Thursday, January 24, 2008

ഓഫ് ദി പീപ്പിള്‍: ഒരു സീരിയസ്സ് സിനിമാല

കഥ, സംവിധാനം: ജയരാജ്
തിരക്കഥ, സംഭാഷണം: ശ്രീകുമാര്‍ ശ്രേയസ്സ്
നിര്‍മ്മാണം: ന്യൂ ജനറേഷന്‍ സിനിമ അഭിനേതാക്കള്‍: അരുണ്‍, അര്‍ജ്ജുന്‍, പത്മകുമാര്‍, തുടങ്ങിയവര്‍
റിലീസിംഗ് തിയ്യതി: 4 ജനുവരി‍‍, 2008

സിനിമ കണ്ടത്:
4 ജനുവരി‍‍, 2008 @ കൈരളി, കോഴിക്കോട്
ദൃശ്യന്റെ റേറ്റിംഗ്: 1.97 @ 10

ന്യൂ ജനറേഷന്‍ സിനിമയുടെ ബാനറില്‍, ജയരാജ് കഥയെഴുതി നിര്‍മ്മിച്ച് സംവിധാനം ചെയ്ത ഫോര്‍ ദി പീപ്പിള്‍ 2008ലെ ആദ്യ മലയാളസിനിമയാണ്. ജനുവരി നാലാം തീയതി ഇറങ്ങിയ ഈ ചിത്രം അന്നു തന്നെ ഞാന്‍ കണ്ടിരുന്നെങ്കിലും ഒരു റിവ്യൂ കൂടി എഴുതി സമയം കളയാന്‍ ഇതു വരെ തോന്നിയിരുന്നില്ല. കണ്ട വൃത്തികേടിനെ കുറിച്ച് ഒരിക്കല്‍ കൂടെ ഓര്‍ക്കാനിഷ്ടമില്ലായിരുന്നു എന്നതാണ് സത്യം.രണ്ടു വരി എഴുതിക്കളയാന്‍ ധൈര്യം കിട്ടിയത് ഇന്നു മാത്രം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ മലയാള ചലച്ചിത്രമായ, ജയരാജ് തന്നെ സംവിധാനം ചെയ്ത, ‘മില്ലേനിയം സ്റ്റാര്‍‌സി‘നേക്കാള്‍‍ ദുസ്സഹമാണ് ഈ ചലച്ചിത്രാനുഭവം!

കഥാസംഗ്രഹം:
ജയിലില്‍ നിന്നിറങ്ങിയ ‘ഫോര്‍ പീപ്പിള്‍’ ഇന്ന് മൂന്നു പേരേയുള്ളൂ- ഈശ്വര്‍ (അര്‍ജ്ജുന്‍), അരവിന്ദ് (അരുണ്‍), റഫീക്ക് (പത്മകുമാര്‍) . കൂട്ടത്തിലെ പാട്ടുകാരന്‍ വിവേക് (ഭരത്) പീപ്പിള്‍‌സിനെ പോലീസുമായുള്ള സംഘട്ടനത്തില്‍ കൊല്ലപ്പെട്ടു കഴിഞ്ഞിരിക്കുന്നു. (തമിഴില്‍ നല്ല മാര്‍ക്കറ്റുള്ള ഭരതിനെ കിട്ടാന്‍ ഒരു നിര്‍വ്വാഹവുമില്ല എന്ന് മനസ്സിലാക്കിയ കഥാക്കൃത്തിന്റെ ഒരു ബുദ്ധിയേ!). നഗരത്തില്‍ പുതിയതായി ചാര്‍ജ്ജെടുത്ത അസി.കമ്മീഷണര്‍ ഹരിശങ്കര്‍(ഹര്‍ഷന്‍) യാദൃശ്ചികമായി ഇവരിലെ നാലാമനാകുന്നു. ബുദ്ധിമാനായ കുറ്റവാളിയായ ഡി.ജി.പി.‍ അവര്‍ക്കിടയിലേക്ക് ഒരു ചാരനെ അയക്കുന്നതിനെ തുടര്‍ന്ന് ഫോര്‍ ദി പീപ്പിള്‍ നേരിടുന്ന പ്രശ്നങ്ങളാണ് സിനിമ പ്രേക്ഷകന് പിന്നീട് കാണിച്ചു തരുന്നത്.


അഭിനയം, സാങ്കേതികം:

അഭിനയത്തിന്റെ കാര്യത്തില്‍ ഓരോരുത്തരും മോശമാവാന്‍ മത്സരിക്കുകയാണെന്ന് തോന്നും. സിനിമയുടെ മുക്കാല്‍ ഭാഗം സമയത്തും ചെഗുവേരയുടെ വേഷവിധാനത്തില്‍ മലമുകളിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന പീപ്പിള്‍ സംഘം, അതിനാടകീയമായ രീതിയില്‍ അഭിനയിക്കുന്ന മൂന്നാര്‍ സംഘം, വില്ലന്മാര്‍, മന്ത്രിമാര്‍, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരില്‍ നിന്ന് മൂന്നം കിട അഭിനയമാണ് നമുക്ക് കാണാനാകുന്നത്. ദേവിപ്രിയ അവതരിപ്പിച്ച പത്രപ്രവര്‍ത്തക മാത്രമാണ് തമ്മില്‍ ഭേദം.
കഥ, തിര‍ക്കഥ എന്നിവയെ കുറിച്ച് പറയാതിരിക്കുന്നതാണ് നല്ലത്. ഫോര്‍ ദി പീപ്പിള്‍ + ദി ഡിപ്പാര്‍ട്ടഡ് = ഓഫ് ദി പീപ്പിള്‍ എന്ന് പറയുന്നത് തന്നെ ധാരാളമാകുമെന്ന് തോന്നുന്നു. കൂടാതെ കൈരളി ടി.വി.-ഹാരിസ്, മൂന്നാര്‍-മൂവ്വര്‍ സംഘം, സുധാകരന്‍-അച്യുതാനന്ദന്‍ പ്രശ്നങ്ങള്‍ തുടങ്ങിയ കാലിക-രാഷ്ട്രീയ സംഭവവികാസങ്ങളും മുഖ്യധാരയില്‍ ചേര്‍ത്ത് തട്ടികൂട്ടിയ ഈ കഥയ്ക്ക് തിരക്കഥ എന്നൊന്ന് എഴുതാന്‍ ശ്രീകുമാര്‍ ശ്രേയസ്സ് വല്ലാതെ പണിപ്പെട്ടിട്ടുണ്ടാകുമെന്ന് തോന്നുന്നില്ല.

തനു ബാലക്കിന്റെ , ഫോര്‍ ദി പീപ്പിളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട, അച്ചടക്കമില്ലാത്ത ക്യാമറാ ചലനങ്ങളും ചടുലതയാര്‍ന്ന ചിത്രസംയോജനവും കണ്ണുകള്‍ക്ക് വിരസമാവുന്നു. ജയരാജും ജോയിയും എന്തിനോ വേണ്ടി കുത്തിക്കുറിച്ച വരികളും, വിനു തോമസ് എവിടെ നിന്നൊക്കെയോ കൊണ്ട് വന്ന സംഗീതവും ആര്‍ക്ക് രസിക്കുമെന്ന് മനസ്സിലാവുന്നില്ല. ഗാനരംഗങ്ങളില്‍ കാണികളെ പുറത്തേക്ക് പോകാതെ പിടിച്ചിരുത്തുന്നത് ഒരു ജോഡി തുടകളും 2 പൊക്കിളുകളും മാത്രമായിരിക്കണം! കലാസംവിധാനം തെറ്റില്ലെന്ന് മാത്രം. സംഘട്ടനങ്ങള്‍ ഭേദമാണ്.

സംവിധായകന്‍ എന്ന നിലയില്‍ ജയരാജ് ഈ ചിത്രത്തില്‍ വന്‍പരാജയമാണ്. കോമ്മണ്‍ സെന്‍സില്ലാത്ത ഇത്തരം ചലച്ചിത്രങ്ങള്‍ തുടര്‍ച്ചയായി പടയ്ക്കാന്‍ മാത്രം തൊലിക്കട്ടി ജയരാജിനുണ്ടോ എന്നത് വസ്തുത ശരിക്കുമെന്നെ അമ്പരിപ്പിച്ചു. മലയാളിയ്ക്ക് കുറച്ചൊക്കെ നല്ല സിനിമകള്‍ നല്‍കിയ പ്രതിഭാധനനായ ഒരു സംവിധായകന്റെ അന്ത്യകൂദാശയായ് മാറരുതേ ഈ ചിത്രം എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.

+ ഒന്നുമില്ല!!!


x പറയാനൊന്നുമില്ലാത്ത കഥ, എഴുതാത്ത തിരക്കഥ, മൂന്നം കിട അഭിനയം തുടങ്ങിയ ഒരു നീണ്ട നിര തന്നെയുണ്ട്. ഇതില്‍ കൂടുതല്‍ ഓര്‍ക്കാന്‍ ഇഷ്ടമില്ലാത്തതിനാല്‍ ഇവിടെ നിര്‍ത്തുന്നു!

വാല്‍ക്കഷ്ണം:
‘സിനിമാല’ ടീം ഈ ചിത്രം സംവിധാനം ചെയ്തിരുന്നെങ്കില്‍ ചിരിക്കാനെങ്കിലും ഇത്തിരി കാണുമായിരുന്നു!

8 comments:

salil | drishyan said...

ന്യൂ ജനറേഷന്‍ സിനിമയുടെ ബാനറില്‍, ജയരാജ് കഥയെഴുതി നിര്‍മ്മിച്ച് സംവിധാനം ചെയ്ത ഫോര്‍ ദി പീപ്പിള്‍ 2008ലെ ആദ്യമലയാളസിനിമയാണ്. ‘സിനിമാല’ ടീം ഈ ചിത്രം സംവിധാനം ചെയ്തിരുന്നെങ്കില്‍ ചിരിക്കാനെങ്കിലും ഇത്തിരി കാണുമായിരുന്നു!

ഓഫ് ദി പീപ്പിളിന്റെ കാഴ്ചകളുമായ് സിനിമാക്കാഴ്ച വീണ്ടും.

സസ്നേഹം
ദൃശ്യന്‍

അതുല്യ said...

അങ്ങനെ തന്നെ വേണം.
:)
ഓര്‍ക്കാന്‍, ആരോടെങ്കിലും ഒക്കെ ചര്‍ച്ച ചെയ്യാന്‍‍ ഒക്കെ ഒരു മലയാള സിനിമയെങ്കിലും ഒക്കെ ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നി പോകുന്നു.

(ആ ക്ഷീണം മാറ്റുന്നത്, മിഥുനം എന്ന മോഹനലാല്‍ പടം ആഴ്ചയില്‍ 3 തവണ റ്റീവിയില്‍ വരുന്നത് കാണുമ്പോഴാണു)

Haree said...

:)
ചിരിക്കാതെന്തു ചെയ്യാന്‍... :D
--

കാവലാന്‍ said...

കുറേ തന്തപ്പിടിമാരേയും പിളുന്തന്‍ തടിമാടന്മാരേയും ഹലുവപ്പെമ്പിള്ളേരെയുമേന്തി പ്രേഷകനെ പറ്റിയ്ക്കാന്‍ നടക്കുന്ന മലയാളസിനിമ എന്തു കുന്തമാണ് സമൂഹത്തിനു നല്‍കുന്നത്?അസ്വസ്ത്ഥതകളല്ലാതെ.











കുറേ തന്തപ്പിടിമാരേയും പിളുന്തന്‍ തടിമാടന്മാരേയും ഹലുവപ്പെമ്പിള്ളേരെയുമേന്തി പ്രേഷകനെ പറ്റിയ്ക്കാന്‍ നടക്കുന്ന മലയാളസിനിമ എന്തു കുന്തമാണ് സമൂഹത്തിനു നല്‍കുന്നത്?അസ്വസ്ത്ഥതകളല്ലാതെ.

ശ്രീ said...

ആ സിനിമയെ പറ്റി പറയാതിരിയ്ക്കുകയാണ്‍ ഭേദം.


ജയരാജിന്‍ ഇതെന്തു പറ്റി?

N.J Joju said...

അതുല്യ,
എന്നിട്ടൂം മിഥുനം പൊട്ടി എന്നാണ് കേള്‍ക്കുന്നത്.

salil | drishyan said...

അതുല്യേ, ആര്‍ക്ക് ‘അങ്ങനെ തന്നെ വേണം’ എന്നാ ഉദ്ദേശിച്ചേ? ചര്‍ച്ച ചെയ്യാന്‍ പറ്റിയ സിനിമകള്‍ അധികം ഉണ്ടാകുന്നില്ല എന്ന പോലെ ആരോഗ്യപരമായ ചര്‍ച്ചക്ക് താല്പര്യമുള്ളവരുടെ എണ്ണവും കുറയുകയല്ലേ :-) മിഥുനം എനിക്കും പ്രിയപ്പെട്ട സിനിമയാണ്.

ഹരീ....:-)
കാവാലാ, താങ്കള്‍ പറഞ്ഞത് ഒരു പരിധി വരെ സത്യമെങ്കിലും, അങ്ങനെ അടച്ചാക്ഷേപിക്കണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല.

ശ്രീ, താനും കണ്ടൊ ഈ ചവറ്?

ജോജൂ, മിഥുനം അത്ര വിജയമായില്ല എന്നത് ശരി തന്നെ. അന്നിറങ്ങിയ സിനിമകളില്‍ വെച്ച് പ്രേക്ഷകര്‍ക്ക് അതത്ര പിടിച്ചില്ല. പക്ഷെ അത് നല്ലൊരു സിനിമയായിരുന്നു. കല്യാണം കഴിച്ചവരും കഴിക്കാന്‍ ഉദ്ദേശിക്കുന്നവരും തീര്‍ച്ചയായും കണ്ടിരിക്കേണ്ട 2 മലയാളസിനിമകളില്‍ ഒന്നായാണ് ഞാന്‍ മിഥുനത്തെ കാണുന്നത്. (മറ്റൊന്ന് അയലത്തെ ആദ്ദേഹമാണ്)

സസ്നേഹം
ദൃശ്യന്‍

അതുല്യ said...

നിര്‍മ്മാതാവിനു ഇറക്കിയതിന്റെ 4 ഇരട്ടി കിട്ടിയെയെന്നുള്ള കോണിലല്ല, ഞാന്‍ ഒരു കാരണ വശാലും സിനിമയേ നോക്കി കാണുന്നത് ജോജൂ. കുടുംബ ബന്ധങ്ങളിലേയ്ക് ഇത്രയും റീച്ചായ സിനിമ മിഥുനത്തേ പോലെ മറ്റൊന്ന് ഇല്ല എന്ന അഭിപ്രായമാണെനിക്ക്. ചിന്താ വിഷ്ടയും, വീണ്ടും ചില വീട്ട് കാര്യവുമൊക്കെ, ഇതിന്റെ ഒക്കെ ഒരു മൂലയ്ക് പോലും ഞാന്‍ ചേര്‍ത്തിട്ടില്ല.

ദൃശ്യാ, ചര്‍ച്ചകള്‍ നടക്കുന്നുണ്ട്, ബ്ലോഗിലില്ലെന്ന് മാത്രം.
പിന്നേം അങ്ങനെ തന്നെ വേണം. ചീളു പിള്ളേര്‍ടെ ലോറിയില്‍ കേറീ നിന്നുള്ള ആട്ടമൊക്കേനും റ്റിവിലു കണ്ടിട്ട് പിന്നേമ്ം ഇത് കണ്ട്”കള“യാംന്ന് തോന്നീത് കൊണ്ട് അങ്ങനെ തന്നെ വേണം!