Wednesday, April 7, 2010

ഒരു ചിന്ന ഇടവേള


ബ്ലോഗുലകത്തിലെ ചങ്ങാതിമാരേ,

2006 ഒക്‍ടോബര്‍ 30 തിങ്കളാഴ്ചയാണ് ഞാന്‍ ആദ്യമായ് ബ്ലോഗില്‍ ഒരു പോസ്റ്റിടുന്നത്. സ്വന്തം പേരില്‍ ‘ബ്ലോഗിയാല്‍‘ ഓഫീസില്‍ പ്രശ്നമാവുമോ എന്ന ഭയമാവണം ദൃശ്യന്‍ എന്ന പേര് സ്വീകരിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. പതിയെ പതിയെ ആ പേര് എനിക്ക് പ്രിയപ്പെട്ടതായി മാറി… ചിലരെങ്കിലും എന്നെ തിരിച്ചറിയുന്നത് ആ പേരിലായ്…

ആദ്യത്തെ പോസ്റ്റ് വെറുമൊരു കുറിപ്പായിരുന്നു. പിന്നീട് കവിതകളും കഥകളുമായ് ഒരുപാട് പോസ്റ്റുകള്‍.... ചിന്തുകളില്‍ നിന്ന് നരസായകഥകളിലേക്കും പിന്നെ സിനിമാക്കാഴ്ചയിലേക്കും നീണ്ട മൂന്ന്-മൂന്നര വര്‍ഷത്തെ (സാന്ദര്‍ഭിക)ബ്ലോഗ്‌ജീവിതത്തിന് ഞാനിവിടെ ഒരിടവേള നല്‍കുകയാണ്.
ബ്ലോഗിലെ എഴുത്ത് തമാശയായ് – വെറുമൊരു ടൈം‌പാസ്സായ് – ഞാനൊരിക്കലും കണ്ടിരുന്നില്ല. ആവശ്യത്തിന് സമയമെടുത്തായിരുന്നോ ഓരോ പോസ്റ്റും എഴുതിയിരുന്നതെന്ന് ചോദിച്ചാല്‍ ഞാന്‍ ഒന്ന് സംശയിക്കുമെങ്കിലും ‘പോസ്റ്റുകളുടെ ലിസ്റ്റിലേക്കൊന്നു കൂടെ‘ എന്ന മട്ടില്‍ എഴുതിയിരുന്നില്ലെന്ന് എനിക്കുറപ്പിച്ച് പറയാന് കഴിയും.

വ്യക്തിജീവിതത്തിലെ വലിയൊരു സ്വപ്നം സാക്ഷാത്കരിക്കുന്നതിന് കൂടുതല്‍ സമയം വേണമെന്നതിനാല്‍, ഒരു നല്ല വാര്‍ത്തയുമായ് വീണ്ടും ഇവിടേക്ക് തിരിച്ച് വരാനാവുമെന്ന പ്രതീക്ഷയില്‍ ഞാന്‍ ഒരിടവേളയെടുക്കുന്നു – മടങ്ങി വരാനായ് ഒരു ചിന്ന ഇടവേള!

എല്ലാ ബ്ലോഗര്‍മാര്‍ക്കും എന്റെ ഭാവുകങ്ങള്‍!

സസ്നേഹം
ദൃശ്യന്‍

----------------------------------------------------

Tuesday, March 30, 2010

ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍ - വിരസം!

‘ഇന്‍ ഹരിഹര്‍ നഗര്‍’, ‘ടു ഹരിഹര്‍നഗര്‍‘ എന്നിവയുടെ തുടര്‍ച്ചയായ് ലാല്‍ അവതരിപ്പിക്കുന്ന ചലച്ചിത്രമാണ് ‘ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍’. പ്രേതത്തെ കണ്ട് പേടിച്ച് കരയുന്ന കഥാപാത്രങ്ങള്‍ സിനിമ കാണുന്ന പ്രേക്ഷകനെ ചിരിപ്പിക്കും എന്ന സിമ്പിള്‍ തത്വം ഒരു മുഴുനീളസിനിമയാക്കി മാറ്റിയിരിക്കുന്നതിനുള്ള ചിലവുകള്‍ വഹിച്ചിരിക്കുന്നത് പി എന്‍ വേണുഗോപാല്‍. സിനിമയുടെ അവതരണത്തിലും ഒഴുക്കിലും ബദ്ധശ്രദ്ധ പുലര്‍ത്തി വരുന്ന ലാല്‍ ഹാസ്യത്തില്‍ ഹാസ്യമുണ്ടെങ്കിലേ സഹൃദയന് ചിരിക്കാനാവൂ എന്ന കോമണ്‍‌സെന്‍സ് ഓര്‍ക്കാത്തതിന്റെ ഫലമായ് ഒരു നനഞ്ഞ പടക്കത്തിന്റെ പൊട്ടിത്തെറിയേ ഈ സിനിമ ഉണ്ടാക്കുന്നുള്ളൂ.

കഥാസംഗ്രഹം:
നാല്‍‌വര്‍‌സംഘത്തിന്റെ രണ്ടാം വരവില്‍ തോമസ്സ്കുട്ടിയുടെ കയ്യില്‍ മറ്റുള്ളവര്‍ വെച്ചു കൊടുക്കുന്ന ആദ്യവരവിലെ സമ്പത്ത് കൊണ്ട് ഊട്ടിപരിസരത്ത് വാങ്ങിച്ച പുതിയ ബംഗ്ലാവിന്റെ ഭൂതകാലത്തിലാണ് സിനിമ ആരംഭിക്കുന്നത്. ഡൊറോത്തി എന്ന മദാമ്മ തന്നെ വഞ്ചിച്ച ഭര്‍ത്താവിനേയും അയാളുടെ കാമുകിയേയും കൊന്ന് പെട്ടിയിലാക്കി കൊണ്ട് വരുന്നു. അതിന് ശേഷം തന്നെ കൊണ്ട് വന്നാക്കിയ ടാക്സി ഡ്രൈവറേയും കൊല്ലുന്നു. എല്ലാ ശവങ്ങളും വീട്ടിനകത്തെ കിണറ്റില്‍ തള്ളുന്നു (കിണറും പരിസരവും പിന്നീട് ഒരു സ്വപ്നരംഗത്തില്‍ കിണറ്റില്‍ നിന്നിറങ്ങി വരുന്ന പ്രേതവും ‘ദി റിംഗ്’ എന്ന ജപ്പാനീസ്/ഇംഗ്ലീഷ് സിനിമയെ ഓര്‍മ്മിപ്പിക്കും). പിന്നീറ്റ്, 70 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തോമസ്സ്കുട്ടി ഡൊറോത്തി ബംഗ്ലാവ് ചുളുവിലയ്ക്ക് വാങ്ങുന്നത്. പ്രേതബാധയുണ്ടെന്ന് നാട്ടുകാര്‍ വിശ്വസിക്കുന്ന ഈ ബംഗ്ലാവില്‍ താമസിച്ച് കുഴപ്പങ്ങളൊന്നും തന്നെയില്ല എന്ന് എല്ലാവരേയും ബോദ്ധ്യപ്പെടുത്താന്‍ ഇവര്‍ ശ്രമിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന കുഴപ്പങ്ങളുമാണ് ‘ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍’ നമ്മെ കാണിക്കുന്നത്.

അഭിനയം, സാങ്കേതികം:

മഹാദേവന്‍, തോമസ്സ്കുട്ടി, ഗോവിന്ദന്‍ കുട്ടി എന്ന കഥാപാത്രങ്ങളെ മുകേഷ്, അശോകന്‍, സിദ്ദിക്ക് എന്നിവര്‍ അനായാസം അവതരിപ്പിച്ച് ഫലിപ്പിച്ചിരിക്കുന്നു. ജഗദീഷിന്റെ അപ്പുക്കുട്ടന്‍ ‘ഇന്‍ ഹരിഹര്‍നഗറില്‍‘ ഒരു നിഷ്കളങ്കനായിരുന്നുവെങ്കില്‍ ‘ടു ഹരിഹര്‍നഗറില്‍‘ കോമാളിയും മൂന്നാം ഭാഗത്തില്‍ ബുദ്ധിശൂന്യനുമാണ്. രണ്ടാം ഭാഗത്തില്‍ ‘കാക്കക്കുയിലിലെ‘ കഥാപാത്രത്തെയാണ് ജഗദീശ് അനുകരിച്ചിരുന്നതെങ്കില്‍ ‘ഗോസ്റ്റില്‍’ രണ്ടാം ഭാഗത്തിലെ അപ്പുക്കുട്ടനെ അനുകരിക്കാന്‍ ശ്രമിക്കുന്നതായ് തോന്നും. നാലാം ഭാഗമെന്നൊന്ന് കാശിനായ് പടച്ചുണ്ടാക്കാന്‍ ലാല്‍ ചിന്തിക്കുന്നുണ്ടെങ്കില്‍ അതില്‍ അപ്പുക്കുട്ടനെ ദയവു ചെയ്ത് ‘കൊല്ലണം’ എന്ന് അഭ്യര്‍ത്ഥിക്കുന്നു - ഭാവി തലമുറയെങ്കിലും അപ്പുക്കുട്ടന്റെ അഞ്ചാം അവതാരത്തില്‍ നിന്ന് രക്ഷപ്പെടട്ടെ!

ഫാദര്‍ ഡൊമിനിക്ക് ആയി വരുന്ന നെടുമുടി വേണുവിനും മരതകമായ് വരുന്ന രാധികയ്ക്കും മാത്രമാണ് അഭിനയസാദ്ധ്യതയുള്ള മുഹൂര്‍ത്തങ്ങളുള്ളത്. തോമസ്‌കുട്ടിയുടെ അമ്മാവനായ് കൊച്ചുപ്രേമനും‍, ഏണസ്റ്റ് എന്ന ചായക്കടക്കാരനായ് ഹരിശ്രീ അശോകനും നമ്മെ ചിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. രോഹിണി, ലെന, റീന ബഷീര്‍, രാഖി എന്നിവര്‍ അവതരിപ്പിച്ച സ്ത്രീകഥാപാത്രങ്ങള്‍ക്ക് പറയത്തക്ക പ്രാധാന്യമൊന്നും സിനിമയിലില്ല. ഒരു പ്രൊലോഗ് പോലെ അവതരിപ്പിക്കപ്പെട്ട 70 വര്‍ഷം മുന്‍പുള്ള കാലഘട്ടത്തിലെ ഡ്രൈവറായ് അനൂപ്‌ചന്ദ്രനും ഡൊറോത്തി മദാമയായ് വന്ന നടിയും നന്ന്. രാമചന്ദ്രന്‍, അപ്പാ ഹാജ, തമ്പി ആന്റണി തുടങ്ങിയ മറ്റു ചിലരും വിവിധ കഥാപാത്രങ്ങളായ് രംഗത്ത് വരുന്നുണ്ട്.

വിരസമായ നിമിഷങ്ങളിലൂടെ കടന്നു പോവുന്ന ഈ സിനിമയെ കണ്ടിരിക്കാവുന്ന പരുവത്തിലാക്കിയെടുത്തതിന്റെ ക്രെഡിറ്റ് വി സാജന്റെ ചടുലമായ കട്ടിംഗ്‌സിനും വേണുവിന്റെ കണിശമായ വിഷ്വല്‍‌സിനും പ്രശാന്തിന്റെ ഇത്തിരി നാടകീയമെങ്കിലും കഥയുടെ മൂഡിനനുസരിച്ച പശ്ചാത്തലസജ്ജീകരണത്തിനുമാണ്. സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും പട്ടണം റഷീദിന്റെ ചമയവും നന്ന്. രണ്ടാം ഭാഗത്തിലെ കോമാളിമേക്കപ്പും മറ്റും ഇതിലില്ല എന്നത് ആശ്വാസകരം. മുകേഷിന് ഇത്തിരി കൂടെ നല്ല വിഗ്ഗ് കൊടുക്കാനും ഇവര്‍ ശ്രമിച്ചിട്ടുണ്ട്. ജഗദീശിന്റെ മുടിയലങ്കാരം അപ്പുക്കുട്ടനെ കൂടുതല്‍ കോമാളിയാക്കിയിരിക്കുന്നു. രാജീവ് ബാലന്റെ ടൈറ്റില്‍‌സ് വളരെ നന്നായിട്ടുണ്ട്.

അലക്സ് പോളിന്റെ ബാക്ക്ഗ്രൌണ്ട്‌സ്കോര്‍ മികവു പുലര്‍ത്തുന്നുവെങ്കിലും ബിച്ചു തിരുമല, മുത്തു വിജയ് എന്നിവരുടെ തൂലിക(?)യില്‍ പിറന്ന വാക്കുകള്‍ക്കേകിയ സംഗീതം ചാപിള്ളയാണ് - ക്ഷണഭംഗുരങ്ങളായ അനവധി ഗാനങ്ങള്‍ക്കിടയിലേക്ക് ചിലത് കൂടി. മുത്തു വിജയ് രചിച്ച ജാസി ഗിഫ്റ്റ്, അനിത എന്നിവരുടെ ശബ്ദത്തിലുള്ള “ഓലേ ഓലേ...” ഏതു ഭാഷയിലാണ് എന്ന് മനസ്സിലാക്കാന്‍ ഇത്തിരി സമയമെടുത്തു. ട്രൌസറിട്ട് ലക്ഷ്മി റായിയെ തുള്ളിച്ചാടിച്ചിരിക്കുന്ന ഈ ഗാനത്തിന് സിനിമയുമായ് പുലബന്ധം പോലുമില്ല എന്നതും ഖേദകരം. എം.ജി.ശ്രീകുമാര്‍, വിധുപ്രതാപ്, രമേശ് ബാബു, വിപിന്‍ സേവ്യര്‍ എന്നിവര്‍ പാടിയ “ഓ റാംബോ..” എന്നതും ഗാനമെന്ന രീതിയില്‍ സിനിമയിലുണ്ട്. സരോജ എന്ന തമിഴ് ചിത്രത്തിലെ ഒരു ഗാനരംഗവുമായ് (നാലു കൂട്ടുകാര്‍, അസാധാരണമായ ഒരു വാഹനം, യാത്ര, എഡിറ്റിംഗ് സ്റ്റൈല്‍) ഇതിനുള്ള സാദൃശ്യം യാദൃശ്ചികം മാത്രമാണെന്ന് തോന്നുന്നില്ല. കൂട്ടത്തില്‍, എം.ജി,ശ്രീകുമാര്‍, റെജു ജോസഫ്, പ്രിയ്, റിമി ടോമി എന്നിവര്‍ ആലപിച്ച “തീ കായും താന്തോന്നിക്കാറ്റേ...” തരക്കേടില്ല എന്ന് മാത്രം. ഷോബി-പോപ്പിയുടെ തുള്ളിക്കളിനൃത്തത്തില്‍ നൃത്തം തീരെയില്ല എന്ന കുറവ് മാത്രമേയുള്ളൂ.

എല്ലാ‍ അര്‍ത്ഥത്തിലും ‘ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍”-ന്റെ അമരക്കാരന്‍ ലാലാണ്. സാങ്കേതികപരമായി മികച്ച നിലവാരം പുലര്‍ത്തിയ, സാമാന്യം ഭേദപ്പെട്ട താളത്തില്‍ ചലിക്കുന്ന, ഒരു സിനിമയാണ് ലാല്‍ ഒരുക്കിയിരിക്കുന്നതെങ്കിലും പുതുമയില്ലാത്ത അവതരണരീതിയും നിലവാരമുള്ള – നാളുകള്‍ക്ക് ശേഷവും ഓര്‍ത്തിരിക്കാന്‍ കഴിയുന്ന – തമാശകള്‍ ഇല്ലാത്തതും “തോമസ്സ്കുട്ടീ വിട്ടോടാ‍...” എന്ന മഹാദേവന്റെ വിളി വരാത്തതും പ്രേക്ഷകപ്രതീക്ഷകള്‍ക്ക് വിപരീതമായി പ്രവര്‍ത്തിച്ചിരിക്കുന്നു.

സിനിമയുടെ മുഴുവന്‍ പഞ്ചും ക്ലൈമാക്സിലാണെന്ന രീതിയില്‍ നീങ്ങുന്ന ഒരു സിനിമയില്‍ അവസാ‍നരംഗങ്ങളിലെ വിഷ്വല്‍‌സ് ഉയര്‍ന്ന ശബ്ദത്തിന്റെ അകമ്പടിയോടെ ആവശ്യത്തിലധികം വേഗത്തില്‍ നീങ്ങുന്നത് കാഴ്ചക്കാരനില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നതായ് അനുഭവപ്പെട്ടു.

(താഴെ നക്ഷത്രങ്ങള്‍ക്കിടയിലെ വാചകം ചിലര്‍ക്ക് കഥയിലെ ട്വിസ്റ്റിലേക്കുള്ള ചൂണ്ടുപലകയായ് തോന്നിയേക്കാം; വായിക്കാന്‍ താല്പര്യമുള്ളവര്‍ താഴെ ഭാഗം ഹൈ‌ലൈറ്റ് ചെയ്തു വായിക്കുക)

*** ഫാദറിന്റെ തന്ത്രങ്ങള്‍ ആദ്യമേ നല്‍‌വര്‍ സംഘം തിരിച്ചറിയുകയും പിന്നീട് അത് പൊളിക്കാന്‍ വേണ്ടി അവര്‍ പെരുമാറുകയും ചെയ്തിരുന്നെങ്കില്‍ കഥയില്‍ ഹാസ്യവും സിനിമയില്‍ പ്രേക്ഷകര്‍ ഇന്‍‌വോള്‍‌വ്‌ഡ് ആവുകയും ചെയ്യുമായിരുന്നു. ഇവിടെ സാദാ‌ ഒരു പ്രേതസിനിമ കാണുന്ന പോലെ ഇരുന്ന പ്രേക്ഷകര്‍ക്ക് മുന്നില്‍ ‘ഇതില്‍ പ്രേതവുമില്ല ഒരു മണ്ണാങ്കട്ടയുമില്ല, ഒക്കെ നാല്‍‌വര്‍സംഘത്തേയും നിങ്ങളെയും പറ്റിക്കാനായിരുന്നു‍. ബുദ്ധിയുള്ളത് കൊണ്ട് ആദ്യമേ അവര്‍ക്ക് കാര്യങ്ങള്‍ മനസ്സിലായി, പക്ഷെ നിങ്ങള്‍ മണ്ടന്മാര്‍ ആയതിനാല്‍ മനസ്സിലായില്ല’ എന്ന മട്ടില്‍ സിനിമ അവസാനിക്കുമ്പോള്‍ ഒന്നും പറയാനില്ലാതെ തിയേറ്റര്‍ വിടാന്‍ മാത്രമേ പ്രേക്ഷകനാവൂ.***

സസ്പെന്‍സിന്റെ എലെമെന്റ്‌സ് പ്രേക്ഷകര്‍ക്ക് മനസ്സിലായെങ്കിലും കണ്ട് കഴിഞ്ഞ രംഗങ്ങളുമായ് അത് കോര്‍ത്തിണക്കി സ്വയം ഒന്നത്ഭുതപ്പെട്ടിരിക്കുന്നതിന് പകരം’ഓ.. ഇതൊക്കെയാണോ അപ്പോള്‍ സംഭവിച്ചത്‘ എന്ന് മാത്രം കരുതി തിയേറ്റര്‍ വിടുന്ന പ്രേക്ഷകരെ കാണാന്‍ ഒരു സംവിധായകനും താല്‍പ്പര്യപ്പെടുമെന്ന് കരുതുന്നില്ല. പ്രതീക്ഷിച്ച് വന്ന തരത്തില്‍ തമാശകളോ പാട്ടുകളോ കഥാസന്ദര്‍ഭങ്ങളോ ഇല്ലാതെ - വലിയ തട്ടും തടവുമില്ലാതെ - നീങ്ങുന്ന ഒരു സാധാരണ സിനിമ ഒരുക്കുവാന്‍ മാത്രമേ ലാലിന് ഇവിടെ കഴിഞ്ഞുള്ളൂ.

ലാലിന്റെ മാര്‍ക്കറ്റിംഗ് കഴിവും മുന്‍‌ചിത്രങ്ങളുടെ വിജയവും ഭീഷണിയാവാന്‍ സാദ്ധ്യതയുള്ള സിനിമകളുടെ അഭാവവും ഈ ഹൊറര്‍-കോമഡി സിനിമയുടെ നിര്‍മ്മാണ-വിതരണക്കാരെ സാമ്പത്തികമായി രക്ഷപ്പെടുത്തിയേക്കും.


+ ‍ഛായാഗ്രഹണം, ചിത്രസംയോജനം, കലാസംവിധാനം



- പുതുമയില്ലാത്ത ഹാസ്യം,
- ഗാനങ്ങള്‍


Labels:
ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍, In Ghost House Inn Review, ദൃശ്യന്‍, റിവ്യൂ, സിനിമ, സിനിമാ നിരൂപണം
&------------------------------------------------------------------------------------------------------------------&

Wednesday, March 3, 2010

വിണ്ണൈതാണ്ടി വരുവായാ: കഥാപാത്രങ്ങള്‍ മാത്രം!

മിന്നലെ, കാക്ക കാക്ക, വേട്ടയാട് വിളയാട്, വാരണം ആയിരം തുടങ്ങിയ സിനിമകളിലൂടെ അഭികാമ്യനായ ഗൌതം മേനോന്റെ പുതിയ ചിത്രമായ വിണ്ണൈത്താണ്ടി വരുവായാ ഒരു പ്രണയകഥയാണ്. കാര്‍ത്തിക് എന്ന ഇരുപത്തൊന്നുകാരനും ജെസ്സി എന്ന ഇരുപത്തിരണ്ടുകാരിയും തമ്മിലുള്ള പ്രണയത്തിന്റെ ഉദയവും ഒഴുക്കുമാണ് സിനിമ പ്രതിപാദിക്കുന്നത്. കഥയ്ക്ക് പ്രാധാന്യമില്ലാത്ത , കഥാപാത്രങ്ങളില്‍ മാത്രം ശ്രദ്ധചെലുത്തുന്ന കഥനരീതിയാണ് ഗൌതം അവലംബിച്ചിട്ടുള്ളത്. രണ്ടര മണിക്കൂര്‍ സമയം മുഷിക്കാതെ കണ്ടിരിക്കാന്‍ നമ്മെ സഹായിക്കുന്നത് ചിമ്പു-തൃഷ എന്നിവരുടെ അനായാസവും സ്വാഭാവികവുമായ അഭിനയവും മനോജ് പരമഹംസന്റെ ഛായാഗ്രഹണവും ഏ ആര്‍ റഹ്‌മാന്റെ പശ്ചാത്തലസംഗീതവുമാണ്.

വിശദമായ അഭിപ്രായം ഇവിടെ.


+ ‍പശ്ചാത്തലസംഗീതം
+ ചിമ്പു-തൃഷ ജോഡിക്കിടയിലെ കെമിസ്ട്രി
+ മുഷിപ്പിക്കാത്ത തിരക്കഥ, പിന്തുണയേകുന്ന സാങ്കേതികവിഭാഗം
+ ജീവിതവും സിനിമയും തമ്മിലുള്ള ദൂരമളക്കുന്ന ക്ലൈമാക്സ്


- കഥയില്ലായ്മ,
- പുതുമയില്ലാത്ത ഗാനങ്ങള്‍


Labels: Vinnaithaandi Varuvaayaa Review, വിണ്ണൈത്താണ്ടി വരുവായാ, ദൃശ്യന്‍, റിവ്യൂ, സിനിമ, സിനിമാ നിരൂപണം, സിനിമാക്കാഴ്ച

&------------------------------------------------------------------------------------------------------------------&

Thursday, January 28, 2010

ബോഡിഗാര്‍ഡ്: അവിയല്‍ സിനിമ

റാംജിറാവ് സ്പീക്കിംഗിലൂടെ ഇരട്ടസംവിധായകരിലൊരാളായ് വരികയും ഹിറ്റ്ലറിലൂടെ സ്വതന്ത്രസംവിധായകനായ് മാറുകയും ചെയ്ത സിദ്ദിക്ക് വലിച്ച് വാരി സിനിമകള്‍ ചെയ്യാത്ത സിനിമാക്കാരനാണ്. സിദ്ദിക്ക്-ലാല്‍ സിനിമകളുടെ മുഖമുദ്ര സിറ്റ്വേഷണല്‍ കോമഡിയിലൂന്നിയ പുതുമയും രസകരവുമായ നറേഷനാണ്. അതിന് പകരം കൃത്രിമമായ കഥാപരിസരങ്ങളും കഥയുമായ് ഏച്ചുകൂട്ടിയ ഹാസ്യരംഗങ്ങളും കളറില്‍ കുളിച്ച നടീനടന്മാരും സിദ്ദിക്ക്സിനിമയില്‍ നിറഞ്ഞാടുന്നത് ഈ സംവിധായകനെ കുറിച്ചുള്ള പ്രേക്ഷകമതിപ്പ് കുറയ്ക്കുന്നതിന് ഹേതുവായി. 2003ലിറങ്ങിയ ക്രോണിക്ക്ബാച്ചിലറിന് ശേഷം സിദ്ദിക്ക് രചനയും സംവിധാനവും നിര്‍വ്വഹിച്ച് പുറത്ത് വന്ന, ദിലീപ്-നയന്‍‌താര എന്നിവരഭിനയിച്ച ബോഡിഗാര്‍ഡ് ആത്മവിശ്വാസം നഷ്ടപ്പെട്ട ഒരു സംവിധായകന്റെ ദയനീയകാഴ്ചയാണ് നമുക്ക് നല്‍കുന്നത്.

കഥാസംഗ്രഹം:
(മനസ്സിലാക്കാന്‍ ലേശം ബുദ്ധിമുട്ടു തോന്നിച്ച ഒരു കാരണത്താല്‍) ഗുണ്ടയാകാന്‍ മോഹിച്ച് നടക്കുന്ന പഠിക്കാന്‍ മിടുക്കനും കാരുണ്യഹൃദയനുമായ ഒരു ചെറുപ്പക്കാരനാണ് ജയക്കൃഷ്ണന്‍ (ദിലീപ്). റിട്ട.ഗുണ്ടയെങ്കിലും ഇന്നും അധോലോകത്തില്‍ ആജ്ഞാശക്തിയുള്ള അശോകേട്ടന്റെ (ത്യാഗരാജന്‍) ബോഡിഗാര്‍ഡാകുക എന്ന ലക്ഷ്യത്തോടെ വരുന്ന പുന്നത്തൂര്‍ക്കടവിലെത്തുന്ന ജയനെ ആദ്യം ആരും അംഗീകരിക്കുന്നില്ല. അശോകേട്ടന്‍, മകള്‍ അമ്മു (നയന്‍ താര), ഭാര്യ രാധാമണി (സീനത്ത്) എന്നിവരുമായ് ചില ഉരസരലുകളുണ്ടാവുന്നുണ്ടെങ്കിലും ഒരു ആകസ്മികസംഭവ(?)ത്തിലൂടെ അവര്‍ അവനെ ഇഷ്ടപ്പെട്ടു തുടങ്ങുന്നു. കോളേജില്‍ തുടര്‍ന്ന് പഠിക്കണമെന്ന് വാശിപിടിക്കുന്ന അമ്മുവിന്റെ കൂടെ കോളേജില്‍ ചേര്‍ന്ന് അവളെ സംരക്ഷിക്കാന്‍ അശോകന്‍ ജയനോട് പറയുന്നു. അമ്മുവിനും കൂട്ടുകാരി സേതുലക്ഷ്മിക്കും (മിത്ര കുര്യന്‍) മറ്റു കൂട്ടുകാര്‍ക്കുമെല്ലാം ജയക്കൃഷ്ണന്‍ എന്ന ബോഡിഗാര്‍ഡ് ഒരു ശല്യമാകുന്നു. അയാളുടെ സെക്യൂരിറ്റിവലയത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനായ് അജ്ഞാതയായ ഒരു ആരാധികയായ് അമ്മു ജയനെ ഫോണ്‍ ചെയ്തു തുടങ്ങുന്നു. പതിയെ പതിയെ ജയനില്‍ പ്രണയം പൂവിടുന്നു. കാണാതുള്ള പ്രണയത്തിന്റെ ഒഴുക്കും അതിന്റെ പരിസമാപ്തിയുമാണ് തുടര്‍ന്ന് ബോഡിഗാര്‍ഡ് നമ്മോട് പറയുന്നത്.

അഭിനയം, സാങ്കേതികം:
ദിലീപിന്റെ ജയക്കൃഷ്ണന്‍ സ്ഥിരംശൈലിയിലുള്ള എല്ലാ ഗുണങ്ങളും ചേര്‍ന്ന ഒരു നായകനാണ്. സംവിധായകന് വിധേയനായ് അയാള്‍ വീരനും പൊട്ടനും ബുദ്ധിമാനും ഒക്കെയായ് മാറുന്നുണ്ട്. വ്യക്തിത്വമില്ലാത്ത ഇത്തരം നായകകഥാപാത്രങ്ങള്‍ സിനിമയ്ക്കോ നടനോ യാതൊരു ഗുണവും ചെയ്യുന്നില്ലെന്ന് മാത്രം. നയന്‍‌താരയുടെ അമ്മുവും വ്യത്യസ്തമല്ല. ഒരു കാരണവുമില്ലാതെ നായകനെ പറ്റിക്കാനും പിന്നെ തമ്മിലടിക്കാനും പ്രകൃതിനിയമമെന്നോണം പ്രണയത്തിലകപ്പെടാനും ഒടുവില്‍ വിധിക്ക് വഴങ്ങി അവനെ കാത്തിരിക്കാനും ഒരു സങ്കോചവുമില്ലാത്തവളാണ് അമ്മു. വലിയ ബദ്ധപ്പാടൊന്നുമില്ലാതെ ഇരുവരും അഭിനയിച്ചിട്ടുണ്ടെങ്കിലും, കരിയറില്‍ മറ്റൊരു സിനിമ കൂടി എന്നല്ലാതെ മറ്റൊന്നും ബോഡിഗാര്‍ഡ് ഇവര്‍ക്കേകിയിട്ടില്ല.

മിത്രാകുര്യന്റെ സേതുലക്ഷ്മി ആശയക്കുഴപ്പം നിറഞ്ഞ (നമ്മെ ആശയക്കുഴപ്പത്തിലാക്കുന്ന) ഒരു കഥാപാത്രമാണ്. സ്വിച്ചോണ്‍ ചെയ്ത പോലെ ഒരുവനോട് മോഹം തോന്നി അവനെ എല്ലാവരില്‍ നിന്നകറ്റി കല്ല്യാണം കഴിച്ച് ജീവിക്കുന്ന ഈ കഥാപാത്രം തലച്ചോറില്ലാത്തവന്റെ സര്‍ഗ്ഗശേഷിയുടെ ചാപ്പിള്ളയാണ്. ആരംഭത്തിന്റെ സഭാകമ്പമില്ലാതെ മിത്രാകുര്യന്‍ അഭിനയിച്ചു എന്നതാശ്വാസം.

ത്യാഗരാജന്റെ അശോകേട്ടന്‍ നിരൂപണമര്‍ഹിക്കുന്നില്ല. ഭാഗ്യലക്ഷ്മി, ഷോബി തിലകന്‍, ശ്രീജ തുടങ്ങിയ ഡബ്ബിംഗ് കലാകാരന്മാര്‍ മലയാളസിനിമയുടെ അവിഭാജ്യഘടകമാകുന്നു എന്നത് നമ്മെ വീണ്ടും ഓര്‍മ്മപ്പെടുത്തുന്നുണ്ട് ഈ സിനിമയും കഥാപാത്രങ്ങളും. അല്ലെങ്കില്‍ വടി വിഴുങ്ങിയ പോലെ നിന്ന് വാക്കുകളുരുവിടുന്ന ത്യാഗരാജനെയൊക്കെ എങ്ങനെയാണ് നമ്മള്‍ സഹിക്കുക?

ഹരിശ്രീ അശോകന്റെ നീലാംബരന്‍‍, ജനാര്‍ദ്ദനന്റെ മേനോന്‍ (എന്ന അനാവശ്യപാത്രം), കൊച്ചിന്‍ ഹനീഫയുടെ പ്രിന്‍സിപ്പാള്‍
(എന്ന ബോറന്‍ കഥാപാത്രം), സീനത്തിന്റെ രാധാമണി (എന്ന ജയനെ ചീത്ത വിളിക്കാനും അടിക്കാനുമായ് മാത്രമായൊരു കഥാപാത്രം) എന്നിവ പഴയ അച്ചുകളില്‍ തുടര്‍ച്ചയായ് വാര്‍ക്കപ്പെട്ടു കൊണ്ടിരിക്കുന്നവയും പക്രുവിന്റെ ബാലാജി, ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ലക്‍ചറര്‍, വൈജയന്തിയുടെ മല്ലിക എന്ന അടുക്കളക്കാരി തുടങ്ങി അധികം പഴക്കമില്ലാത്ത അച്ചുകളില്‍ വാര്‍ത്തെടുത്തതുമായ കഥാപാത്രങ്ങളാണ്. അമ്മുവിന്റെ ആങ്ങള (അപ്പാഹാജ), ജയക്കൃഷ്ണന്റെ അച്ഛന്‍ രാമനുണ്ണി മാസ്റ്റര്‍ (നന്ദു), അമ്മുവിന്റെ കൂട്ടുകാരായ റം‌ല (ഗൌതമി), മത്തായി (സിദ്ദാര്‍ഥ്) തുടങ്ങിയ കഥാപാത്രങ്ങളും സിനിമയിലുണ്ട്. വാര്യന്‍ മാഷെന്ന അദൃശ്യനായ കഥാപാത്രത്തിന്റെ ശബ്ദമായ് വരുന്ന രഞ്ജിത്ത് തന്റെ ശബ്ദഗാംഭീര്യം കൊണ്ട് നമ്മുടെ ശ്രദ്ധയാകര്‍ഷിക്കുന്നു.

എസ് സുകുമാറിന്റെ ക്യാമറ കാഴ്ചയിലെ ആശ്വാസങ്ങളിലൊന്നാണ്. ഗൌരിശങ്കറിന്റെ ചിത്രസംയോജനത്തിന് തിരക്കഥയിലെ പാളിച്ചകള്‍ മറയ്ക്കാനാവുന്നില്ല. മലേഷ്യ ഭാസ്ക്കറിന്റെ ഫൈറ്റ്‌സ് ‘ഗുണ്ടയാവാന്‍ ശ്രമിക്കുന്ന’ ജയക്കൃഷ്ണനെ ‘ആയോധനകലകളില്‍’ വിദഗ്ദനാക്കിയിരിക്കുന്നു. കൈതപ്രം, അനില്‍ പനച്ചൂരാന്‍ എന്നിവരുടെ വരികള്‍ക്ക് ഔസേപ്പച്ചന്‍ നല്‍കിയ സംഗീതവും അതിന്റെ ദൃശ്യാവിഷ്ക്കാരവും നമ്മള്‍ മുന്‍പ് അനുഭവിച്ചവ തന്നെ. പാട്ടുകളില്‍ “അരികത്തായ് ആരോ പാടുന്നുണ്ടോ അതോ എന്റെ മനസ്സാണോ?”, “പുലര്‍‌മഞ്ഞ് മഞ്ജിമയിലൂടെ“, “എന്നെയാണോ അതോ നിന്നെയാണോ” എന്നിവ സിനിമയുടെ ഭാഗമായ് കേട്ടിരിക്കാവുന്നതും “കോഴി ചിങ്കാര പൂങ്കോഴി” അസഹ്യവുമാണ്.

ദിലീപിനായ് ബാലു, നയന്‍‌താരക്കായ് നളിനി ശ്രീരാം, മറ്റുള്ളവര്‍ക്ക് പൊതുവായ് മനോജ് ആലപ്പുഴ എന്നിവര്‍ ഒരുക്കിയ വസ്താലങ്കാരവും രഞ്ജിത്ത് അമ്പാടി, രതീഷ് അമ്പാടി, എം ശങ്കര്‍ (ദിലീപ്), രാജു (നയന്‍‌താര) എന്നിവരുടെ ചാമയവും സാധാരണമാണ്. പ്രഭുദേവ, വിഷ്ണുദേവ, വിനോദ് എന്നിവരുടെ കോറിയോഗ്രഫി പാട്ടുകളിലെ ബീറ്റുകള്‍ക്ക് അനുയോജ്യമാണ്.

ബോഡിഗാര്‍ഡിന്റെ കഥയും കഥാഘടനയും ഒരുക്കി സംവിധാനം ചെയ്ത സിദ്ദിക്ക് എങ്ങനെയെക്കെയോ ഒരു സിനിമ ഒരുക്കണം എന്നതിലപ്പുറം ഒന്നും തന്നെ ലക്ഷ്യം വെച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല. തലയും വാലുമില്ലാത്ത നറേഷനും വ്യക്തിത്വമില്ലാത്ത കഥാപാത്രങ്ങളും അവിശ്വസനീയമായ കഥാസന്ദര്‍ഭങ്ങളും സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന്റെ മനസ്സില്‍ ചൊറിച്ചിലാണുണ്ടാക്കുന്നത്. രണ്ടരമണിക്കൂറിലധികം സമയം ദിലീപിനെയും നയന്‍‌താരയെയും കണ്ടിരിക്കാമെന്ന പ്രതീക്ഷയില്‍ പോവുന്ന പ്രേക്ഷകരെ മാത്രമേ ബോഡിഗാര്‍ഡ് തൃപ്തരാക്കാന്‍ സാധ്യതയുള്ളൂ.


+ ദ്വയാര്‍ത്ഥമില്ലാത്ത തമാശരംഗങ്ങള്‍


- പലവകകഥകള്‍!
- അവിശ്വസനീയമായ കഥാഗതിയും സന്ദര്‍ഭങ്ങളും


വാല്‍ക്കഷ്ണം: കുച്ച് കുച്ച് ഹോതാ ഹെ (2 ടീസ്പൂണ്‍) + മെം ഹൂ നാ (1 ടീസ്പൂണ്‍) + മുന്നാഭായ് (അര ടീസ്പൂണ്‍ ) + അംഗരക്ഷക് (അര ടീസ്പൂണ്‍ ) + പലവക തമിഴ്-തെലുങ്ക് സിനിമകള്‍ (ആവശ്യത്തിന്) = ബോഡിഗാര്‍ഡ്.

Labels: BodyGuard Review, ബോഡിഗാര്‍ഡ്, ദൃശ്യന്‍, റിവ്യൂ, സിനിമ, സിനിമാ നിരൂപണം, സിനിമാക്കാഴ്ച
&------------------------------------------------------------------------------------------------------------------&