Wednesday, June 18, 2008

അറൈ എന്‍ 305ല്‍ കടവുള്‍: ലക്ഷ്യബോധമില്ലാത്ത ഹാസ്യാനുഭവം










കഥ, തിരക്കഥ, സംഭാ ഷണം, സംവിധാനം:
ചിമ്പുദേവന്‍
നിര്‍മ്മാണം: എസ്. പിക്ചേഴ്സ്, ശങ്കര്‍
‍അഭിനേതാക്കള്‍: പ്രകാശ് രാജ്, സന്താനം, കഞ്ച കറുപ്പ, ജ്യോതിര്‍മയി തുടങ്ങിയവര്‍
റിലീസിംഗ് തിയ്യതി: 18 ഏപ്രില്‍‍‍‍, 2008
സിനിമ കണ്ടത്: 24 മേയ്‍‍‍, 2008 @ അജന്ത, ബാം‌ഗ്ലൂര്‍

‍ദൃശ്യന്റെ റേറ്റിംഗ്: 4.25@ 10

ഈ സിനിമ റിലീസ് ചെയ്തീട്ട് ഒരുപാട് നാളായി. ഞാന്‍ കണ്ടതും കുറേ മുന്‍പാണ്. സമയക്കുറവ് മൂലം അന്ന് എഴുതാനായില്ല. അതു കൊണ്ട് വളരെ ചുരുക്കി എന്റെ അഭിപ്രായം പറയുക മാത്രമേ ചെയ്യുന്നുള്ളു ഇവിടെ.

‘ഇംസൈ അരസന്‍ 23ആം പുലികേശി’യുടെ സംവിധായകന്‍ ചിമ്പുദേവന്റെ രണ്ടാമത്തെ സിനിമയാണ് എസ് പിക്ചേഴ്സിന്റെ ബാനറില്‍ ശങ്കര്‍ നിര്‍മ്മിച്ച ‘അറൈ എന്‍ 305ല്‍ കടവുള്‍’. കൊമേഡിയന്മാരായ് ലേബല്‍ ചെയ്യപ്പെട്ട സന്താനം, കഞ്ച കറുപ്പ എന്നിവര്‍ പ്രകാശ്‌രാജിനോടൊപ്പം മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തിന്റെ രചന സംവിധായകന്‍ തന്നെ നിര്‍വ്വഹിച്ചിരിക്കുന്നു. പൊളിറ്റിക്കല്‍ സാറ്റൈര്‍ ആയിരുന്ന തന്റെ ആദ്യചിത്രത്തിന്റെ മികവോ ആക്ഷേപഹാസ്യമോ കൊണ്ടുവരാന്‍ ഈ ചിത്രത്തിലൂടെ കാര്‍ട്ടൂണ്‍ ലോകത്ത് നിന്ന് സിനിമാലോകത്തേക്ക് വന്ന സംവിധായകന് കഴിഞ്ഞിട്ടില്ല.

കഥാസംഗ്രഹം:
ചെന്നൈ നഗരത്തിലെ തിരക്കു പിടിച്ച ‘പാല്‍‘ തെരുവിലെ കറുപ്പയ്യ മാന്‍‌ഷന്‍ എന്ന ലോഡ്ജിലെ അന്തേവാസികള്‍ സാധാരണക്കാരില്‍ സാധാരണക്കാരാണ്. തൊഴിലന്വേഷണക്കാരായ രാസു (സന്താനം), മൊക്കൈസാമി (കഞ്ച കറുപ്പ), വെല്ലെസ്‌ലി പ്രഭു (ഇളവരസു), മുന്‍-സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ (വി.എസ്.രാഘവന്‍), നിരീശ്വരവാദിയായ ലൈബ്രേറിയന്‍(രാജേഷ്), എഞ്ചിനിയറായ റഫീക്ക് (വിജയ്) തുടങ്ങിയവരെല്ലാമാണ് അവിടെ താമസം. ഒരിക്കലുമവസാനിക്കാത്ത തൊഴിലന്വേഷണവും പൂവിടാത്ത പ്രണയവുമായ് ഒഴുകുന്ന തങ്ങളുടെ ജീവിതത്തെ കുറിച്ച് സദാ പരാതിയാണ് രാസുവിനും മൊക്കൈസാമിക്കും. ചായക്കടക്കാരന്‍ ഗിരി (കൊച്ചിന്‍ ഹനീഫ), ലോഡ്ജ് മാനേജര്‍ മാടസാമി (ഭാസ്കര്‍)ക്കും മെസ്സ് നടത്തുന്ന അമ്മയും മോളും (ജ്യോതിര്‍മയി) തുടങ്ങിയ ഒരുപാട് പേര്‍ക്ക് കടക്കാരാണവര്‍. ജോലിയില്ലാത്തത് കൊണ്ട് രാസു പ്രേമിക്കുന്ന മഹിഷാസുരമര്‍ദ്ദിനി (മധുമിത) അവനെ തിരിഞ്ഞ് നോക്കുന്നത് പോലുമില്ല. അങ്ങനെ തട്ടും തടവുമായ് പോകുന്ന സന്താനത്തിന്റേയും മൊക്കൈസാമിയുടേയും ജീവിതത്തിലേക്ക് - ഒപ്പം പാല്‍ തെരുവിലെ കറുപ്പയ്യ മന്‍‌ഷനിലേക്കും - ദൈവം/കടവുള്‍ (പ്രകാശ്‌രാജ്) കടന്നു വരുന്നതും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവവിലാസങ്ങളുമാണ് സിനിമയ്ക്കാസ്പദം.


അഭിനയം, സാങ്കേതികം:
മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‍ സന്താനവും കഞ്ച കറുപ്പയും തീരെ ആസ്വദിക്കുന്നില്ല എന്ന് തോന്നും അവരുടെ ചലനങ്ങളും അഭിനയവും കണ്ടാല്‍. ദു:ഖമോ പ്രണയമോ സന്തോഷമോ എന്തു തന്നെയായാലും ഈ ആയാസഭാവം പ്രകടമാണ് രണ്ടു പേര്‍ക്കും. മറുപക്കത്ത്, കടവുളായ് പ്രകാശ് രാജ് നന്നായ് അഭിനയിച്ചിരിക്കുന്നു. തിരക്കഥയിലെ ചേര്‍ച്ചയില്ലായ്മ കഥാപാത്രത്തെ ദുര്‍ബലമാക്കുന്നുവെങ്കിലും സിനിമ കണ്ട് ഇറങ്ങുന്ന പ്രേക്ഷകന്റെ മനസ്സില്‍ തങ്ങി നില്‍കുന്നതായിരിക്കും ഈ കടവുള്‍.
സിനിമയുടെ ഏറ്റവും വലിയ പ്ലസ്‌പോയന്റ് മാന്‍‌ഷനിലും ചുറ്റുമുള്ള കൊച്ച് കൊച്ച് കഥാപാത്രങ്ങളും അവരെ അവതരിപ്പിച്ച അഭിനേതാക്കളുമായിരിക്കും. ഇളവരസു, രാജേഷ്, വിജയ്, ഭാസ്കര്‍, കൊച്ചിന്‍ ഹനീഫ തുടങ്ങിയവര്‍ പാത്രങ്ങളെ മനസ്സിരുത്തി അഭിനയിച്ച് ഫലിപ്പിച്ചിട്ടുണ്ട്. മെസ്സുകാരിയായിയെത്തുന്ന ജ്യോതിര്‍മയിക്ക് അഭിനയിക്കാനധികമില്ല. നായികയായ മധുമിത പ്രേക്ഷകമനസ്സില്‍ ഒരു ചലനവുമുണ്ടാക്കുന്നില്ല.

സെല്‍‌വകുമാറിന്റെ കലാസംവിധാനം സിനിമയ്ക്കനുയോജ്യമാം വണ്ണം മികച്ചതായ് ചേര്‍ന്നു നില്‍ക്കുന്നു. പക്ഷെ ചന്ദ്രനില്‍ വെച്ചുള്ള രംഗങ്ങള്‍ വളരെ അമച്വറായ് അനുഭവപ്പെട്ടു. സംഗീതമേഖലയില്‍, വിദ്യാസാഗറിന്റെ ഈണങ്ങള്‍ സാമാന്യ നിലവാരം പുലര്‍ത്തുന്നവയാണ്. മുത്തുലിം‌ഗം, ന.മുത്തുകുമാര്‍, പ.വിജയ്, യുഗഭാരതി, കാലിബന്‍ തുടങ്ങിയരുടെ വരികളില്‍ ചിലത് രസകരമാണ്. കൂട്ടത്തില്‍ ഹരിണി പാടിയ ‘ഉറൈവൊന്‍‌ട്രുമില്ലൈ‘ എന്ന ദു:ഖം കലര്‍ന്ന കൃഷ്ണഭക്തിഗാനം മികച്ച് നിന്നു.



+ നര്‍മ്മം തുളുമ്പുന്ന സംഭാഷണങ്ങള്‍
+ പ്രകാശ് രാജ്, രാജേഷ്, വിജയ് തുടങ്ങിയവരുടെ സ്വാഭാവികാഭിനയം


x കഥയ്ക്കനുസരിച്ച് വേഗത കൂടേണ്ടതിന് പകരം, ഇന്റര്‍വെല്ലിനു ശേഷം ഇഴഞ്ഞ് നീങ്ങുന്ന തിരക്കഥ
x സന്താനത്തിന്റേയും കഞ്ച കറുപ്പയുടേയും ആയാസകരമായ നായകാഭിനയം
x കഥയ്ക്കാവശ്യമില്ലാത്ത അനാവശ്യ ഹാസ്യ(?)രംഗങ്ങള്‍, ഉപകഥകള്‍

--------------------------------------------------------------------------------------------------------------------------------------

3 comments:

salil | drishyan said...

‘ഇംസൈ അരസന്‍...’ സംവിധായകന്‍ ചിമ്പുദേവന്റെ രണ്ടാമത്തെ സിനിമയാണ് ‘അറൈ എന്‍ 305ല്‍ കടവുള്‍’. കൊമേഡിയന്മാരായ് ലേബല്‍ ചെയ്യപ്പെട്ട സന്താനം, കഞ്ച കറുപ്പ എന്നിവര്‍ പ്രകാശ്‌രാജിനോടൊപ്പം മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തിന്റെ രചന സംവിധായകന്‍ തന്നെ നിര്‍വ്വഹിച്ചിരിക്കുന്നു. പൊളിറ്റിക്കല്‍ സാറ്റൈര്‍ ആയിരുന്ന തന്റെ ആദ്യചിത്രത്തിന്റെ മികവോ ആക്ഷേപഹാസ്യമോ കൊണ്ടുവരാന്‍ ഈ ചിത്രത്തിലൂടെ കാര്‍ട്ടൂണ്‍ ലോകത്ത് നിന്ന് സിനിമാലോകത്തേക്ക് വന്ന സംവിധായകന് കഴിഞ്ഞിട്ടില്ല.

‘കടവുളിന്‍‌റ്റെ’ കാഴ്ചകളാണ് പുതിയ സിനിമാക്കാഴ്ച യില്‍.

സസ്നേഹം
ദൃശ്യന്‍

ശ്രീ said...

വിവരണത്തിനു നന്ദി, മാഷേ
:)

salil | drishyan said...

നന്ദി ശ്രീ :-)

സസ്നേഹം
ദൃശ്യന്‍