Thursday, April 30, 2009

ഭാഗ്യദേവത : 90-കളുടെ നിഴല്‍ക്കാഴ്ച! [Bhagyadevatha]

അതു വരെ കാണാത്തൊരു രീതിയില്‍ സുകുമാരനെ അവതരിപ്പിച്ച കുറുക്കന്റെ കല്യാണം എന്ന ഹാസ്യപ്രധാനചിത്രത്തിലൂടെ മലയാളസിനിമയിലേക്ക് കടന്നു വന്ന സത്യന്‍ അന്തിക്കാട് നമുക്ക് പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് - നമ്മെ ബുദ്ധിപരമായ് ചിരിപ്പിക്കാന്‍ പഠിപ്പിച്ച ഒരാള്‍. 1982-ല്‍ പുറത്തിറങ്ങിയ ആദ്യചിത്രം മുതല്‍ 2005-ലെ അച്ചുവിന്റെ അമ്മ വരെ മറ്റുള്ളവരുടെ തിരക്കഥാവലംബമായ ചിത്രങ്ങള്‍ മാത്രമൊരുക്കിയ സത്യന്‍ അന്തിക്കാട് ‘രസതന്ത്ര’ത്തിലൂടെ തിരക്കഥാക്കൃത്ത് കൂടിയായി. പിന്നീട് ‘വിനോദയാത്ര‘യിലൂടെ കേരള‌സംസ്ഥാന‌അവാര്‍ഡ് കരസ്ഥമാക്കുകയും ‘ഇന്നത്തെ ചിന്താവിഷയം’ കൂടി തിരക്കഥാലിസ്റ്റില്‍ ചേര്‍ത്തുകയും ചെയ്തു. എങ്കിലും അദ്ദേഹം നല്ലൊരു തിരക്കഥാക്കൃത്താണെന്ന അഭിപ്രായം അധികം പേര്‍ക്കുണ്ടാവുമെന്ന് തോന്നുന്നില്ല. മറിച്ച് തിരക്കഥയുടെ ഭാരം കൂടെ ചുമലിലേറ്റിയതോടെ സത്യന്‍ പടങ്ങള്‍ മോശമായി എന്ന അഭിപ്രായമാണ് വ്യക്തിപരമായ് എനിക്കുള്ളത്. അതിനാല്‍ തന്നെ സത്യന്‍ അന്തിക്കാട് ‘ഭാഗ്യദേവത’ എന്ന പുതിയ സിനിമ ഒരുക്കുന്നു എന്ന വാര്‍ത്ത എന്നിലെ സിനിമാപ്രേമിയെ തെല്ലും ഉത്തേജിതനാക്കിയില്ല [രസതന്ത്രത്തിന് ശേഷം വന്ന രണ്ട് സിനിമകളും കാണാന്‍ ഇതു വരെ ഞാന്‍ മുതിര്‍ന്നിട്ടില്ല]. കുട്ടനാടിന്റെ പശ്ചാത്തലം എന്ന ഒരൊറ്റ ഘടകമാണ് എന്നെ ഈ സിനിമ കാണാന്‍ പ്രേരിപ്പിച്ചത്. കലാസംഘത്തിന്റെ ബാനറില്‍ എന്‍.എന്‍. ഹംസ നിര്‍മിച്ച് (2008-ല്‍ പുറത്തിറങ്ങിയ ‘What Happens in Vegas‘ എന്ന അമേരിക്കന്‍‌സിനിമയുമായ് വിദൂര‌ച്ഛായയുള്ള) രാജേഷ് ജയരാമന്റെ കഥയ്ക്ക് തിരക്കഥാഭാഷ്യം ചമച്ച് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘ഭാഗ്യദേവത’ തരക്കേടില്ലാത്ത ഒരു സിനിമയാണ് - അത് പുറത്തിറങ്ങിയത് ഇന്നായത് കൊണ്ട് മാത്രം. 90-കളിലെ മലയാളസിനിമയുടെ നിഴലടിക്കുന്ന ഈ ചിത്രം ഒരു പത്ത്-പതിനഞ്ച് കൊല്ലം മുന്‍പാണ് റിലീസായിരുന്നതെങ്കില്‍ പ്രേക്ഷകന്‍ പുറംകാലുകൊണ്ടടിച്ച് പുറത്താക്കിയേനെ - ഈ നൂറ്റാണ്ടിലെ മലയാളസിനിമ വര്‍ഷാവര്‍ഷം പടച്ച് വിടുന്ന ചവറുകള്‍ക്ക് നന്ദി!

കഥാസംഗ്രഹം:
കുട്ടനാടിലെ ഒരു കേബിള്‍ ഓപ്പറേറ്ററാണ് ബെന്നി (ജയറാം). അമ്മ (കെ.പി.എസ്.സി. ലളിത), വല്യമ്മച്ചി(ഈ നടിയുടെ പേര് രുക്മിണിയമ്മ എന്നാണെന്ന് തോന്നുന്നു), പെങ്ങള്‍ (ലക്ഷിപ്രിയ)
എന്നിവരൊരുമിച്ച് കഴിയുന്ന ബെന്നിയുടെ ഒരേയൊരു ലക്ഷ്യം പണക്കാരനാവുക എന്നതാണ്. സ്കൂള്‍ പടിയില്‍ കടല വിറ്റു നടന്നിരുന്ന ജോണേട്ടനെ (അവതരിപ്പിച്ച നടന്റെ പേരറിയില്ല) പോലുള്ളവര്‍ അവന്റെ മനസ്സിലെ റോള്‍ മോഡലുകളായുണ്ട്. ബെന്നിയുടെ അപ്പച്ചന്റെ ശിഷ്യനായ കുട്ടനാടിലെ പ്രമുഖഗൈഡ് പിള്ളേച്ചന്‍ (നെടുമുടി വേണു) പണമുണ്ടാകാനുള്ള മാര്‍ഗ്ഗങ്ങളെ കുറിച്ച് അവനുമായി ചര്‍ച്ച ചെയ്യുന്നു. അവസാനം ഒരു ഫിഷിംഗ്‌ബോട്ട് വാങ്ങാന്‍ അവര്‍ തീരുമാനിച്ച് തങ്കുവാശാന്‍ (ചേമ്പില്‍ അശോകന്‍) 25000ക. അഡ്വാന്‍സും കൊടുക്കുന്നു. ബാക്കി പണം ഉണ്ടാക്കാന്‍ വേണ്ടി ഒരു കല്യാണം കഴിക്കാന്‍ ബെന്നി തീരുമാനിക്കുന്നു. അക്കരെയുള്ള ഡെയ്‌സിയെ (കനിഹ) പെണ്ണുകണ്ട് അപ്പന്‍ ആന്റപ്പനുമായ് (വേണു നാഗവള്ളി) 5ലക്ഷം രൂപയ്ക്ക് ‘കല്യാണമുറപ്പിക്കുന്നു‘. സൊസൈറ്റി ലോണ്‍ മനസ്സില്‍ കണ്ട് വാക്ക് കൊടുത്ത അപ്പന് കല്യാണം കഴിയും വരെ കാശ് ശരിയാക്കാന്‍ കഴിയുന്നില്ല. മൂന്നു മാസം കൂടെ സമയം തരണമെന്ന അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന ബെന്നിയുടെ നാടകനടനായ അളിയന്‍ (ഇന്നസെന്റ്) പള്ളിയിലച്ചന്റെ (പി.ശ്രീകുമാര്‍) മദ്ധ്യസ്ഥതയില്‍ സമ്മതിക്കുന്നു. പക്ഷെ ബോട്ടുകച്ചവടം മുടങ്ങുകയും അഡ്വാന്‍സ് തുക നഷ്ടപ്പെടുകയും ചെയ്ത സങ്കടത്താലും ദേഷ്യത്താലും ബെന്നി ഡെയ്‌സിയോട് കാശ് കിട്ടുന്നത് വരെ ‘നീ എന്റെ ഭാര്യയല്ല’ എന്ന് പറയുന്നു. മൂന്ന് മാസം കഴിഞ്ഞും കാശ് കിട്ടാഞ്ഞപ്പോള്‍ ബെന്നി ഡെയ്‌സിയെ വീട്ടില്‍ കൊണ്ടാക്കുന്നു. തുടര്‍ന്ന് അവരുടെ ജീവിതത്തിലുണ്ടാവുന്ന ഭാഗ്യങ്ങളും നിര്‍ഭാഗ്യങ്ങളുമാണ് ഭാഗ്യദേവതയിലൂടെ നാം കാണുന്നത്.

അഭിനയം, സാങ്കേതികം:
ബെന്നി ജയറാമിന് ഒരു വെല്ലുവിളിയേ അല്ല. വര്‍ഷങ്ങളായി ചെയ്തു പോരുന്ന വേഷങ്ങളുടെ പുനരാവര്‍ത്തനം മാത്രമേ ഈ കഥാപാത്രത്തിനായി ജയറാമിന്റെ സംഭാവനയായുള്ളൂ. മിക്ക രംഗങ്ങളിലും, പ്രത്യേകിച്ചും രണ്ടാം പകുതിയില്‍, ‘ഈ രംഗമെന്തിനാ ജയറാം ഇങ്ങനെ അഭിനയിക്കുന്നത്‘ എന്ന് തോന്നി പോവും.അതിവേഗം മാറികൊണ്ടിരിക്കുന്ന ചിന്താഗതിയുള്ള മനുഷ്യനാണ് ബെന്നി എന്ന് പ്രേക്ഷകന് തോന്നുന്നുന്നില്ല. അസ്വാഭാവികതലങ്ങളിലേക്ക് പോവാതെ ബെന്നിയെ ജയറാം അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ബെന്നി നമ്മുടെ മനസ്സിനെ സ്പര്‍ശിക്കുകയോ വികാരഭരിതനാക്കുകയോ ചെയ്യുന്നില്ല. ഈ പഴിയുടെ ഒരു പങ്ക് സത്യനും അവകാശപ്പെട്ടതാണ്.

കനിഹയെ മലയാളത്തില്‍ നാമാദ്യം കാണുകയാണ്. പക്ഷെ കനിഹ ഡെയ്‌സിയാകുമ്പോള്‍ നമുക്ക് തികച്ചും പരിചിതയാകുന്നു. നായകന്റെ വശത്ത് നിന്ന് കഥ പറയുന്ന സിനിമയില്‍ ഡെയ്‌സി അത്യന്തം അഭിനയസാദ്ധ്യതകളുള്ള ഒരു കഥാപാത്രമൊന്നുമല്ല.. എങ്കിലും കുറച്ച് നാളത്തേക്കെങ്കിലും ഓര്‍ത്ത് വെക്കാവുന്ന രീതിയില്‍ ഡെ‌യ്‌സിയാവാന്‍ കനിഹയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

ഡെയ്‌സിയുടെ അപ്പനായ് വരുന്ന വേണു നാഗവള്ളി സിനിമയുടെ സര്‍പ്രൈസ് എലെമെന്റാണ്. വാക്കുപാലിക്കാനാവാത്ത അഭിമാനിയായ ഒരു പിതാവിന്റെ വേഷം നന്നായി അവതരിപ്പിച്ചിട്ടുണ്ട് ഈ പഴയകാലനിരാശാകാമുകവ്യഖ്യാതാവ്! സിനിമയിലെ രസകരമായ രംഗങ്ങളില്‍ ചിലത് ബെന്നിയുടെ അമ്മയും വല്യമ്മച്ചിയും ചേര്‍ന്നുള്ളവയാണ്. കുറേ കാലത്തിന് ശേഷം ഇത്തിരി അഭിനയിക്കാനുള്ള വേഷത്തില്‍ കെ.പി.എസ്.സി. ലളിതയെ കാണാനായതില്‍ സന്തോഷം. നെടുമുടി വേണുവിന്റെ ഗൈഡും നന്നായിട്ടുണ്ട്.

ബെന്നിയുടെ നാടകനടനായ അളിയന്‍ (ഇന്നസെന്റ്) , ഭക്ഷണപ്രിയനായ പള്ളിയിലച്ചന്‍(പി.ശ്രീകുമാര്‍), ബെന്നിയുടെ അസിസ്റ്റന്റ് (വെട്ടുകിളി പ്രകാശ്), ഡെയ്‌സിയുടെ അമ്മ (വനിത), സഹോദരന്‍, ഡെയ്‌സിയുടെ അപ്പന്റെ സുഹൃത്തിന്റെ മകനും ബാങ്കുദ്യോഗസ്ഥനുമായ സാജന്‍ (നരേന്‍), തോണിക്കാരന്‍ (മാമ്മുക്കോയ), ഭാര്യ (ശാന്തകുമാരി) തുടങ്ങി ഒട്ടനവധി കഥാപാത്രങ്ങളും ഭാഗ്യദേവതയിലുണ്ട്. അവരെല്ലാം സ്വന്തം വേഷങ്ങള്‍ നന്നായി അവതരിപ്പിച്ചിട്ടുമുണ്ട്.

വേണുവിന്റെ ഛായാഗ്രഹണവും കെ.രാജഗോപാലിന്റെ ചിത്രസംയോജനവും ജോസഫ് നെല്ലിക്കലിന്റെ കലയും സിനിമയുടെ നല്ല വശങ്ങളാണ്. ഇളയരാജ-വയലാര്‍ ശരത്ചന്ദ്രവര്‍മ്മടീമിന്റെ ഗാനങ്ങള്‍ സിനിമയോണിണങ്ങി നില്‍ക്കുന്നു. കെ.എസ്.ചിത്രയും രാഹുല്‍ നമ്പ്യാരും ചേര്‍ന്ന് പാടിയ “സ്വപ്നങ്ങള്‍ കണ്ണെഴുതിയ മത്സ്യകന്യകേ” കൂട്ടത്തില്‍ മികച്ചതാണ്. രാഹുലിന്റെ ശബ്ദത്തിന് പഴയകാല സിനിമാ-നാടക ഗാനങ്ങളുടെ ഒരു ഗൃഹാതുരത്വമുണ്ട്. കാര്‍ത്തിക് പാടിയ “തിര തല്ലി പോയാലും” രസകരമാണ്. പ്രേക്ഷകരെ ചിരിപ്പിക്കുക എന്ന ഉദ്ദേശത്തില്‍ സിനിമയില്‍ കുത്തിതിരുകിയ വിജയ് യേശുദാസ്, ശ്വേത എന്നിവര്‍ ചേര്‍ന്നാലപിച്ച “അല്ലിപൂവേ മല്ലിപൂവേ“ ഗാനമെന്ന നിലയില്‍ തരക്കേടില്ലെങ്കിലും സിനിമയില്‍ തികച്ചും അനാവശ്യവും അനവസരോചിതവുമാണ്.

പേര് ധ്വനിപ്പിക്കുന്നത് സ്ത്രീപ്രാധാന്യമുള്ള സിനിമയെന്നാണെങ്കിലും തിരക്കഥാക്കൃത്ത് കൂടിയായ സംവിധായകന്‍ കഥ പറയുന്നത് ബെന്നിയിലൂടെയാണ്. അതില്‍ പന്തികേടെതുമില്ല താനും. കാരണം ഈ സിനിമയില്‍ ഇത്തിരി പുതുമ അവകാശപ്പെടാവുന്ന പാത്രസൃഷ്ടി ബെന്നി എന്ന മിഥ്യാഭിമാനമുള്ള സാധാരണക്കാരന്റേതാണ്. ഭാര്യയെ തന്റെ അടിമയാക്കി വെക്കണമെന്ന ആഗ്രഹമൊന്നുമില്ലെങ്കിലും അവളുടെ സമ്പത്‌ഭാഗ്യം തനിക്കും കൂടി വേണം എന്ന് തികഞ്ഞ ബോധമുള്ളവനാണ് അയാള്‍. അത് പുറത്ത് പറയാനും പ്രകടിപ്പിക്കാനും അയാള്‍ക്ക് മടിയേതുമില്ല. അതിനാല്‍ തന്നെ സ്ഥിരം നായകശൈലിയിലുള്ള നായകനേ അല്ല ബെന്നി. സ്വാഭാവികമായും ഇത്തരമൊരു കഥാപാത്രത്തിന് ഇത്തിരി കൂടി സീരിയസ്സായ ഒരു ട്രീറ്റ്മെന്റും മാനറിസങ്ങളും കൊടുക്കാന്‍ ശ്രമിക്കേണ്ടതായിരുന്നു. രണ്ടാം പകുതിയില്‍ പൊട്ടിപോയ പട്ടം പോലെ കഥാഗതി കറങ്ങി തിരിയുന്നതും ബെന്നിയുടെ ഭാവപകര്‍ച്ചകളുടെ സ്ഥിരതയില്ലായ്മയും സിനിമയുടെ മുഖ്യപോരായ്മകളാണ്. മറുഭാഗത്ത് കഥാപാത്രത്തിന് മറ്റൊരു മാനം നല്‍കാമായിരുന്ന ചെറുത്തുനില്‍പ്പോ സ്വയം തീരുമാനമെടുക്കാനുള്ള തന്റേടമോ ഡെയ്‌സി ആര്‍ജ്ജിക്കുന്നില്ല, അതിനായ് ശ്രമിക്കുന്നുമില്ല. സിനിമയുടെ പകുതി മുതല്‍ കുറേ നേരത്തേക്ക് എല്ലാവരുടേയും നാവിലുണ്ടെങ്കിലും ചെയ്യാന്‍ ഡെയ്‌സിക്കായ് ഒന്നും സംവിധായകന്‍ കരുതിയിട്ടില്ല എന്നതാണ് പരമാര്‍ത്ഥം. പുരുഷന്റെ ആഗ്രഹത്തിനനുസരിച്ച് ദാമ്പത്യ-ലൈംഗികബന്ധം നിര്‍വച്ചിക്കേണ്ടി വരുന്ന മലയാളസിനിമാനായികമാരുടെ കഴുത്തിനു ചുറ്റുമുള്ള “പ്രണയത്തിന്റെ നീലക്കുയില്‍ക്കുരുക്ക്“ മറ്റൊരു രീതിയില്‍ ഇവിടെ ഡെയ്‌സിയുടെ ചുറ്റുമുണ്ട്. എന്നിരുന്നാലും സമൂഹത്തില്‍ സ്വയം പര്യാപ്തത നേടിയതിന് ശേഷവും നായകന്റെ കാല്‍ച്ചുവട്ടിലിരുന്ന് കരയാനുള്ള നിയോഗം അടിച്ചേല്‍പ്പിക്കപ്പെട്ട (താങ്കളുടെ പ്രിയസുഹൃത്തിന്റെ) ശ്യാമളയുടെ വിധി ഡേയ്‌സിയിലേക്ക് പകരാന്‍ താങ്കള്‍ ശ്രമിച്ചില്ല എന്നത് അഭിനന്ദനാര്‍ഹമാണ്.

ഈ രണ്ടു കഥാപാത്രങ്ങളുടെ ബന്ധത്തിനിനിടയിലുണ്ടാകുന്ന പിരിമുറുക്കങ്ങള്‍ പ്രേക്ഷകനില്‍ ആകാംക്ഷയായ് മാറ്റുന്ന രീതിയിലുള്ള ഒരു തിരനാടകം രചിക്കാന്‍ സത്യന്‍ അന്തിക്കാടിനായിട്ടില്ല. ലോഹിതദാസ് രചിച്ച സത്യന്റെ ‘വീണ്ടും ചില വീട്ടുകാര്യങ്ങള്‍‘ ഓര്‍ക്കുക. പഴയ ഒരു സാരോപദേശകഥയുടെ മട്ടില്‍, പറഞ്ഞ് പഴകിയ ഒരു പ്രണയകഥ പറയാന്‍ ലോഹിതദാസ് ധൈര്യം കാണിച്ചത് മുഴുവനായും തന്റെ കഥാപാത്രങ്ങളെ താന്‍ മനസ്സിലാക്കിയിട്ടുണ്ട് എന്ന ധൈര്യത്തിലും അത് സരസമായ് പറയാന്‍ തനിക്ക് കഴിയുമെന്ന വിശ്വാസത്തിലുമാണ്. അതില്‍ ലോഹി വിജയിച്ചത് കൊണ്ടാണ് തിലകന്റെ തോമായും ജയറാമിന്റെ റോയിച്ചനും സംയുക്തയുടെ ഭാവനയും ഇന്നും നമ്മുടെ ഓര്‍മ്മയിലുള്ളത്. ഇവിടെ ഭാഗ്യദേവതയുടെ നിര്‍ഭാഗ്യവും അതാണ് - വിശ്വാസവും കഴിവുമുള്ള ഒരു തിരക്കഥാക്കൃത്ത്!

+ ഗ്രാമീണത, ഗ്രാമീണകഥാപാത്രങ്ങള്‍
+ വേണു നാ‍ഗവള്ളി, കെ.പി.എ.സി ലളിത, മാമ്മുക്കോയ, നെടുമുടി വേണു .......


x പ്രവചനീയമായ കഥാഗതി

x സത്യന്‍ അന്തിക്കാട് ചിത്രങ്ങളുടെ മുഖമുദ്രയായ ഹാസ്യത്തിന്റെ അഭാവം

വാല്‍ക്കഷ്ണം: ഇന്നസെന്റ്, മമ്മുക്കോയ, ലളിത തുടങ്ങിയ സ്ഥിരം സത്യന്‍ അന്തിക്കാട് മുഖങ്ങള്‍ക്കിടയില്‍ നാം അറിയാതെ പപ്പു, ഒടുവില്‍, ഫിലോമിന, ശങ്കരാടി തുടങ്ങിയ ഗ്രാമീണമുഖങ്ങള്‍ തിരഞ്ഞ് പോകും. ആ സുഖവും നൊമ്പരവും ഈ സിനിമയ്ക്കുണ്ട്.

*---------------------------------------------*----------------------------------------*

Wednesday, April 8, 2009

അയന്‍: മടുപ്പിക്കാത്ത ആക്ഷന്‍

‘കനാ കണ്ടേന്‍‘ എന്ന തന്റെ ആദ്യസംവിധാനസംരംഭത്തിനു ശേഷം കെ.വി ആനന്ദും ‘വാരണം ആയിരം‘ എന്ന ഗൌതം മേനോന്‍ ചിത്രത്തിനു ശേഷം സൂര്യയും ഒത്ത് ചേര്‍ന്ന ചിത്രമാണ് അയന്‍. [അയന്‍ എന്ന വാക്കിന്റെ അര്‍ത്ഥം ‘സൃഷ്ടാവ്’ ‘അപരാജിതന്‍’ എന്നൊക്കെയാണെന്ന് ചില വെബ് സൈറ്റുകള്‍ സൂചിപ്പിക്കുന്നു]. എ.വി.എം., സണ്‍ പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ ഈ ബിഗ് ബഡ്‌ജറ്റ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് എം. ശരവണന്‍, എം.എസ്.ഗുണ, അരുണ, അപര്‍ണ്ണ എന്നിവരാണ്. അന്താരാഷ്ട്ര വ്യാജ സി.ഡി-സ്വര്‍ണ്ണബിസ്കറ്റ്-മയക്കുമരുന്ന് ശൃംഗലയിലെ കണ്ണികളായ ഇടത്തരക്കാരുടെ കഥ പറയുന്ന ഈ ചിത്രം വലിയ പാളിച്ചകളില്ലാത്ത ഒരു എന്റര്‍ടെയിനറാണ്.


കഥാസംഗ്രഹം:
ഇന്റര്‍നാഷനല്‍ ലെവലില്‍ ചെറുകിട‌കള്ളക്കടത്ത് നടത്തുന്ന അറുമുഖ ദാസ് എന്ന ദാസണ്ണയുടെ
(പ്രഭു) വലംകയ്യാണ് ദേവ (സൂര്യ). സൂര്യയുടെ അച്ഛനും ദാസും ചേര്‍ന്ന് തുടങ്ങിയ കൈ-കാല്‍ വെട്ട് ബിസിനസ്സ് നിര്‍ത്തിവ്യാജ സി.ഡി-സ്വര്‍ണ്ണ-വജ്ര വ്യാപാരമേഖലയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ദില്ലി (കരുണാസ്) കൂടി ഉള്‍പെട്ട ഇവരുടെ ടീം ചെയ്യുന്നത്. ദേവയുടെ അമ്മ കാവേരിയുടെ (രേണുക) ആഗ്രഹം മകന്‍ ഒരു സര്‍ക്കാറുദ്യോസ്ഥനാവണം എന്നാണ്. പക്ഷെ ദാസണ്ണനെ വിട്ട് പോകാന്‍ അഭ്യസ്തവിദ്യനായ ദേവയ്ക്കാവുന്നില്ല. ബിസിനസ്സില്‍ ഇവരുടെ ഏകശത്രു സേട്ടുപുത്രന്‍ കമലേഷാണ് (ആകാഷ്‌ദീപ് സൈഗള്‍). ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലെ റിബല്‍ നേതാവ് മോന്‍ബോയുമായുള്ള ദാസിന്റെ ഡയമണ്ട് ബിസിനസ്സും വിദേശകപ്പലുകള്‍ വഴി വന്നു ചേരുന്ന സ്വര്‍ണ്ണവുമെല്ലാം കമലേഷിന്റെ മോഹങ്ങളാണ്. പുതിയ സൂപ്പര്‍സ്റ്റാര്‍ ചിത്രമായ ‘ആണ്ടവന്‍ ആരംഭ’ത്തിന്റെ വ്യാജ സി.ഡിയുമായ് മലേഷ്യയില്‍ നിന്ന് ദേവ വരുന്നതോട് കൂടിയാണ് അയന്‍ ആരംഭിക്കുന്നത്. അതേ സിനിമയുടെ സി.ഡി കടത്താന്‍ ശ്രമിച്ച് കമലേഷിന്റെ ആളുകളെ കസ്റ്റംസ് ഓഫീസര്‍ പാര്‍ത്ഥിപന്‍ (പൊന്‍‌വണ്ണന്‍) പിടിക്കുന്നു. കമലേഷിന്റെ ഇന്‍ഫോര്‍മേഷന്‍ അനുസരിച്ച് ദാസിന്റെ കമ്പ്യൂട്ടര്‍ സെന്ററിലേക്ക് പോലീസ് എത്തുന്നുവെങ്കിലും സി.ഡികള്‍ അവിടെയുപേക്ഷിച്ച് ദേവയും കൂട്ടരും രക്ഷപ്പെടുന്നു. രേഖയ്ക്കായ് ആരെയെങ്കിലുമൊരാളെ അറസ്റ്റ് ചെയ്യണമെന്ന് പോലീസ് ഇന്‍സ്പെക്ടര്‍ പറയുമ്പോള്‍ തൊഴില്‍രഹിതനായ ചിത്തി ബാബു (ജഗന്‍) സ്വയം ആ ദൌത്യം ഏറ്റെടുക്കുന്നു. ദേവയും ചിത്തിയും സുഹൃത്തുക്കളാകുന്നു. “ഒരു നോക്ക് രണ്ട് വാക്ക്, പിന്നെ പ്രേമം’ എന്ന മട്ടില്‍ ചിത്തിയുടെ സഹോദരി യമുനയും (തമന്നഭാട്ടിയ) ദേവയും തമ്മിലടുക്കുന്നു. ദാസിന്റെ ടീം തകര്‍ക്കാനുള്ള കമലേഷിന്റെ ശ്രമങ്ങളും അജയ്യനായി നില്‍കാനുള്ള ദേവയുടെ ശ്രമങ്ങളുമാണ് പിന്നീട് അയന്‍ കാണിക്കുന്നത്.

അഭിനയം, സാങ്കേതികം:
പോസ്റ്ററുകളിലും മറ്റും പറഞ്ഞിരിക്കുന്ന പോലെ അയന്‍ ഒരു സൂര്യചിത്രമാണ്. വിദ്യാഭ്യാസമുള്ള സ്റ്റണ്ടും ഡാന്‍സും പാട്ടും പ്രണയവും എല്ലാമറിയുന്ന കൂര്‍മ്മബുദ്ധിയുള്ള സ്റ്റീരിയോ‌ടൈപ്പ് നായകനായ ദേവയെ അഭിനയിച്ച് ഫലിപ്പിക്കാന്‍ സൂര്യ ഏറെയൊന്നും ശ്രമപ്പെട്ടിട്ടുണ്ടാവില്ല. ഗജിനിക്ക് ശേഷം സൂര്യക്ക് ലഭിക്കുന്ന നല്ലൊരു വാണിജ്യവിജയമായിരിക്കും അയന്‍.

കല്ലൂരിക്കും പഠിക്കാത്തവനും ശേഷം തമന്നക്ക് കിട്ടിയ ശ്രദ്ധിക്കപ്പെടുന്ന വേഷമാണ് യമുന. കച്ചവടസിനിമയുടെ സ്ഥിരം ചട്ടകൂടിലൊതുങ്ങുന്ന ഈ നായികാവേഷത്തെ ഗ്ലാമറിന്റെ അതിപ്രസരം നല്‍കാതെ രക്ഷപ്പെടുത്തിയിട്ടുണ്ട് തമന്നയും സംവിധായകനും. സൂര്യയുമൊരുമിച്ചുള്ള പ്രണയരംഗങ്ങളില്‍ തരക്കേടില്ലെങ്കിലും ഇത്തിരി അഭിനയം ആവശ്യപ്പെടുന്ന രംഗങ്ങളില്‍ തമന്ന നന്നേ പാടു പെടുന്നതായ് കാണാം.

അയനില്‍ ഏറ്റവും നന്നായി അനുഭവേദ്യമായ് അഭിനയിച്ചിരിക്കുന്നത് ചിത്തിയായ് വരുന്ന ജഗനും ദാസണ്ണയായ് മാറിയ പ്രഭുവുമാണ്. മലേഷ്യയിലേക്ക് മയക്കുമരുന്ന്കടത്തുന്ന രീതിയും ചിത്തിക്കുണ്ടാവുന്ന ദുരന്തവുമെല്ലാം പ്രേക്ഷകനോടൊപ്പം തിയേറ്ററിന് വെളിയിലേക്ക് വരുമെന്നതുറപ്പാണ്. രേണുകയും പൊന്‍‌വണ്ണനും [ഫ്ലാഷ് എന്ന സിനിമയിലൂടെ മലയാളത്തില്‍ നാം ഇദ്ദേഹത്തെ മുന്‍പ് കണ്ടിട്ടുണ്ട്], കരുണാസുമെല്ലാം കഥാപാത്രങ്ങളായിരിക്കുന്നു.

അയനിലെ ഏറ്റവും ദുര്‍ബലകണ്ണി കമലേഷായി വരുന്ന ആകാഷ്‌ദീപ് സൈഗളാണ്. സാസ്-ബഹു പരമ്പരകളിലൂടെ പരിചിതനായ ആകാഷ് സീരിയല്‍ അഭിനയം തന്നെ വെള്ളിത്തിരയിലും കാഴ്ച വെച്ചിരിക്കുന്നു. “ഹീറോ, എന്നെ പെട്ടന്ന് ഇടിച്ചോ” എന്ന് വിളിച്ച് പറയുന്ന രീതിയില്‍ പഴയകാല-പ്രതിനായകഥാപാത്രങ്ങളുടെ ഭാവഹാവാദികളുമായ് (കണ്ണുരുട്ടല്‍, തലയും മുടിയും കുലുക്കല്‍, അത്യുച്ചത്തില്‍ സംസാരിക്കല്‍, എന്തിനും എതിര്‍ക്കല്‍) സ്ക്രീന്‍ നിറഞ്ഞ് നില്‍കുന്ന ആകാഷ് അഭിനയമെന്തെന്ന് ഇനിയും അറിയേണ്ടിയിരിക്കുന്നു.

മാഫിയശൃംഖലയിലെ ജീവിതങ്ങള്‍ പകര്‍ത്തുന്ന കഥ മെനഞ്ഞ ശുഭ പ്രവചനീയമായ ഒരു അവസാനം സിനിമയ്ക്ക് നല്‍കരുതായിരുന്നു. ദേവയുടെ പ്രതികാരവും കമലേഷിന്റെ പതനവുമെല്ലാം എത്രയോ വര്‍ഷങ്ങളായി നാം കാണുന്നതാണ്. രണ്ടാം പകുതിയില്‍ വരുന്ന പ്രണയവും പകയും വേര്‍പാടും വളവുകളും തിരിവുകളുമെല്ലാം (ട്വിസ്റ്റ് & ടേര്‍‌ണ്‍) പരിചിതമായ് തോന്നുമെങ്കിലും തിരക്കഥയുടെ വേഗത നിലനിര്‍ത്തി കൊണ്ട് അതെല്ലാം പറഞ്ഞിരിക്കുന്നതിനാല്‍ പ്രേക്ഷകന് മുഷിയില്ല. ആഭ്യന്തരയുദ്ധം പരിസരമായുള്ള കോം‌ഗോ അദ്ധ്യായത്തിലെ വജ്രകച്ചവടത്തിനായ് വരുന്ന ദേവയും റിബല്‍ നേതാവ് മോന്‍ബോയുമായുള്ള കൂടിക്കാഴ്ചയും, ഡയമണ്ടിനായുള്ള ചേസുമെല്ലാം ബ്ലഡ് ഡയമണ്ട്, കസിനോ റോയല്‍ തുടങ്ങിയ ഒട്ടനവധിവിദേശചിത്രങ്ങളെ അനുസ്മരിപ്പിക്കുന്നതാണ്. സാധാരണകച്ചവടസിനിമകളില്‍ കാണാറുള്ള വേറിട്ട കോമഡി ട്രാക്കും, സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള രംഗങ്ങളുമില്ലാത്ത ഒരു വിനോദസിനിമ എടുത്തതില്‍ സിനിമയുടെ തിരക്കഥാപങ്കാളി കൂടിയായ കെ.വി.ആനന്ദിന് അഭിമാനിക്കാം.

അയന്റെ ഹൈലൈറ്റ് കനല്‍ കണ്ണന്റെ സംഘട്ടനരംഗങ്ങളാണ്. അതിമാനുഷികങ്ങളെങ്കിലും വിശ്വസനീയമായ രീതിയില്‍ സംഘട്ടനങ്ങള്‍ ചിത്രീകരിക്കാന്‍ കനല്‍ കണ്ണനും ആനന്ദിനും കഴിഞ്ഞിരിക്കുന്നു. രാജീവന്റെ കലാസംവിധാനം ഫലപ്രദമാണ്. ആന്റണിയുടെ എഡിറ്റിംഗ് ടേബിളില്‍ രൂപപ്പെട്ട കോംഗൊ, ചെന്നൈ, മലേഷ്യ എന്നിടങ്ങളിലൂടെസഞ്ചരിക്കുന്ന പ്രഭുവിന്റെ ക്യാമറ പകര്‍ത്തിയ രംഗങ്ങള്‍ ആദിമദ്ധ്യാന്തം പ്രേക്ഷകനെ രസിപ്പിച്ചിരുത്താന്‍ പര്യാപ്തമാണ്.

ഹാരിസ് ജയരാജ് ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ക്ക് വരികളൊപ്പിച്ചത് വൈരമുത്തു, നാ.മുത്തുകുമാര്‍, പ.വിജയ് എന്നിവരാണ്. ഹാരിസിന്റെ സ്ഥിരം ഫോര്‍മാറ്റിലൊരുക്കിയിരിക്കുന്ന ഗാനങ്ങള്‍ മികച്ചതെന്ന് പറയാനാകില്ലെങ്കിലും ഒരു വട്ടം കേള്‍ക്കുമ്പോള്‍ തരക്കേടില്ല എന്ന തോന്നിപ്പിക്കുന്നവയാണ്. കോയ്‌ന മിത്രയുടെ ഐറ്റം നമ്പറിന് താളം പിടിക്കുന്ന ‘ഹണി ഹണീ...’ എന്ന് ഗാനം അസ്സഹനീയവും സിനിമയില്‍ അനവസരോചിതവുമാണ്. കാര്‍ത്തിക് പാടിയ ‘വിഴി മൂടി...’ പിന്നെയും കേള്‍ക്കാന്‍ തോന്നിപ്പിക്കുന്നതാണ്. ഇതിന്റെ ഗാനചിത്രീകരണം ചിലയിടങ്ങളില്‍ ഗജിനിയെ ഓര്‍മ്മിപ്പിക്കുമെങ്കിലും രസകരമാണ്. ഹരീഷും മഹതിയും പാടിയ ‘നെഞ്ചേ നെഞ്ചേ’ ചിത്രീകരിച്ചിരിക്കുന്നത് ഗജിനി (ഹിന്ദി പതിപ്പ്)യിലെ ‘ഗുസാരിഷ്...’ എന്ന് ഗാനത്തിന് പരിസരമായ നമിബ് മരുഭൂമിയിലാണ്.


+ സൂര്യ, പ്രഭു, ജഗന്‍
+ ആക്ഷന്‍ രംഗങ്ങള്‍
+ വേഗതയുള്ള തിരക്കഥ

x പുതുമയില്ലാത്ത അവസാനരംഗങ്ങള്‍
x കണ്ണുരുട്ടി നടക്കുന്ന വില്ലന്‍
x അനവസരത്തില്‍ വരുന്ന ഗാനങ്ങള്‍


വാല്‍ക്കഷ്ണം:
ആക്ഷന്‍-ത്രില്ലര്‍ എന്ന ലേബലില്‍ പോലീസ് കഥകളും അധോലോകനായകവില്ലുപാട്ടുകളും പടച്ചിറക്കുന്ന മലയാളസിനിമാനായക-സംവിധായകപ്രഭുക്കന്മാര്‍ ഇംഗ്ലീഷ് സിനിമകളില്ലെങ്കിലും തമിഴ്‌സിനിമകളെങ്കിലും കണ്ട് ‘ത്രില്ലര്‍’ എന്നാല്‍ എന്തെന്ന് കണ്ടു പഠിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന് അയന്‍ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു.

*---------------------------------------------*----------------------------------------*

Tuesday, April 7, 2009

2 ഹരിഹര്‍നഗര്‍: തെറ്റാത്ത ഉന്നം!

റിലീസിംഗ് തിയ്യതി: 3 ഏപ്രില്‍, 2009
സിനിമ കണ്ടത്: 3 ഏപ്രില്‍, 2009 @ സംഗീത്, ബാംഗ്ലൂര്‍


മലയാളസിനിമയില്‍ പരാജയത്തിന്റെ കയ്പുനീര്‍ അധികമനുഭവിച്ചില്ലാത്തവരാണ് സിദ്ദിക്കും ലാലും. മിമിക്രിവേദിയില്‍ നിന്ന് ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായ് തിളങ്ങിയ ഇവരുടെ മിക്ക സിനിമകളും, സിനിമകളിലെ കഥാപാത്ര-സന്ദര്‍ഭ-സംഭാഷണങ്ങളുംമലയാളസിനിമാപ്രേക്ഷകര്‍ക്കും മന:പാഠമാണ്. 1989ലിറങ്ങിയ റാംജിറാവു സ്പീക്കിംഗ് മുതല്‍ 1993-ലെ മാന്നാര്‍മത്തായി സ്പീക്കിംഗ് വരെ ഒരുമിച്ച സംവിധായകജോഡികള്‍ വേര്‍പിരിഞ്ഞപ്പോള്‍ പിന്നെ വന്ന സിദ്ദിക്ക് പടങ്ങള്‍ നമ്മെ അത്രക്കധികം രസിപ്പിക്കാഞ്ഞവയായിരുന്നു (അവയില്‍ മിക്കതും ഹിറ്റുകളും സൂപ്പര്‍ഹിറ്റുകളും ആയിട്ടുണ്ടെങ്കിലും!). ഹിറ്റ്‌ലറിലും ഫ്രണ്ട്സിലും ക്രോണിക് ബാച്ചിലറിലും മലയാളത്തിന് കൃത്രിമമായതെന്തോ ഉണ്ടായിരുന്നു. അഭിനയവും നിര്‍മ്മാണവും വിതരണവുമായി ട്രാക്ക് മാറി നടന്ന ലാലിന്റെ അസാന്നിധ്യമാണതിന് കാരണമെന്ന് നമ്മളില്‍ ചിലരെങ്കിലും ‘വിശ്വസിച്ചു‘. അത് കൊണ്ട് തന്നെ 1990-ലെ സൂപ്പര്‍ ഹിറ്റായ ഇന്‍ ഹരിഹര്‍നഗറിന്റെ രണ്ടാം ഭാഗത്തില്‍ ലാല്‍ രചയിതാവും സംവിധായകനുമായ് തിരിച്ച് വരുന്നു എന്ന വാര്‍ത്ത പ്രേക്ഷകന് ‘പ്രതീക്ഷ‘യുളവാക്കുന്നതായിരുന്നു - പ്രത്യേകിച്ചും വൃത്തിയുള്ള തമാശചിത്രങ്ങളുടെ പ്രേക്ഷകര്‍ക്ക്. നമ്മുടെ ഈ വിശ്വാസവും പ്രതീക്ഷയും കാക്കുന്നതില്‍ വലിയൊരളവു വരെ ലാല്‍ വിജയിച്ചിരിക്കുന്നു എന്ന് ‘ടു ഹരിഹര്‍ നഗര്‍’ പറയുന്നു. ഉന്നം മറന്ന് തെന്നി പറന്ന നാന്‍‌വര്‍ സംഘം രണ്ടാം വരവിലും പ്രേക്ഷകനെ രസിപ്പിക്കുന്നുണ്ട്. പ്രേക്ഷകരെ രസിപ്പിച്ച് കാശു വാരുക എന്ന ലാലിന്റെ ഉന്നം തെറ്റിയിട്ടില്ല! പക്ഷെ ‘റാംജിറാവ് സ്പീക്കിംഗ്’ തുടങ്ങിവെച്ച ‘ഒരു കൂട്ടം സുഹൃത്തുക്കള്‍, ഒരു ദിവസം ഒരു സംഭവം, തുടര്‍ന്ന് പ്രശ്നങ്ങള്‍, കൂട്ടയോട്ടം’ എന്ന മട്ടിലുള്ള പടങ്ങളുടെ ശ്രേണിയിലേക്ക് ഒന്നു കൂടി എന്നതില്‍ കവിഞ്ഞ് ഒന്നും തന്നെ പ്രേക്ഷകന് നല്‍കാന്‍ ലാലിനും ടീമിനും കഴിഞ്ഞിട്ടില്ല.

കഥാസംഗ്രഹം:
പുതിയ പതിപ്പിന്റെ ആരംഭത്തില്‍ ‘ഇന്‍ ഹരിഹര്‍നഗറില്‍‘ നിന്നും 10വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ‘ടു ഹരിഹര്‍നഗറിലെ’ മഹാദേവനും തോമസുകുട്ടിയും ഗോവിന്ദന്‍‌കുട്ടിയും അപ്പുക്കുട്ടനും നില്‍കുന്നത്. ത്രിമൂര്‍ത്തിസംഘത്തിലേക്കുള്ള തോമസ്സ്കുട്ടിയുടെ വരവോട് കൂടിതുടങ്ങുന്ന സിനിമ പിന്നെ വന്നു നില്‍കുന്നത് ഇന്നാണ് - ‘ഇന്‍ ഹരിഹര്‍നഗറില്‍’ നിന്നും 18 വര്‍ഷങ്ങള്‍ക്ക് ശേഷം. മഹാദേവനും ഗോവിന്ദന്‍‌കുട്ടിയും അപ്പുക്കുട്ടനും ഇന്ന് ഉത്തരവാദിത്തബോധമുള്ള ജോലിയും കൂലിയുള്ള കുടുംബസ്ഥരാണ്. തോമസ്സ്കുട്ടി ബാച്ചിലര്‍ ലൈഫ് അവസാനിപ്പിക്കാനുള്ള ആദ്യപടിയായ് ഒരു ഇണയെ കണ്ടെത്തി ഇരിക്കുകയാണ്. അവന്റെ മനസ്സമ്മതം കൂടാന്‍ എല്ലാരും കൂടി ഹരിഹര്‍ നഗറില്‍ ഒത്ത് കൂടുന്നു. യൌവനത്തിന്റെ പഴയ തട്ടകത്തിലെത്തിയ അവര്‍ ഒരു തീരുമാനത്തിലെത്തുന്നു - തോമസ്സ്കുട്ടിയുടെ കല്യാണത്തിന് മുന്‍പുള്ള ഏതാനും ദിവസങ്ങള്‍ പഴയപോലെ ആസ്വദിക്കുക! ‘ഉന്നം മറന്ന് തെന്നി പറന്ന് ‘ നടക്കുന്ന അവരുടെ ഇടയിലേക്ക് മായ എന്ന ‘ഏകാന്തചന്ദ്രിക’(ലക്ഷ്മി റായ്) കടന്ന് വരുന്നു. അതോടെ അതീവസുന്ദരമായ ദിവസങ്ങളിലൊന്നില്‍ തോമസ്സ്കുട്ടിയെ കാണാതാവുന്നു. തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ അരങ്ങേറുന്ന അപ്രതീക്ഷിതസംഭവങ്ങങ്ങളാണ് ‘2 ഹരിഹര്‍ നഗര്‍’ പറയുന്നത്.

അഭിനയം, സാങ്കേതികം:

ആദ്യപതിപ്പില്‍ നിന്നും വ്യത്യസ്തമായി ഒന്നും തന്നെ മുകേഷിനും അശോകനും സിദ്ദിക്കിനും ജഗദീശിനും ചെയ്യേണ്ടതായില്ല. അതു കൊണ്ട് തന്നെ തങ്ങളെ ഏല്പിച്ച കഥാപാത്രങ്ങള്‍ അവര്‍ തരക്കേടില്ലാതെ അവതരിപ്പിച്ചിരിക്കുന്നു. ലക്ഷ്മി റായിയുടെ മായയെ നാം അധികകാലമൊന്നും ഓര്‍ത്തിരിക്കാനിടയില്ല. സിനിമയിലെ ഏറ്റവും ബോറടിപ്പിക്കുന്ന നിമിഷങ്ങല്‍ സലീംകുമാറും
അറ്റ്ലസ് രാമചന്ദ്രനും സ്ക്രീനില്‍ പ്രത്യക്ഷമാവുന്നവയാണ്. ജനാര്‍ദ്ദനന്റെ പള്ളിയിലച്ചന്‍, കൊച്ചുപ്രേമന്റെ അപ്പച്ചന്‍, അപ്പാഹാജയുടെ പോലീസ്, രോഹിണിയുടെ മിസ്സിസ്സ് മഹാദേവന്‍, ലെനയുടെ മിസ്സിസ്സ് ഗോവിന്ദങ്കുട്ടി, റീനാ ബഷീറിന്റെ മിസ്സിസ്സ് അപ്പുക്കുട്ടന്‍, വിനീതിന്റെ ശ്യാം എന്നീ വേഷങ്ങള്‍ക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. വില്ലനായ് വരുന്ന സുദീപ് തോ തരക്കേടില്ല എന്ന് മാത്രം.

‘ഇന്‍ ഹരിഹര്‍ നഗര്‍‘ അടക്കം ഒരുപാട് സിനിമകളില്‍ നാം കണ്ട് മടുത്ത കഥ തന്നെയാണ് ലാല്‍ നമ്മുടെ മുന്നില്‍ അവതരിപ്പിക്കുന്നത്. അതും കണ്ട് രസിച്ച അതേ കഥാപാത്രങ്ങളിലൂടെ. സന്ദര്‍ഭങ്ങളും സംഭാഷണങ്ങളും അവതരണവും പരിചിതം. എന്നീട്ടും ഈ രണ്ടാം വരവിലും ഈ ‘ഫോര്‍‌മൂത്രികള്‍’ നമ്മെ രസിപ്പിക്കുന്നു - ദ്വയാര്‍ത്ഥപ്രയോഗങ്ങളില്ലാതെ! (ഒരുപാട് ഇംഗ്ലീഷ് സിനിമകളെ അനുസ്മരിപ്പിക്കുന്നതെങ്കിലും) ഊഹിക്കാനാവാത്ത ക്ലൈമാക്സ് സിനിമയുടെ വ്യത്യസ്തതയാവുന്നു. രചയിതാവ് കൂടിയായ സംവിധായകന്‍ ലാലിന് അത്രയും അഭിമാനിക്കാം.

ബിച്ചു തിരുമലയും അലക്സ് പോളും ചേര്‍ന്ന് കൈകാര്യം ചെയ്ത സംഗീതമേഖല ശുഷ്കമാണ്. ‘ഉന്നം മറന്ന്’, ‘ഏകാന്തചന്ദ്രിക’ എന്നീ ഗാനങ്ങള്‍ പഴയ മട്ടില്‍ തന്നെ കേള്‍ക്കാനാവും ആരുമിഷ്ടപ്പെടുക.
സിനിമയുടെ തടസ്സമില്ലാത്ത കാഴ്ചയ്ക്ക് ഏറെ സഹായകമായ വേണുവിന്റെ ഛായാഗ്രഹണവും വി.സാജന്റെ ചിത്രസംയോജനവും മികച്ചതാണ്. പ്രശാന്തിന്റെ കലാസംവിധാനം സിനിമയുടെ മൂഡിന് ചേര്‍ന്നത് തന്നെ. മാഫിയാ ശശിയുടെ സംഘട്ടനം മുഷിപ്പിക്കുന്നില്ല. എസ്.ബി.സതീശിന്റെ വസ്ത്രാലങ്കാരവും പി.എന്‍.മണിയുടെ മേക്കപ്പും മുഖ്യകഥാപാത്രങ്ങളെ കോമാളികളായ് ചിത്രീകരിച്ചിരിക്കുന്നു. ‘കാക്ക തൂറി’ എന്ന് പറയുന്ന യുവാക്കളില്‍ നിന്നും നാല്പതുകളിലെത്തിയ കഥാപാത്രങ്ങള്‍ 60കളിലെ സിനിമകളില്‍ കാണുന്ന പോലെയുള്ള വിഗ്ഗും കൃത്രിമകൃതാവുമെല്ലാം ഫിറ്റ് ചെയ്ത് വന്നാല്‍ - അത് എന്തിന്റെ പേരിലായാലും - ദഹിക്കാനിത്തിരി ബുദ്ധിമുട്ടാണ്. സംവിധായകന്റെ ഇത്തിരി കൂടുതല്‍ ശ്രദ്ധ ഈ മേഖലയിലുണ്ടായിരുന്നെങ്കിലെന്ന് സിനിമ കണ്ട ആരും കൊതിച്ച് പോവും. സുനില്‍ ഗുരുവായൂരിന്റെ സ്റ്റില്‍‌സ് സാബൂ കൊളോണിയയുടെ ഡിസൈന്‍ എന്നിവ സിനിമ കാണാനുള്ള പ്രേക്ഷകന്റെ മോഹം ഇരട്ടിപ്പിക്കാനുതകുന്നതാണ്.


+ ദ്വയാര്‍ത്ഥസംഭാഷങ്ങളില്ലാത്ത കോമഡി
+ ഒഴുക്കുള്ള തിരക്കഥ, മുഷിപ്പിക്കാത്ത അവതരണം


x ഗാനങ്ങള്‍
x പുതുമയില്ലാത്ത കഥ, കഥാസന്ദര്‍ഭങ്ങള്‍
x സലീം കുമാര്‍, അറ്റ്ലസ് രാമചന്ദ്രന്‍

വാല്‍ക്കഷ്ണം: (താഴെ നക്ഷത്രങ്ങള്‍ക്കിടയിലെ വാചകം ചിലര്‍ക്ക് കഥയിലെ ട്വിസ്റ്റിലേക്കുള്ള ചൂണ്ടുപലകയായ് തോന്നിയേക്കാം; വായിക്കാന്‍ താല്പര്യമുള്ളവര്‍ താഴെ ഭാഗം ഹൈ‌ലൈറ്റ് ചെയ്തു വായിക്കുക)
***സിനിമ കണ്ട് കഴിഞ്ഞപ്പോല്‍ ഒരു സംശയം - ഒരു സ്പോടനമുണ്ടായാല്‍ എല്ലാവരും മരിച്ചു എന്ന് വിശ്വസിച്ച് ‘റ്റാറ്റാ’ പറഞ്ഞ് പോവാന്‍ മാത്രം വിഡ്ഢികളാണോ ലാലിന്റെ കഥാപാത്രങ്ങളും അവര്‍ക്ക് ചുറ്റുമുള്ളവരും?! അതും ഒന്നല്ല രണ്ട് വട്ടം!!***

*---------------------------------------------*----------------------------------------*