

Rejeesh Sanathanan said...

അപ്പോള്‍ ക്രേസി ഗോപാലനും തട്ടിന്‍പുറത്ത് കയറുമല്ലേ.

ശ്രീ said...

അഭിപ്രായം അറിഞ്ഞിരുന്നു.

salil | drishyan said...

നന്ദി ശ്രീനു.
മാറുന്ന മലയാളിയേ, പക്ഷെ പടം നല്ല കലക്ഷനില്‍ പോവുന്നു എന്നാണ് അറിയാനായത് :-(
ശ്രീ, അപ്പോ കാണുന്നില്ലല്ലോ അല്ലേ.

സസ്നേഹം
ദൃശ്യന്‍